നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ നിര സാന്നിധ്യമായ താരമാണ് ബാലചന്ദ്രമേനോൻ. നടൻ കുഞ്ചനുമായുള്ള അപൂർവ സൗഹൃദത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് താരം. സിനിമയിൽ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം തനിക്ക് കുഞ്ചനോടുണ്ടെന്നും അതിന്റെ കാരണം കേട്ടാൽ പ്രേക്ഷകർ അതിശയിക്കുമെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. തന്റെ പ്രണയകഥയ്ക്ക് കാരണഭൂതൻ കുഞ്ചനാണെന്നും അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ വിവാഹം പോലും ഒരുപക്ഷേ നടക്കുമായിരുന്നില്ലെന്നും ബാലചന്ദ്രമേനോൻ കുറിച്ചു. ലോക്ഡൗൺ കാലത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം:
നിങ്ങളെപ്പോലെ തന്നെ ഞാനും പത്തുദിവസത്തിനു മീതെ ‘ഒറ്റപ്പെടൽ’ എന്ന വൈറസിന്റെ ആക്രമണത്തിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. വല്ലപ്പോഴും അമേരിക്കയിൽ നിന്ന് മകളും ദുബായിൽ നിന്ന് മകനും ഫോണിൽ വിളിക്കുമ്പോഴാണു വീട്ടിലെ ശ്മശാനമൂകതക്ക് ഒരു അറുതി ഉണ്ടാകുന്നത് . അല്ലെങ്കിൽ വീട്ടിലെ ഫോണും നിശ്ശബ്ദം. സിനിമയിൽ അങ്ങനെയാണ് . അടുത്ത ഒരു സിനിമയെപ്പറ്റി ഞാൻ ഒന്ന് ആലോചിക്കുകയാണെങ്കിൽ എനിക്കു മുൻപേ ലോകം അതറിയും. അതിന്റെ ‘ഗുട്ടൻസ്’ ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ ഫോണിന് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. അത് പണ്ട് മുതലേ അങ്ങിനെയാണ് .
കുറ്റം പറയരുതല്ലോ. ഇടയ്ക്കു നടൻ കുഞ്ചൻ വിളിച്ചു. കുഞ്ചൻ അങ്ങനെയാണ്. വിളിക്കാൻ പ്രതേകിച്ചു കാരണമൊന്നും വേണ്ട. വർഷങ്ങൾക്കു മുൻപ് കോടമ്പാക്കത്തു തുടങ്ങിയ സൗഹൃദം അതെ വീറോടെ കാത്തു സൂക്ഷിക്കുന്നതിൽ ടിയാനുള്ള ഉത്സാഹം ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു. സിനിമയിൽ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം എനിക്ക് കുഞ്ചനോട് തോന്നാനുള്ള കാരണം കേട്ടാൽ നിങ്ങൾ അതിശയിക്കും. കുഞ്ചൻ ഇല്ലായിരുന്നുവെങ്കിൽ എന്റെ വിവാഹം ഒരു പക്ഷേ നടക്കുമായിരുന്നില്ല എന്ന് മാത്രം തൽക്കാലം പറഞ്ഞു നിർത്തുന്നു. ഈയുള്ളവന്റെ ആകെയുള്ള ഒരു പ്രണയകഥക്ക് കാരണഭൂതൻ കുഞ്ചൻ മാത്രമാണ് എന്നറിയുക. അധികമാരും അറിയാത്ത സംഭവബഹുലമായ ആ പ്രണയ കഥ ‘filmy Fridays’ ന്റെ SEASON 3 ൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് എന്ന് മാത്രം തൽക്കാലം പറഞ്ഞു നിർത്തട്ടെ ..
എന്നാൽ സിനിമാക്കാരല്ലാത്ത എത്രയോ പേരാണ് എന്നെ ഫോണിൽ വിളിച്ചത്. അടുത്തിടെ ടിവി യിൽ വന്ന ‘വിവാഹിതരെ ഇതിലെ ‘ എന്ന സിനിമയായിരുന്നു മൂലകാരണം. അല്ലെങ്കിലും എന്റെ സിനിമകൾ ഏതു ചാനലിൽ വന്നാലും അപ്പപ്പോൾ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കും .പടത്തെ പറ്റിയുള്ള അഭിപ്രായവും കൂട്ടത്തിൽ ഇപ്പോളെന്താ സിനിമ ചെയ്യാത്തെ എന്നൊരു ചോദ്യവും. സിനിമ പഴയതാണെങ്കിലും വിളിക്കുന്നത് പുതിയ തലമുറയാണെന്നുള്ളതാണ് എന്റെ സന്തോഷം.
ഏപ്രിൽ 18 എന്റെ ആദ്യത്തെ സിനിമയാണെന്ന് കരുതുന്നവരും ഈ കൂട്ടത്തിലുണ്ട്. കുടുംബപുരാണവും സസ്നേഹവും ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളാണെന്നു തർക്കിക്കുന്നവരും ഉണ്ട്. സിനിമ അങ്ങിനെയാണ .’കാര്യം നിസ്സാരം ‘ സിനിമയാണോ സീരിയലാണോ എന്ന് നാളെ ഒരു സംശയം തോന്നിയാൽ എനിക്കത്ഭുതമില്ല.
ഞാനുമായി ബന്ധപ്പെടുന്നവർ എന്റെ സിനിമകൾ കണ്ടവരോ, കേട്ടറിഞ്ഞവരോ അല്ലെങ്കിൽ ഇനി കാണാൻ പോകുന്നവരോ ആണ് .എന്നാൽ എന്നെ ഇഷ്ടപ്പെടുന്നവർ ആണ് . വിളിച്ചവരുടെയൊക്കെ പ്രധാന പരാതി ബോറടിക്കുന്നു എന്നാണു . ഞാൻ പെട്ടന്ന് കട്ട് ചെയ്തു മഹാഭാരതത്തിലെ കുന്തീദേവിയിലേക്കുപോയി. ആവശ്യപ്പെടുന്ന എന്ത് വരവും തരാം എന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞപ്പോൾ അവർ ആവശ്യപ്പെട്ടത് ‘ എനിക്ക് അങ്ങയെപ്പറ്റി ഓർമ്മവരാൻ വേണ്ടി കുറച്ചു ദുഃഖം തരണേ എന്നാണു.
ഇതിന്റെ ഒരു നൂതന വേർഷൻ ഞാൻ കേട്ടത് ശ്രീ വൈക്കം മുഹമ്മദ് ബഷീർ വകയാണ്. ഒരു പ്രത്യേക സന്ദർഭത്തിൽ അദ്ദേഹം ആഗ്രഹിച്ചു പോകുന്നത് ഒരു വരട്ടു ചൊറിക്കാണ് . ബോറടിക്കുന്ന മനസ്സിന് ചൊറിയുടെ ഒരു പൊറ്റ കിട്ടിയാൽ അത് നുള്ളി അടർത്തുന്ന സുഖത്തിൽ ലയിക്കാമെന്നാണ് വിവക്ഷ. എനിക്ക് തോന്നി, കൊറോണയുടെ പേരിൽ കർഫ്യൂ അടിച്ചേൽപ്പിക്കുന്ന ബോറടി മാറ്റാനായി എന്റെ പഴയ സിനിമകൾ കാണാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ( വേണ്ട ബ്രോ …അതിലും ഭേദം ഞങ്ങൾ ഒറ്റക്കിരുന്നോളാം എന്ന് ഒരു ട്രോളൻ മനസ്സിൽ വിചാരിക്കുന്നതും ഈയുള്ളവൻ അറിയുന്നു. ഇല്ല ബ്രോ .. കണ്ടാലും എന്റെ സിനിമകളെ നിങ്ങൾ വരട്ടു ചൊറിയുടെ ഗണത്തിൽ പെടുത്തില്ല ..ഉറപ്പു)
ആലോചിക്കേണ്ട താമസം തൃശൂർ ഗോപാലകൃഷ്ണൻ യുട്യൂബിൽ ലഭ്യമായ എന്റെ ചിത്രങ്ങളുടെ ലിങ്കുകളുടെ ലിസ്റ്റ് തയ്യാറാക്കി . (അപ്പോഴാണ് എന്റെ ചിത്രങ്ങളിൽ എനിക്കവകാശപ്പെട്ട ചില ചിത്രങ്ങൾ എന്റെ അനുമതിയില്ലാതെ ചിലർ അപ്‌ലോഡ് ചെയ്ത സന്തോഷവിവരവും ഞാൻ അറിയുന്നത് . ഒരു വക്കീലിനുള്ള ‘പണി’ യായി എന്ന് പറഞ്ഞാൽ മതിയല്ലൊ ) ഈ ആശയം ചർച്ച ചെയ്തപ്പോൾ ‘filmy Fridays" എഡിറ്റു ചെയ്യുന്ന സജീവ് വ്യാസൻ ഇതിനു പറ്റിയ ഒരു ഡിസൈൻ പ്ലാൻ ചെയ്തു. അങ്ങിനെ എന്റെ സിനിമകൾ കാണാത്തവർക്ക് ആദ്യമായികാണാനും, മുൻപ് കണ്ടവർക്ക് ‘അയവിറക്കി’ കാണാനും ഒരവസരമായി ഈ കർഫ്യൂ പ്രയോജനകരമാവട്ടെ എന്ന് ഞാനും കരുതി . ചില സിനിമകൾ ഒരിക്കൽ കൂടി കാണാൻ ഞാനും തീരുമാനിച്ചു .
എനിക്കൊരപേക്ഷയുള്ളതു, കാണുമ്പൊൾ കുടുംബമൊത്ത് കാണുക . ഒരു വീട്ടിലെ അംഗങ്ങൾ ഏവരും എങ്ങും പോകാതെ ഒരുമിച്ചിരിക്കുന്ന ഒരപൂർവ്വ അവസരമാണ് നമ്മുടെ പ്രധാനമന്ത്രി നമുക്ക് സമ്മാനിച്ചിരിക്കുന്നത് . അങ്ങിനെ ഒരുമിച്ചിരുന്നു ഒരുകുടുംബസിനിമ കാണുക എന്നത് ഇന്നത്തെ കാലത്തു അസാധ്യമായ ഒന്നാണെന്ന് എനിക്കറിയാം .അതുകൊണ്ടു തന്നെ എന്റെ സിനിമകൾ കാണാൻ പോകുന്ന ഏവർക്കും ഞാനൊരു ‘WISH YOU A HAPPY VIEWING’ പറഞ്ഞോട്ടെ .
കൂട്ടത്തിൽ ഒരു കുസൃതി കൂടി . ഞാൻ മുപ്പതു ചിത്രങ്ങളാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് .നിങ്ങൾ എന്നെ സംബന്ധിച്ച് ഒരു അവാർഡ് കമ്മറ്റി ആണ് .ഏറ്റവും നല്ല കുടുംബചിത്രത്തിനായി ഈ കൂട്ടത്തിൽ ഒരു ചിത്രം സെലക്ട് ചെയ്യുക .അതിനുള്ള കാരണം ഒരു പാരഗ്രാഫിൽ ഒതുക്കി എഴുതുക .ഏറ്റവും നല്ല ജഡ്ജിനു എന്റെ വക ഒരു സമ്മാനം. മതിയായ എൻട്രികൾ വന്നില്ലെങ്കിൽ സമ്മാനവും ‘ചിന്ത്യം’ ! ഏപ്രിൽ 30 ആണ് അവസാന തീയതി ( ആഹാ ! സംഗതി അങ്ങ് സീരിയസ് ആയ പോലുണ്ടല്ലോ )
അപ്പോൾ ബോറടി മാറാനുള്ള മാർഗ്ഗമായി . നമ്മളെ ബോറടിപ്പിക്കാൻ ആരെയും അനുവദിക്കാൻ പാടില്ല . മനസ്സ് വെച്ചാൽ ഒരോ സെക്കന്റ് ആഹ്ലാദകരമാക്കാൻ നമുക്ക് കഴിയും .
കൊറോണക്കെതിരെയുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങളേയും ഞാൻ മാനിക്കുന്നു . ആരോഗ്യവകുപ്പിനെ അഭിനന്ദിക്കുന്നു . ഒപ്പം രോഗബാധിതർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു …
Post Your Comments