GeneralLatest NewsMollywood

‘ അച്ഛനുമപ്പുറം എനിക്ക് ദൈവങ്ങളില്ല. നാലാം വയസില്‍ അമ്മയേയും പതിനാറാം വയസില്‍ അനുജനേയും നഷ്ടമായി, ആ മുറിവ് ഉണക്കിയത് അച്ഛന്‍’; കുറിപ്പ്

ആദ്യമായി എനിയ്ക്കു ലഭിച്ച 'നാന ഗ്യാലപ്പ് പോള്‍ അവാര്‍ഡ്' സ്വീകരിക്കുന്നതു കാണാന്‍ അപ്രതീക്ഷിതമായി കൊല്ലത്തെത്തി, സദസ്സിനു മുന്നിലിരുന്ന് എന്നെ ഞെട്ടിച്ചു.

നാലാം വയസ്സില്‍ അമ്മയേയും പതിനാറാം വയസ്സില്‍ അനുജനേയും നഷ്ടപ്പെട്ടതനിക്ക് എല്ലാം അച്ഛനായിരുന്നുവെന്നു ഫാദേഴ്സ് ഡേയില്‍ ​ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കല്‍. കലയുടെ വഴിയിലേക്ക് കടന്നപ്പോഴും അച്ഛന്റെ എതിര്‍പ്പില്ലായ്മയാണ് തനിക്ക് കരുത്തായതെന്നും രാജീവ് പറയുന്നു. അച്ഛനെക്കുറിച്ച്‌ നിരവധി കവിതകള്‍ എഴുതിയെങ്കിലും തന്നോട് ഒന്നും പറഞ്ഞിരുന്നില്ല. വല്ലപ്പോഴുമൊരു ചിരിയിലൂടെയും കണ്ണുകളിലെ തിളക്കത്തിലൂടെയുമാണ് ആ സന്തോഷം താന്‍ അറിഞ്ഞിരുന്നത്. അച്ഛന്‍ എനിയ്ക്ക് വല്ലപ്പോഴും പെയ്യുന്ന ആലിപ്പഴമായിരുന്നു. അച്ഛനുമപ്പുറം തനിക്ക് ദൈവങ്ങളില്ലെന്നും അദ്ദേഹം കുറിക്കുന്നു.

രാജീവ് ആലുങ്കലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

എന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓര്‍മ്മ വച്ച കാലം മുതല്‍ എന്നെ വളര്‍ത്തിയത്. ആ കരുതലിലും കാരുണ്യത്തിലുമാണ് ഞാന്‍ രൂപപ്പെട്ടത്. നാലാം വയസ്സില്‍ അമ്മയേയും പതിനാറാം വയസ്സില്‍ കൂടപ്പിറപ്പായ അനുജനേയും നഷ്ടപ്പെട്ട് ജീവിതം പൊള്ളിപ്പോയപ്പോഴൊക്കെ അച്ഛന്റെ തണലില്‍ എന്റെ മനസ്സിന്റെ മുറിവുകള്‍ പതുക്കെ ഉണങ്ങിപ്പോയി. അച്ഛനെന്ന മനസ്സാക്ഷിയോട് നീതി പുലര്‍ത്താന്‍ കൂടിയാണ് മദ്യപിക്കാതെയും പുകവലിക്കാതെയും ഞാന്‍ ഈ നിമിഷം വരെ കടന്നെത്തിയത്. പത്തൊന്‍പതാം വയസ്സില്‍ സുരക്ഷിതമായ വഴിയില്‍ നിന്നു മാറി കലയുടെ ലോകത്ത് കാലെടുത്തു വയ്ക്കുമ്ബോഴും വേറിട്ട കിനാവുകള്‍ നിറവേറ്റാന്‍ ഓടി നടന്നപ്പോഴും അച്ഛന്റെ എതിര്‍പ്പില്ലായ്മയാണ് എനിക്ക് കരുത്തായത്. കൗമാരകാലത്ത് ഒരിക്കല്‍ ഞാന്‍ ‘അച്ഛനും ഞാനും’ എന്ന പേരില്‍ കവിത എഴുതി.

‘അഗ്നിപര്‍വ്വതങ്ങള്‍ പോലെ ഏറെ നീറിയും,

അഴലുപേറി ആധിയേറി മിഴികളൂറിയും,

ഞങ്ങള്‍ രണ്ടുമൊരു തണല്‍ തണുപ്പിലൊന്നുപോല്‍,

വിങ്ങിടുന്ന നെഞ്ചുമായ് കഴിഞ്ഞു ഏറെ നാള്‍… ”

എന്റെ അഭിപ്രായ വ്യത്യാസങ്ങളേയും ആത്മസംഘര്‍ഷങ്ങളേയും അച്ഛന്‍ പക്വതയോടെ നേരിട്ടു.ആലപ്പുഴ ജില്ലയ്ക്കു പുറത്തേയ്ക്ക് യാത്ര ചെയ്യാത്ത് അച്ചന്‍ 1997ല്‍ ആദ്യമായി എനിയ്ക്കു ലഭിച്ച ‘നാന ഗ്യാലപ്പ് പോള്‍ അവാര്‍ഡ്’ സ്വീകരിക്കുന്നതു കാണാന്‍ അപ്രതീക്ഷിതമായി കൊല്ലത്തെത്തി, സദസ്സിനു മുന്നിലിരുന്ന് എന്നെ ഞെട്ടിച്ചു. എന്റെ ആദ്യ സിനിമ കാണാന്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം തീയറ്ററില്‍ എത്തി. പിന്നീട് അച്ഛനേ എനിക്ക് സിനിമാപ്പാട്ടിലാക്കാനായി.

” ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍

ആ – മരത്തണലിലുറങ്ങാന്‍

ഇനിയും കാതോര്‍ത്തു ദൂര നില്‍ക്കാം ഞാന്‍

അച്ഛന്‍്റെ പിന്‍ വിളി കേള്‍ക്കാന്‍…”

കവിത കേട്ടും പാട്ടുകേട്ടും അച്ഛന്‍ ഒന്നും എന്നോടു പറഞ്ഞില്ല. അതില്‍ എനിക്ക് വല്ലാത്ത നൊമ്ബരവും പ്രതിക്ഷേധവുമുണ്ടായിരുന്നു. കൂട്ടുകാരുടെ അച്ഛന്‍മാരേപോലെ എന്റെ അച്ഛന്‍ എന്നേയും ചേര്‍ത്തു പിടിക്കുമെന്ന് ആഗ്രഹിച്ചു പോകുമല്ലോ. വല്ലപ്പോഴുമൊരു ചിരിയിലും കണ്ണുകളിലെ തിളക്കത്തിലും അച്ഛന്റെ സന്തോഷം ഞാന്‍ തിരിച്ചറിഞ്ഞു. എന്നേക്കുറിച്ചു വരുന്ന പത്ര വാര്‍ത്തകള്‍ അച്ചന്‍ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ ആ സ്നേഹ പരിഗണന ഞാന്‍ അനുഭവിച്ചു. ജീവിതം സമാനതകളില്ലാത്ത വ്യാകുലതകളിലൂടെ കടന്നുപോയതു കൊണ്ടാകാം ഞങ്ങള്‍ തമ്മിലുള്ള സ്നേഹം ഒരിക്കല്‍പ്പോലും പ്രകടനാത്മകമായിരുന്നില്ല.

അമ്മ പലര്‍ക്കും എന്നും ചെയ്യുന്ന സ്നേഹ മഴയായിരിക്കാം. അച്ഛന്‍ എനിയ്ക്ക് വല്ലപ്പോഴും പെയ്യുന്ന ആലിപ്പഴമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആശുപത്രിയില്‍ അടുത്ത് കിടക്കുന്ന ആളോട് അച്ചന്‍ ആവേശത്തോടെ എന്നെ പരിചയപ്പെടുത്തി.

“ദേ.ആ നില്‍ക്കുന്നതാ എന്റെ മകന്‍, രാജീവ് ആലുങ്കല്‍…. സിനിമാ പാട്ടെഴുത്തുകാരനാ..”

അച്ഛന്‍ പിന്നേയും ഞാന്‍ പാട്ടെഴുതിയ സിനിമകളുടെ പേരുപറഞ്ഞ് വാചാലനായി. ഞാന്‍ കണ്ണു നനഞ്ഞ് കൗതുകവും അദ്ഭുതവും നിറഞ്ഞ് നോക്കി നിന്നു. അത് സ്നേഹത്തിന്റെ ആലിപ്പഴപ്പെയ്ത്തായിരുന്നു. അച്ഛനുമപ്പുറം എനിക്ക് ദൈവങ്ങളില്ല.

ദുഃഖക്കൊടും വേനലിലും ജീവിതദുരന്തങ്ങളിലും തളരാതെ വസന്തകാലം സ്വപ്നം കണ്ട് അത് നേടിയെടുക്കാന്‍ കരുത്തായ ധ്യാനബലമാണ് എനിക്ക് അച്ഛന്‍. പ്രതികരിക്കാനും അതിജീവിക്കാനും അഭിജാതമായി അടയാളപ്പെടുത്താനും എന്നെ പഠിപ്പിച്ച്‌ അനുഗ്രഹിച്ച മഹാഗുരുവാണ് അച്ഛന്‍…!

shortlink

Related Articles

Post Your Comments


Back to top button