filmliteratureworldnewstopstories

ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച്‌ കെആര്‍ മീര എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ജെ.സി. ദാനിയല്‍ പുരസ്കാര ജേതാവ് ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച്‌ കെആര്‍ മീര രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് എഴുതിയ മനോഹരമായ കുറിപ്പ്. ശ്രീകുമാരന്‍ തമ്പിയുടെ ചില തുറന്നു പറച്ചിലുകളാണ് ഈ കുറിപ്പിന് കാരണം. മീര എഴുതുന്നത് ഇങ്ങനെ…

കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍..

”പ്രിയപ്പെട്ട വി.എം. സുധീരന്, ജയ്ഹിന്ദ് ടി.വി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്കു 26,96,640 രൂപ തരാനുള്ളതു ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്കു മറുപടി അയയ്ക്കാനുള്ള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം. ഹസ്സന്‍, കെ.പി. മോഹനന്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ചു പരാതി അയയ്ക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാടു ശാഖയില്‍നിന്നും സ്വകാര്യ പണമിടപാടുകാരില്‍നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്ബര നിര്‍മ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ, ഇന്ന് എനിക്കു പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍, വി.എം. സുധീരന്‍, എം.എം. ഹസ്സന്‍, കെ.പി. മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.”

കത്തിലെ വാക്യങ്ങള്‍ കേട്ടു ഞാന്‍ ശ്രീകുമാരന്‍ തമ്പിസാറിന്റെ മുമ്പില്‍ മരവിച്ചിരുന്നു. നിസ്സഹായത മറയ്ക്കാന്‍ തമാശ കേട്ടതുപോലെ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ആരാണ് ഈ മനുഷ്യന്‍? എന്നു മുതലാണ് ഈ പേരു കേട്ടുതുടങ്ങിയത് എന്നു ചോദിക്കരുത്. ഓര്‍മ്മയില്ല. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ പേരു മലയാളികള്‍ കേട്ടുതുടങ്ങി. കണ്ടതെന്നാണെന്നു പറയാം, അത് 2006-ലാണ്. ഞാന്‍ ജോലി രാജിവച്ചിട്ടു ദിവസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. കോട്ടയത്തുവച്ച്‌ മാക്ടയുടെ ഒരു ഗുരുവന്ദന പരിപാടി. ‘തമ്പിച്ചേട്ടനു ഗുരുവന്ദനം, നമുക്കും പോകണം’ എന്നു ഭര്‍ത്താവ് ദിലീപ് നിര്‍ബന്ധിച്ചു. എം.ടി. വാസുദേവന്‍ നായരാണ് മുഖ്യാതിഥി. ഞാന്‍ പോയത് എം.ടിയെ കാണാനാണ്. എം.ടി. പ്രസംഗിച്ചു: ”നമ്മുടെ കൊച്ചുതമ്പി ഗുരുവായി എന്നു വിശ്വസിക്കാന്‍ പ്രയാസം.” അതിനു ശ്രീകുമാരന്‍ തമ്പിയുടെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ 25 സിനിമകള്‍ നിര്‍മ്മിച്ചു, 29 സിനിമകള്‍ സംവിധാനം ചെയ്തു, 85 സിനിമകള്‍ക്കു തിരക്കഥയും സംഭാഷണവും എഴുതി, 270 സിനിമകള്‍ക്കു പാട്ടെഴുതി. എഴുതിയതെല്ലാം അങ്ങ് എഴുതിയപോലെ മഹത്തരമൊന്നുമായിരിക്കില്ല, എങ്കിലും മലയാള സിനിമയില്‍ ഒരു ഗുരുവാകാന്‍ ഇത്രയൊക്കെ പോരേ, വാസ്വേട്ടാ?” -എന്തൊരു ആത്മബലം. ഞാന്‍ അന്തംവിട്ടിരുന്നു. യോഗം കഴിഞ്ഞ് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള. അതിനു മുന്‍പ് ദിലീപ് അടുത്തു ചെന്നു. തമ്പി സാര്‍ ഞങ്ങളിരുന്നിടത്തു വന്ന് അടുത്ത സീറ്റില്‍ ഇരുന്നു. ”ഞാന്‍ മീരയെ കാണാനിരിക്കുകയായിരുന്നു, വൈകാതെ വീട്ടിലേക്കു വരാം, ഒരു സീരിയലിന്റെ കാര്യത്തിനാണ്’ എന്നു പറഞ്ഞു.

2007 ജനുവരി 14-ന് അദ്ദേഹം എത്തി. ഒരു കഥ പറഞ്ഞു. ക്ഷയിച്ച കുടുംബത്തില്‍ ആകെയുള്ള ആണ്‍തരിയും അയാളുടെ പ്രേമബന്ധവുമാണ് പ്രമേയം. കെ.ബി. ഗണേഷ് കുമാറും ചിപ്പിയുമാണ് നായികാനായകന്മാര്‍. കഥയൊക്കെ എനിക്കിഷ്ടപ്പെട്ടു. ഉപജീവനം വഴിമുട്ടിനില്‍ക്കുന്ന കാലമാണല്ലോ. എന്തെഴുതാനും തയ്യാര്‍. തമ്പിസാര്‍ തന്റെ ബ്രീഫ് കേസ് തുറന്നു. ഒരു ചെക്കു പുറത്തെടുത്തു: ”അഡ്വാന്‍സ്. 10,000 രൂപയില്‍നിന്നു 10 ശതമാനം ടി.ഡി.എസ്. പിടിച്ചു ബാക്കി 9,000 രൂപ.’പിന്നെ ഏഷ്യാനെറ്റിന്റെ ഒരു ഡയറി. രണ്ടും ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. സീരിയലിനെപ്പറ്റി സംഭാഷണം തുടര്‍ന്നു. ഞാന്‍ ആവേശത്തോടെ ചോദിച്ചു: ”അല്ല സര്‍, നമുക്ക് ഇതിനൊരു ടൈറ്റില്‍ കണ്ടുപിടിക്കണ്ടേ?’ മറുപടി പരുഷമായിരുന്നു: ”ടൈറ്റിലിനെക്കുറിച്ച്‌ ആലോചിച്ച്‌ മീര വിഷമിക്കണ്ട. എന്റെ സീരിയലിനു ഞാന്‍ പേരു നിശ്ചയിച്ചു കഴിഞ്ഞു-അളിയന്മാരും പെങ്ങന്മാരും.’ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ പ്‌ളിങ്! ‘ഹൃദയസരസ്സിലെ പ്രണയപുഷ്പവും’ ‘ആകാശം ഭൂമിയെ വിളിക്കുന്നു’വും ‘ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു’ ‘ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസെ്‌സന്ന പോലെയും’ഒക്കെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ‘പൂവിനു കോപം വന്നാലതു മുള്ളായി മാറുമോടീ, തങ്കമണീ, പൊന്നുമണീ’എന്നു കേട്ടാലുള്ള സ്ഥിതി. അല്ല സാര്‍, ആളുകള്‍ ഇതു ഹാസ്യപരമ്പരയാണെന്നു തെറ്റിദ്ധരിക്കുകയില്ലേ? ”കറുത്ത ഹാസ്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു പേരുമാറ്റുന്നതിനെപ്പറ്റി ചിന്തിക്കണ്ട’ -അധീശത്വത്തിന്റെ കഠോര ശബ്ദം! ഹൃദയബലൂണ്‍ കാറ്റുപോയി നിലംപതിച്ചു. വാങ്ങിയ ചെക്കു തിരിച്ചുകൊടുക്കാന്‍ കൈ തരിച്ചു. പക്ഷേ, 3,000 പാട്ടെഴുതിയ ആളല്ലേ? എങ്ങനെ ധിക്കാരം കാണിക്കും? ഞാനിരുന്ന് എരിപൊരി കൊണ്ടു. ‘കൊതിച്ചതെല്ലാം നേടിയൊരാളെ തിരഞ്ഞു ഞാന്‍ വലഞ്ഞു’എന്ന വരി പാടി സ്വയം സാന്ത്വനിപ്പിച്ചു.

തിരക്കഥാ ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തുവച്ചു കാണാന്‍ തീയതി നിശ്ചയിച്ചിട്ടു തമ്പിസാര്‍ പോയി. ഞാന്‍ വീട്ടിനുള്ളില്‍ ചവിട്ടിത്തുള്ളലായി. ഇതെങ്ങനെ ശരിയാകും? ഈ ശ്രീകുമാരന്‍ തമ്ബിയൊക്കെ പഴയ തലമുറയിലെ സിനിമക്കാരനല്ലേ? പുള്ളിക്കു വേണ്ടതു വിനീതവിധേയയായ ഒരു സ്‌ക്രൈബിനെയാണ് നോക്കിക്കോ, ഇതു വലിയ പാരയാകും. പക്ഷേ, ദിലീപ് എന്റെ വാദങ്ങളെ ഖണ്ഡിച്ചു-മലയാള സിനിമയില്‍ എനിക്കറിയാത്തവരാരുണ്ട്? ഒരു കാര്യം ഞാന്‍ തീര്‍ത്തുപറയാം, ശ്രീകുമാരന്‍ തമ്ബിയെക്കാള്‍ മാന്യതയുള്ള മറ്റാരും ദക്ഷിണേന്ത്യന്‍ സിനിമയിലില്ല. തമ്ബിച്ചേട്ടന്‍ ചക്കരവാക്കു പറയില്ല. പക്ഷേ, ഉള്ളു ശുദ്ധമാണ്. ശത്രുവിനെപ്പോലും ചതിക്കില്ല. അപ്പോള്‍ ഓര്‍മ്മയുടെ ഒരടരിളകി….

രാവിലെ ആറരയ്ക്കു കോട്ടയത്ത് എത്തുന്ന വഞ്ചിനാട് എക്‌സ്പ്രസ്‌സിലായിരുന്നു യാത്ര. വീട്ടില്‍നിന്ന് ഇറങ്ങും മുന്‍പേ തമ്ബിസാറിന്റെ വിളി വന്നു ‘എപ്പോഴെത്തും? ഏതാണു ട്രെയിന്‍? വണ്ടിയില്‍ കയറിയതും അടുത്ത വിളി ‘സീറ്റ് കിട്ടിയോ? എ.സിയില്‍ കയറിയാല്‍ മതി. തിരുവനന്തപുരം അടുക്കാറായപ്പോള്‍ അടുത്ത വിളി ‘പേട്ട കഴിഞ്ഞോ? സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടനെ പിന്നെയും ‘കാര്‍ വെയ്റ്റ് ചെയ്യുന്നുണ്ട്. ഡ്രൈവര്‍ വിളിക്കും. അടുത്ത തവണ മുതല്‍ ഓട്ടോ വിളിച്ചു വരാന്‍ പറയുമായിരിക്കും എന്നു മനസ്സില്‍ ചിരിച്ചുകൊണ്ടു ഞാന്‍ കാറില്‍ കയറി.

പേയാടുള്ള ബെല്ലാ വിസ്റ്റ വളപ്പിലെത്തി. അടുത്തടുത്ത രണ്ടു വീടുകള്‍. ആദ്യ ഗേറ്റില്‍ കരിമ്പോലേത്ത് എന്ന ബോര്‍ഡ്. അടുത്ത വീടാണ് ഓഫീസ്. കയറിച്ചെല്ലുന്നിടത്തു ടൈപ്പിസ്റ്റ്. താഴത്തെ നിലയില്‍ മുന്‍ സീരിയലുകളുടെയോ സിനിമകളുടെയോ സെറ്റില്‍നിന്നു കൊണ്ടുവന്ന സാമഗ്രികള്‍. രണ്ടാം നിലയിലേക്കു കയറിച്ചെല്ലുമ്ബോള്‍ നേരെ കാണുന്ന മുറിയില്‍ ആ ഹൗസിങ് കോളനി പണികഴിപ്പിച്ച കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ ജയപ്രകാശിന്റെ ഭാര്യ സുജാത. അന്നു സാറിന്റെ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ സുജാതയായിരുന്നു. വലതുവശത്തെ ചുവന്ന പരവതാനി വിരിച്ച മുറിയിലാണ് തമ്ബിസാര്‍. അവിടെ പുസ്തകഷെല്‍ഫുകള്‍, മേശപ്പുറത്തു പുസ്തകങ്ങളും മാസികകളും. ചര്‍ച്ച തുടങ്ങി. 25 എപ്പിസോഡുകളുടെ വണ്‍ ലൈന്‍ തയ്യാറാക്കുകയാണ്. ഓരോ സീനിലും വേണ്ടതു സാര്‍ പറയും, ഞാന്‍ അനുസരണയോടെ കുറിക്കും. ‘തമ്പിത്തരം’ പലപ്പോഴും പുറത്തുചാടുന്നുണ്ട്. ചില സവര്‍ണ, ഫ്യൂഡല്‍, ഫെമിനിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ എന്നെ പ്രകോപിപ്പിക്കുന്നുണ്ട്. പക്ഷേ, അപ്പോഴൊക്കെ അച്ഛന്‍ തലയില്‍ക്കെട്ടും കെട്ടി ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ എന്നു മൂളുന്നതോര്‍ക്കും. ‘ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍ കാറ്റുവന്നു തട്ടിയോണപ്പാട്ടൊന്നു പാടി’ എന്നൊക്കെ എഴുതിയ ആളല്ലേ എന്നു സമാധാനിക്കും.

അതിനിടയില്‍ ആളുകള്‍ വരും. ഒന്നുകില്‍ സ്റ്റാഫ്. അല്ലെങ്കില്‍ പിരിവുകാര്‍. പുസ്തകത്തിന് അവതാരിക ചോദിച്ചു വരുന്നവര്‍. സീരിയലില്‍ ചാന്‍സ് ചോദിച്ചു വരുന്നവര്‍. സമ്മേളനങ്ങള്‍ക്കു ക്ഷണിക്കാന്‍ വരുന്നവര്‍. ഒരു കൂട്ടര്‍ പിരിവിനു വന്നതോര്‍ക്കുന്നു. ഉത്തരേന്ത്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കേരള ഘടകമാണ്. തമ്ബിസാര്‍ നോട്ടീസ് വാങ്ങി നോക്കി. എന്താ വന്നത്? ഞങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ സാറിന്റെ പിന്തുണയും സംഭാവനയും പ്രതീക്ഷിക്കുന്നു. ”സോറി, എന്റെ പിന്തുണയുമില്ല, സംഭാവനയുമില്ല. ഇവിടെ ആവശ്യത്തിനു രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. ഉത്തരേന്ത്യയില്‍നിന്നു കെട്ടിയിറക്കിയ ഇത്തരമൊരു അഴിമതി ജാതിരാഷ്ര്ടീയപ്പാര്‍ട്ടിയുടെ പേരും പറഞ്ഞു കാശു പിരിക്കാന്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നില്ലേ? നിങ്ങള്‍ക്കു പോകാം!’ കേട്ടിരുന്ന ഞാന്‍പോലും ഐസായി. പക്ഷേ, ശ്രീകുമാരന്‍ തമ്ബിക്ക് എന്തുകൊണ്ടാണ് ഇത്രയേറെ ശത്രുക്കള്‍ എന്ന സംശയത്തിന് അറുതിയുമായി.

അന്ന്, ഞങ്ങളുടെ ചര്‍ച്ച പുരോഗമിച്ചു. എനിക്കു വിശന്നു. ചിറയ്ക്കല്‍കോലോത്തുനിന്ന് ഹരിപ്പാട്ടേക്കു കുടിയേറിയ തമ്പിമാര്‍ക്കു വിശപ്പ്, ദാഹം ആദിയായ വികാരങ്ങളില്ല. രണ്ടാകാറായപ്പോള്‍ ഞാന്‍ പറഞ്ഞു, സാര്‍, എനിക്കു കണ്ണു കാണുന്നില്ല. അദ്ദേഹം ചിരിച്ചു. ഓ, അതു ഞാന്‍ മറന്നു. എനിക്കു ജോലിയാണ് ഭക്ഷണം. മീരയ്ക്കുവേണ്ടി വീട്ടില്‍ ഊണുണ്ടാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഞാന്‍ കരുതിയിരുന്നു. അതു ഞാന്‍ പുറത്തെടുത്തു. തമ്ബിസാറിന്റെ മുഖം കനത്തു. ഇതെന്താ? ഞാന്‍ പറഞ്ഞു, ചപ്പാത്തിയാണ്. ”അതു കയ്യില്‍ത്തന്നെ ഇരിക്കട്ടെ. എന്റെ വീട്ടില്‍ വരുമ്ബോള്‍ മേലില്‍ ഇതാവര്‍ത്തിക്കരുത്!’ കല്പനയാണ്. ‘എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൗര്‍ണമി വിടര്‍ന്നേനെ.’ -ഞങ്ങള്‍ സാറിന്റെ വീട്ടിലേക്കു ചെന്നു. ഊണു തയ്യാറാണ്. ഞാന്‍ തമ്ബിയൊന്നുമല്ല. പക്ഷേ, എനിക്കുമുണ്ട്, ചില വാശികള്‍. ഞാന്‍ വീണ്ടും ചപ്പാത്തിപ്പൊതി എടുത്തു. ആ നേരത്ത് എന്നെ സംബന്ധിച്ചിടത്തോളം ചപ്പാത്തി വെറും ചപ്പാത്തിയല്ല. സഹനസമരായുധമാണ്. തമ്ബിസാര്‍ അതു വാങ്ങി മാറ്റിവച്ചു, ഇവിടിരിക്കട്ടെ, ഞാന്‍ കഴിച്ചോളാം. വൈകിട്ട് എനിക്കു ചപ്പാത്തിയാണ് ചോറിനേക്കാള്‍ ഇഷ്ടം. ഞാന്‍ തര്‍ക്കിച്ചില്ല. ഊണു വിളമ്ബിത്തന്നു. സ്വന്തം പേ്‌ളറ്റിലും വിളമ്പി. കഴിച്ചുകൊണ്ടിരിക്കെ സംസാരിച്ചു. വീട്ടില്‍ മറ്റെല്ലാവരും നോണ്‍വെജ് കഴിക്കും. പക്ഷേ, എന്തുകൊണ്ടോ താന്‍ മാത്രം സസ്യഭുക്കാണ്. മറ്റുള്ളവര്‍ക്കുവേണ്ടി അമ്മ പച്ചമാങ്ങയിട്ട മീന്‍കറി വയ്ക്കും. മീന്‍ക്കഷ്ണങ്ങളിടും മുന്‍പേ അതില്‍നിന്നു കുറച്ചു കറി ഇളയ മകനുവേണ്ടി മാറ്റിവയ്ക്കും. ആ കറിയാണ് ലോകത്തെ ഏറ്റവും സ്വാദിഷ്ഠമായ കറി. അമ്മയെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ ശബ്ദം മാറി. ‘തമ്പിത്തരം’അലിഞ്ഞു: ”അമ്മയായിരുന്നു ശക്തിയും ദൗര്‍ബല്യവും. അമ്മയുടെ അവസാനകാലം തന്നോടൊപ്പമായിരുന്നു. തിരുനെല്ലിയിലാണ് അമ്മയ്ക്കു തര്‍പ്പണം ചെയ്തത്. അതിനു തലേന്നു രാത്രി ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്മ കൂടെക്കിടക്കുന്നതുപോലെ. ഐ കുഡ് ഫീല്‍ ഹെര്‍ പ്രസന്‍സ്.’അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ശബ്ദം ഇടറി. വിഷയം മാറ്റാന്‍ മടക്ക ട്രെയിന്‍ സമയം ചോദിച്ചു. കോട്ടയത്തുനിന്ന് എസി ടിക്കറ്റിന്റെ തുക എത്രയാണ് എന്ന് അന്വേഷിച്ചു. മുന്നൂറോളം എന്നു ഞാന്‍ പറഞ്ഞു.

ഉച്ചയ്ക്കുശേഷം പറഞ്ഞതു തിരക്കഥയെക്കാള്‍ ജീവിതകഥയായിരുന്നു. തമ്പിസാര്‍ പറയുന്നതെന്തിലും സിനിമയുണ്ട്. അപാരമാണ് ഓര്‍മ്മശക്തി. അനുസ്യൂതമാണു വാഗ്‌ധോരണി. ദൃശ്യങ്ങളായാണ് വിവരണം. പതിനാറു വയസ്സുള്ളപ്പോള്‍ എഴുതിയ 500-റോളം കവിതകള്‍ വല്യേട്ടന്‍ ചുട്ടെരിച്ച കഥ പറഞ്ഞു. കെ.പി. അപ്പനോടൊപ്പം ആലപ്പുഴയില്‍ പഠിച്ച കഥ പറഞ്ഞു. കൊച്ചേട്ടനെക്കുറിച്ചും റജിസ്റ്റര്‍ വിവാഹത്തിനുമുന്‍പ് അമ്മയെ കണ്ടു രഹസ്യമായി ഒരു വെറ്റിലയും പാക്കും കൊടുത്തു കാല്‍ തൊട്ടുതൊഴുത് അനുഗ്രഹം വാങ്ങിയതിനെക്കുറിച്ചും പറഞ്ഞു. കൊച്ചേട്ടന്‍ അഡ്വ. പി.ജി. തമ്ബി, ഞാന്‍ തമ്ബിസാറിനെ കാണുന്ന കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ്. വല്യേട്ടന്‍ പി.വി. തമ്പി 2006 ജനുവരിയില്‍ മരണമടഞ്ഞിരുന്നു. ആ കഥകള്‍ കേട്ടിരിക്കെ സമയം പോയി. വൈകിട്ട് 5.30-നാണ് എന്റെ ചെന്നൈ സൂപ്പര്‍. തൊട്ടടുത്ത ആഴ്ച വീണ്ടും വരാമെന്നു ഞാന്‍ അങ്ങോട്ടു സമ്മതിച്ചു. യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം കസേരയുടെ ചുവട്ടില്‍നിന്നു ബ്രീഫ്‌കേസ് എടുത്തു. ഒരു അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ നീണ്ടുവന്നു-വണ്ടിക്കൂലി. ഞാനതു പ്രതീക്ഷിച്ചിരുന്നില്ല. വേണ്ടെന്നൊക്കെ പറഞ്ഞുനോക്കി. സമ്മതിച്ചില്ല.

അതായിരുന്നു തുടക്കം. അങ്ങനെ പത്ത് എപ്പിസോഡുകള്‍ മാത്രം എഴുതാന്‍ പുറപ്പെട്ടു ചെന്ന ഞാന്‍ ഇടവേളകളോടെയാണെങ്കിലും രണ്ടായിരത്തിപ്പതിമ്മൂന്നു വരെ തമ്ബിസാറിനുവേണ്ടി തിരക്കഥയെഴുതി. ഓരോ മാസവും ഒന്നോ രണ്ടോ ദിവസത്തെ വണ്‍ലൈന്‍ ചര്‍ച്ച. എല്ലാതവണയും അദ്ദേഹം കാര്‍ അയച്ചു. എല്ലാത്തവണയും വണ്ടിക്കൂലി തന്നു. ഒരിക്കലും വിശന്നിരിക്കാന്‍ സമ്മതിച്ചില്ല. ഒരിക്കലും പ്രതിഫലം ചോദിക്കാനിടവരുത്തിയില്ല. ആദ്യ സീരിയലിനിടയിലായിരുന്നു എന്റെ ഹിമാലയ യാത്ര. പണത്തിന് ആവശ്യം വന്നു. സാറിനോടു ചോദിച്ചാലോ എന്നു വിചാരിച്ചു. പക്ഷേ, ചോദിച്ചില്ല. ഡല്‍ഹിയിലെത്തിയപ്പോള്‍ വിളി വന്നു ‘പോകും മുന്‍പു കുറച്ചു പണം തരണമെന്നുണ്ടായിരുന്നു. ഇപ്പോഴാണ് ഫണ്ട് ശരിയായത്. അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. കൂടുതല്‍ വേണ്ടിവന്നാല്‍ വിളിക്കണം. മകളുടെ സ്‌കൂള്‍ തുറക്കുന്ന സമയത്തും വീട്ടിലെന്തെങ്കിലും വിശേഷം വരുമ്ബോഴും ഈ വിളികള്‍ ആവര്‍ത്തിച്ചു.

തമ്പിസാറിനു വയലാര്‍ അവാര്‍ഡോ ജെ.സി. ദാനിയല്‍ അവാര്‍ഡോ ഒക്കെ കിട്ടുമ്പോള്‍ എഴുതാന്‍ മനസ്സിലൊരു ലേഖനമുണ്ടായിരുന്നു. പകരം ഒരു ആത്മഹത്യാക്കുറിപ്പു കേട്ടതിന്റെ ഞെട്ടലില്‍ ഇങ്ങനെയൊന്ന് എഴുതാനായി വിധി. അഭിമാനികളോടു മാത്രമല്ല, യഥാര്‍ത്ഥ കലാകാരന്മാരോടും മിക്കവര്‍ക്കും കരുണയില്ല. പാട്ടു കേട്ട്, പുസ്തകം വായിച്ച്‌, ചിത്രം കണ്ട്, അഭിനയം ആസ്വദിച്ചു നമ്മളെല്ലാം കടന്നുപോകും. അതു കഴിഞ്ഞാല്‍ ആ കലാകാരന്മാരെ വിദ്വേഷത്തോടെ വീക്ഷിക്കും. അവരുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും. തലനാരിഴ കീറി വിമര്‍ശിക്കും. അവരുടെ പെരുമാറ്റത്തകരാറുകളെ ഭര്‍ത്സിക്കും. അവര്‍ തകരുമ്പോഴും തളരുമ്പോഴും കഴുകന്മാരെപ്പോലെ കൊത്തിപ്പറിക്കും. അഹങ്കാരികള്‍ക്ക് ഇതുതന്നെ വരണം എന്നു കൈകൊട്ടിച്ചിരിക്കും.

സ്റ്റാലിന്റെ കാലത്തെ റഷ്യയില്‍ ജീവിച്ചിരുന്ന ഓസിപ് മന്‍ഡല്‍സ്റ്റാം തന്നെ സന്ദര്‍ശിച്ച എമ്മ ഗസ്‌റ്റെയിനോടു ചോദിച്ച ആ ഭീകരമായ ചോദ്യം എന്നും പ്രസക്തമാണ്: ചത്തു കഴിഞ്ഞാല്‍ നിങ്ങളൊക്കെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതും. ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യും?

(കടപ്പാട് : 2016 ഡിസംബര്‍ ലക്കം സമകാലിക മലയാളം വാരിക)

shortlink

Post Your Comments

Related Articles


Back to top button