literatureworldnews

ഈ വര്‍ഷത്തെ കേശവമേനോന്‍ പുരസ്കാരം സി രാധാകൃഷ്ണന്

 
കെ.പി കേശവമേനോന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ കേശവമേനോന്‍ പുരസ്‌കാരത്തിന് സി രാധാകൃഷ്ണന്‍ അര്‍ഹനായി. 25,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് തരൂര്‍ കെ.പി കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേശവമേനോന്‍ അനുസ്മരണ സമ്മേളനത്തില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പുരസ്‌കാരം നല്‍കും. മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷനായ വേദിയില്‍ സി രാധാകൃഷ്ണന്റെ സാഹിതീയ സംഭാവനകളെക്കുറിച്ച് പ്രൊഫ. വിജുനായരങ്ങാടി സംസാരിക്കും. മാതൃഭൂമി എഡിറ്റര്‍ എം കേശവമേനോന്‍ അനുസ്മരണപ്രഭാഷണം നടത്തും

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സി രാധാകൃഷ്ണന്‍ 1939 ഫെബ്രുവരി 15നു തിരൂരില്‍ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്നാണ് മുഴുവന്‍ പേര്. മലയാളത്തില്‍ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരന്‍ എന്ന നിലയില്‍ സി രാധാകൃഷ്ണന്‍ സജീവമാകുന്നത്. വള്ളുവനാടന്‍ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഇദ്ദേഹം അക്കാലത്തെ സാഹിത്യത്തില്‍ പ്രകടമായിരുന്ന ദാര്‍ശനികദുരൂഹത എഴുത്തില്‍ കൊണ്ട് വരാതെ ബോധപൂര്‍വ്വം ഒഴിച്ചു നിര്‍ത്തി. .

കണ്ണിമാങ്ങകള്‍, അഗ്‌നി എന്നീ ആദ്യകാല നോവലുകള്‍ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ എന്നീ നോവലുകള്‍ക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

മൂര്‍ത്തീദേവി പുരസ്‌കാരം, കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, മഹാകവി ജി. പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍  ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button