GeneralLatest NewsMollywood

‘മാമാങ്ക’ത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണി; മൊബൈല്‍ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കം പരാതിയുമായി സംവിധായകന്‍

മമ്മൂട്ടി ചിത്രം മാമാങ്കം വീണ്ടും വിവാദത്തില്‍. നടന്‍ ധ്രുവനെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്തിനു പിന്നാലെ സംവിധായകന് നേരെ ഭീഷണി. ചിത്രത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായെന്നും സംവിധായകന്‍ സജീവ്‌ പിള്ള. കഴിഞ്ഞ 18ന് രണ്ട് യുവാക്കള്‍ എറണാകുളത്തുനിന്ന് വിതുരയിലെ തന്റെ വീട് അന്വേഷിച്ച് എത്തിയെന്നും തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവും നടക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുകയാണ് സജീവ് പിള്ള.

“ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പകല്‍ പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ്മാനില്‍ നിന്ന് എന്റെ വീടിന്റെ ലൊക്കേഷന്‍ മനസിലാക്കി, സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്തു. ഇക്കാര്യം പോസ്റ്റ്മാന്‍ എന്നെ വിളിച്ചറിയിച്ചു. എറണാകുളം ഭാഗത്തുനിന്നുള്ള ആള്‍ക്കാരാണെന്ന് അവര്‍ അറിയിച്ചു. ഇവര്‍ പോസ്റ്റ്മാനുമായി ബന്ധപ്പെട്ട നമ്പരിലേക്ക് പിന്നെ ബന്ധപ്പെടാനേ സാധിച്ചിട്ടുമില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. ഇതിന് പിന്നില്‍ എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്റെ വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഞാനുമാണുള്ളത്. എന്റെ മാതാപിതാക്കളും ഞാനും ആശങ്കയിലാണ്. അതുകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം തരാനും അങ്ങയുടെ അങ്ങയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സഹായിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.” സജീവ് പിള്ളയുടെ പരാതിയില്‍ പറയുന്നു.

യുവാക്കള്‍ എത്തിയ ഇന്നോവ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരും പോസ്റ്റ്മാനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button