Cinema

നിയമ യുദ്ധത്തിനൊടുവില്‍ കഥകളി എത്തുന്നു

ആവിഷ്കാര സ്വതന്ത്ര്യത്തിനു മേല്‍ സെന്‍സര്‍ ബോര്‍ഡ് എന്നും കത്രിക വയ്ക്കാറുണ്ട്. നഗ്നത/ലൈംഗികത എന്നും ചര്‍ച്ചാ വിഷയമാണ്. സംവിധായകന് അവന്‍റെ ആവിഷ്കാരത്തില്‍ തുറന്നുകാട്ടലുകള്‍ പാടില്ലയെന്ന തരത്തിലുള്ള നിയമങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്.

നഗ്നത ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സൈജോ കണ്ണനായിക്കല്‍ സംവിധാനം ചെയ്ത ‘കഥകളി’ എന്ന ചിത്രം ഇന്നു മുതല്‍ പതിനാല് വേദികളില്‍ പ്രദര്‍ശിപ്പിക്കും. കോഴിക്കോട് മാനാഞ്ചിറ ടവറില്‍ വൈകീട്ട്  ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി 13 വേദികളില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നടത്തും.

ചിത്രത്തിലെ അവസാന രംഗത്തില്‍ നായകന്‍ നഗ്‌നനായി പുഴയിലേക്ക് ഇറങ്ങുന്ന രംഗമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. കലാമൂല്യം ഏറെയുള്ള ‘കഥകളിക്ക്’ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ പ്രമുഖ സംവിധായകരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംവിധായകന്‍ സൈജോ കണ്ണനായിക്കല്‍ പ്രദര്‍ശനാനുമതിക്കായി നിയമയുദ്ധം ഫെഫ്കയുടെ പിന്തുണയോടെ നടത്തി. തുടര്‍ന്ന് ഹൈക്കോടതി ചിത്രത്തിന് അനുകൂലമായി ഉത്തരവ് ഇറക്കിയതോടെ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

kathakali

എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള സാമ്പത്തിക വശം തനിക്കില്ലെന്നും പതിനാല് സ്ഥലങ്ങളിലെങ്കിലും കാണിക്കട്ടെയെന്നും ചിത്രത്തിനു അര്‍ഹതയുണ്ടെങ്കില്‍ അത് വീണ്ടും കളിക്കട്ടെയെന്നും സംവിധായകന്‍ സൈജോ പറയുന്നു.

വികലാംഗരുടെ കൂട്ടായ്മയായ ‘ഓള്‍ ഈസ് വെല്ലും’ പാവറട്ടി ജനകീയ ചലച്ചിത്രവേദിയും കൂടി നിര്‍മ്മിച്ച കഥകളിയില്‍ ജര്‍മ്മന്‍കാരി ഐറിന ജേക്കബ്ബിയും ബിനോയ് നമ്പാലയുമാണ് മുഖ്യവേഷത്തിലെത്തുന്നത്. 2 മണിക്കൂര്‍ ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്.

ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവെല്ലില്‍ ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button