Latest NewsMollywoodNEWS

‘അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാന്‍ അദ്ദേഹത്തിന്‍റെ ഫോണുകള്‍ പലപ്പോഴും ഒഴിവാക്കി’ :ബാലചന്ദ്രമേനോൻ

ലയാളത്തിലെ അതുല്യ സംവിധായകൻ ഐ.വി ശശിയുടെ വേർപാടിൽ മലയാള സിനിമാലോകം ആദരാഞ്ജലികൾ അർപ്പിക്കുകയാണ് .കഴുവുറ്റ ആ പ്രതിഭയെകുറിച്ച് സിനിമ മേഖലയിലുള്ള പലർക്കും പറയാൻ ധാരാളം കാര്യങ്ങളുണ്ട്.ആ കൂട്ടത്തിൽ ഒരാളാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ . തന്‍റെ ഓർമകളിലെ ഐ.വി ശശിയെക്കുറിച്ച് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചതിങ്ങനെ.

ബാലചന്ദ്ര മേനോന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

”അന്ന് ഞാന്‍ താമസിച്ചിരുന്ന കോടമ്പക്കത്തെ ഗംഗാനഗറിനരികിലായിട്ട് ട്രസ്റ്റുപുരത്തായിരുന്നു അവിവാഹിതനായ ശശിയുടെ താമസം. ഒപ്പം ഉത്സവത്തിന്‍റെ നിര്‍മ്മാതാവ് രാമചന്ദ്രന്‍, തിരക്കഥാകൃത്ത് ഷെരീഫ്, എന്നിവരും. സുകുമാരന്‍, വിന്‍സന്റ്, കുതിരവട്ടം പപ്പു എന്നിവരെ പലവട്ടം ആ വീട്ടില്‍ ഞാന്‍ സന്ധിച്ചിട്ടുണ്ട്.

സംവിധായകനായ എന്‍റെ മിക്ക ചിത്രങ്ങളുടെയും ലാബ് വര്‍ക്കുകള്‍ അക്കാലത്തു ചെന്നൈയിലായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ ചിത്രങ്ങളുടെയും ഒരു പ്രീ വ്യൂ അവിടെയുണ്ടാകും. അത് കാണാന്‍ സ്ഥിരം ഒരു പ്രേക്ഷക വൃന്ദവും അവിടെയുണ്ടായിരുന്നു. അതില്‍ പ്രമുഖനായിരുന്നു ശശിയും. ഒരു നല്ല ആസ്വാദകന്‍റെ മനസ്സ് ഞാന്‍ അടുത്തറിയുന്നതു അപ്പോഴാണ്.

തുടക്കം മുതല്‍ ഇന്നീ നിമിഷം വരെ ഒരു പ്രൊഡക്ഷന്‍ ഫോണ്‍ വന്നാല്‍ അഭിനയിക്കാന്‍ തയ്യാറുള്ള ആളല്ല ഞാന്‍. ഒന്നുകില്‍ സംവിധായകന്‍ അല്ലെങ്കില്‍ കഥാകൃത്ത് ചിത്രത്തിലെ എന്‍റെ പങ്കിനെപ്പറ്റി ബോധ്യപ്പെട്ടുത്താതെ ഞാന്‍ ഒരു തീരുമാനമെടുക്കാറില്ല. അങ്ങിനെയിരിക്കെ ശശി എന്നെ ഫോണില്‍ വിളിക്കുന്നു. അദ്ദേഹത്തിന്‍റെ ഒരു ചിത്രത്തില്‍ നായക പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണം. ഒരു പുതുമുഖമാണ് രചന. അതുകൊണ്ടുതന്നെ അയാള്‍ക്ക് കഥ പറയാനുള്ള ആര്‍ജ്ജവമില്ല. ശശിക്ക് ചെന്നൈ വിട്ടു വരാനും പറ്റുന്നില്ല. പക്ഷേ ഞാന്‍ ചിത്രത്തില്‍ അഭിനയിക്കണം. അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാന്‍ ശശിയുടെ ഫോണുകള്‍ പലപ്പോഴും ഒഴിവാക്കി.

അങ്ങിനെയിരിക്കേ ശശി ഒരു വൈകുന്നേരം തിരുവന്തപുരത്തെ എന്‍റെ വീട്ടില്‍ കേറി വരുന്നു. കൂടെ നിര്‍മ്മാതാവായ വി ബി കെ മേനോനും വിതരണക്കാരനായ ലിബര്‍ട്ടി ബഷീറുമുണ്ട്. ഞൊടിയിടയില്‍ ശശി എന്‍റെ അമ്മയിലൂടെ എന്നെ സ്വാധീനിച്ചു എന്‍റെ സമ്മതം വാങ്ങി. അങ്ങിനെ ആദ്യമായി ഒരു ഐ വി ശശി ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരു അവസരം എനിക്കും കിട്ടി . വര്‍ത്തമാനകാലം
ശശിക്കെല്ലാം സിനിമയായിരുന്നു. 150 ചിത്രങ്ങള്‍ സംവിധാനം ചെയ്തു എന്ന് പറയുമ്പോള്‍തന്നെ ജീവിതത്തിന്‍റെ ഒരു നല്ല ഘട്ടം സിനിമക്കായി ചെലവഴിച്ചു എന്നൂഹിക്കാമല്ലോ.

കിട്ടാവുന്ന അംഗീകാരങ്ങളും ശശിക്ക് വന്നുചേര്‍ന്നു. എന്നാല്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു വലിയ ബഹുമതി ശശി സ്വന്തമാക്കി. താരങ്ങളെ തിരശ്ശീലയില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് സാധാരണം. എന്നാല്‍ ഒരു സംവിധായകന്‍റെ പേര് തിരശ്ശീലയില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ ആദ്യമായി കയ്യടിച്ചതു ഐ.വി ശശിക്കു വേണ്ടിയാണ്. അക്കാര്യത്തില്‍ താങ്കളുടെ പിന്തുടര്‍ച്ചക്കാരായ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് …..അളവറ്റ സന്തോഷവുമുണ്ട്…

shortlink

Related Articles

Post Your Comments


Back to top button