GeneralNEWS

ഷാന്‍ ജോണ്‍സന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ : അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്‍റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സ(29)ന്‍റെത് സ്വാഭാവികമായ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രി അധികൃതര്‍ പറഞ്ഞു.

അസ്വാഭാവിക മരണമെന്ന് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് ശനിയാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബന്ധുക്കള്‍ക്ക് കൈമാറി.

ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഷാനിന്‍റെ അമ്മ റാണിയും അടുത്ത ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിനെ അനുഗമിച്ചു. തൃശ്ശൂരിലെ തറവാടായ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയിലാണ് ശവസംസ്‌കാരം.ഷാനിന്‍റെ മൃതദേഹം സൂക്ഷിച്ച റോയപ്പേട്ട സര്‍ക്കാര്‍ആശുപത്രിയില്‍ രാവിലെ മുതല്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.

പത്തുമണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പതിനൊന്നരയോടെയാണ് ഡോക്ടര്‍മാര്‍ എത്തിയത്. പന്ത്രണ്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മോര്‍ച്ചറിക്കകത്ത് പ്രത്യേക പ്രാര്‍ഥന നടത്തിയശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.കോടമ്പാക്കത്തിനടുത്തുള്ള ചക്രപാണി സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ രണ്ടാംനിലയിലെ മുറിയില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടത്. ഉച്ചയോടെ റോയപ്പേട്ട ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button