GeneralLatest NewsMollywood

ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ഡൗൺ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും; വാക്കുകൾ വളച്ചൊടിച്ചു: പെണ്‍കുട്ടിക്ക് അഹാനയുടെ മറുപടി

ഞാനങ്ങനെ പറഞ്ഞു എന്ന രീതിയിൽ നിങ്ങളെപ്പോലെ വിശ്വസ്തരായ ആളുകൾ മുൻവിധിയോടെ സമീപിച്ചത് നിർഭാഗ്യകരമാണ്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണും സ്വര്‍ണ കള്ളക്കടത്ത് കേസും ബന്ധപ്പെടുത്തി അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച ‘സ്റ്റോറി’ വിവാദമായിരുന്നു. ഇതില്‍ വിശദീകരണവുമായി വീണ്ടും എത്തുകയാണ് അഹാന. കൊറോണ പൂർണമായും തുടച്ചുനീക്കുന്നതുവരെ ലോക്ഡൗണ്‍ വേണമെന്ന് വിശ്വസിക്കുന്ന വിഭാഗത്തിൽപെടുന്ന ആളാണ് താനെന്നും കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും താൻ പറഞ്ഞിട്ടില്ലെന്നും ഒരു മാധ്യമപ്രവർത്തകൻ തന്റെ വാക്കുകൾ പൂർണമായും വളച്ചൊടിക്കുകയായിരുന്നുവെന്നും അഹാന പറയുന്നു.

‘മിസ് അഹാന കൃഷ്ണ, നിങ്ങളുടെ പേജില്‍ വന്ന തെറ്റിദ്ധാരണാജനകമായ ഒരു സ്റ്റോറിയെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യം ഉയരുന്നു. ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ ആ നടപടിക്ക് ജനങ്ങളോട് വിശദീകരണം നൽകാൻ നിങ്ങൾ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യർ‌ത്ഥന അവഗണിക്കുന്നത് ശരിയായ മാർ‌ഗ്ഗമല്ല. നിങ്ങളും നിങ്ങൾ പങ്കു വച്ച ഈ വിഡിയോയിലെ സ്ത്രീകളും കടന്ന പോയ സൈബർ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.’– തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ വിഷയം ചൂണ്ടിക്കാട്ടി ഒരു പെൺകുട്ടി നല്‍കിയ കമന്റ്. ഇതിനു അഹാന നൽകിയ മറുപടി ഇങ്ങനെ:

‘ഹായ് പെൺകുട്ടീ, ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല നിർഭാഗ്യവശാൽ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച്, അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല. ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച, 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്.

അത് സംഭവിക്കുമ്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയും, പിന്നീട് നിങ്ങൾക്കറിയാവുന്നതു പോലെ 24 മണിക്കൂർ കഴിഞ്ഞപ്പോൾ അത് ഡിലീറ്റാകുകയും ചെയ്തു. എന്റെ ആ സ്റ്റോറിയിൽ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതിൽ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവർത്തകൻ എന്റെ വാക്കുകൾ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അയാൾ അത് ചെയ്തത് എന്നെനിക്ക് അറിയില്ല.
ആ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകൾ എന്നോട് ചോദിക്കുന്നത്. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ഡൗൺ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല.

ഞാനങ്ങനെ പറഞ്ഞു എന്ന രീതിയിൽ നിങ്ങളെപ്പോലെ വിശ്വസ്തരായ ആളുകൾ മുൻവിധിയോടെ സമീപിച്ചത് നിർഭാഗ്യകരമാണ്. കൊറോണ മഹാമാരി പൂർണമായും മാറുന്നതുവരെ ലോക്ഡൗൺ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെടുന്ന ആളാണ് ഞാൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഞാൻ നിങ്ങൾക്ക് ഈ വിശദീകരണം തന്നത്. ഒന്ന്, നിങ്ങളുടെ കമന്റിൽ ഒരുപാട് മര്യാദ ഉണ്ട്. കാരണം അത് മറ്റുള്ളവരിൽ ഇപ്പോൾ കാണുന്നില്ല. രണ്ട്, ഒരു പരിധി കഴിയുമ്പോൾ നമുക്ക് ഇത് വേദനയുണ്ടാക്കും.’–അഹാന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button