GeneralNEWS

മനുഷ്യർ തമ്മിൽ തല്ലി മാഞ്ഞാലും ഇവരെന്തായാലും നോക്കിക്കോളും, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രഘുനാഥ് പലേരി

ചിലപ്പോഴൊക്കെ ചെറുവിവരണമേ രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിക്കാറുള്ളതെങ്കിലും അതിന്‍റെ മൂല്യം ആഴത്തിലുള്ളതായിരിക്കും. സിനിമയായാലും, ഫേസ്ബുക്ക് പോസ്റ്റായാലും രഘുനാഥ് പലേരിയുടെ എഴുത്തിനു വല്ലാത്തൊരു ആനചന്ദമാണ്. തന്‍റെ മുന്നില്‍ക്കണ്ട ഒരു പാറ്റയുടെ മാനസികാവസ്ഥ ഫേസ്ബുക്ക് പോസ്റ്റിലൂടെ രസകരമായി വര്‍ണ്ണിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയകഥാകാരന്‍ രഘുനാഥ് പലേരി.

മൂന്നാലു ദിവസം മുൻപ് രാത്രി ഉറക്കത്തിൽ ചുമലിലൂടെ കയറി കാലുകൾക്കിടയിലൂടെ പേടിപ്പിച്ച് ഓടിപ്പോയ പാറ്റയെ ഇന്ന് ഞാൻ കണ്ടു. ഒരു സുന്ദരൻ പാറ്റ. മുറിയുടെ മൂലയിൽ ഒരിടത്ത് എന്നെത്തന്നെ നോക്കി മീശ വീശി അഭിവാദ്യം ചെയ്തുള്ള അവന്റെ നിൽപ്പിന് തൃശൂർപൂരത്തിലെ ആനയെഴുന്നള്ളിപ്പിനേക്കാൾ ചന്തം. അവനെക്കാൾ വലിയ മീശ. ചുകപ്പും കറുപ്പും രക്തവർണ്ണവും ചേർന്ന നിറം. അബദ്ധം പറ്റിയ മട്ടിലുള്ള നിൽപ്പ്. എന്തോ പറയാനുണ്ട്. ശബ്ദം വ്യക്തമല്ല. ക്ഷമ ചോദിക്കുന്നതാണോ അതോ അടുത്ത കിടത്തം എപ്പോഴാണ് പുല്ലേ..ന്ന് ചോദിക്കുന്നതാണോ.. ഒന്നും വ്യക്തമല്ല. എന്തായാലും പൂർണ്ണതയുള്ള ഭാഷയാണ്. അധികമൊന്നും അക്ഷരങ്ങൾ ഇല്ലെന്ന് തോന്നുന്നു. ചുണ്ടുകളുടെ ചലനമെല്ലാം ഒരേ താളക്രമത്തിലാണ്. ഇനി അടുത്തുള്ള മറ്റുവല്ലവന്മാരേയും എന്നെ കാണിച്ചു കൊടുക്കുന്നതാണോ.. അതും അറിയില്ല. ഒന്ന് ഊതിക്കൊടുത്തപ്പോൾ കാറ്റുപോയതല്ലാതെ അവന് ഒരനക്കവും ഇല്ല. എനിക്കവനെ ഒന്നും ചെയ്യാൻ തോന്നിയില്ല. ഇനി വരരുത് എന്നു മാത്രം പറഞ്ഞു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അവനെ കാണാനില്ല… അവൻ പോയി.
മര്യാദക്കാരനായ ഒരു പാറ്റയെ ആദ്യമായാണ് കാണുന്നത്.
ഈ ഭൂമി മരിക്കില്ല.
ഉറപ്പ്.
മനുഷ്യർ തമ്മിൽ തല്ലി മാഞ്ഞാലും
ഇവരെന്തായാലും നോക്കിക്കോളും.

shortlink

Related Articles

Post Your Comments


Back to top button