മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനിടയില്‍ സത്യാവസ്ഥ നോക്കാറില്ലായെന്ന പാരതി ചില സൈറ്റുകള്‍ കേള്‍പ്പിക്കാറുണ്ട്. അങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സാന്ദ്രാ തോമസ് എന്ന ഒരാള്‍ക്കെതിരായ കോടികളുടെ അഴിമതിക്കേസിന്റെ വാര്‍ത്ത തന്റെ ഫോട്ടോ ഉപയോഗിച്ച് നല്‍കിയതിനെ തുടര്‍ന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. . ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യമെന്ന് സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ പോസ്റ്റ്
ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസും ഇപ്പോൾ എന്റെ തലയിലായി. ഇതിനൊക്കെ എന്തുപറയാനാണ്.
മഞ്ഞഓൺലൈൻ സൈറ്റുകളുടെ പ്രചാരം വർധിപ്പിക്കാൻ സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നതുപോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷ്യത്വം എന്നത് ഇവർക്കൊന്നും ഇല്ല.
നാളെ ഇനി ഐശ്വര്യയോ അമലയോ എന്ന പേരുള്ള ഒരു സ്ത്രീയെ ആണ് ഈ കേസിൽ പിടിച്ചതെങ്കിൽ ഇവർ സിനിമാതാരങ്ങളായ ഐശ്വര്യയുടെയും അമലയുടെയും ചിത്രം കൊടുക്കുമോ? ഇത് മനഃപൂർവം ചെയ്യുന്നതാണ്. ഒരാൾ, അത് പ്രശസ്തരാണെങ്കിൽ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നത്.
കാള പെറ്റെന്നുകേൾക്കുമ്പോഴെ കയറെടുക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇതൊരു നാണംകെട്ട പരിപാടിയാണ്.
നടി എന്നതിലുപരി ഒരു സ്ത്രീയാണ് ഞാൻ. ആ പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷേ ഏതൊരു മനുഷ്യ ജീവിയും അർഹിക്കുന്ന മാനുഷിക പരിഗണന എനിക്കും അവകാശപ്പെട്ടതാണ്.
Post Your Comments