GeneralLatest NewsMollywoodMovie GossipsNEWSSocial Media

മൊബൈൽ നമ്പർ ചോദിച്ച എന്നെ ജൂഡ് അപമാനിച്ചു, ഇന്ന് തുല്യതയെ കുറിച്ച് പറയുന്നു: കുറിപ്പ് വൈറൽ

സിനിമാ മേഖലയില്‍ നിന്നും പിന്നെ ആരോടും ഞാന്‍ നമ്പര്‍ ചോദിച്ച് വാങ്ങിയിട്ടില്ല, വലിയ ആളുകളോട് സംസാരിക്കുന്നത് വളരെ സൂക്ഷിച്ച് വേണം എന്ന് തോന്നിയ ഒരു സംഭവമായിരുന്നു ജൂഡിന്റേത് എന്ന് റിയാസ് പറയുന്നു

സാറാസിന്‌റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ആദ്യ ചിത്രം മുതൽ പ്രമേയത്തിലും കഥ പറച്ചിലിലും സ്ത്രീപക്ഷത്തു നിൽക്കുന്ന സിനിമകളാണ് ജൂഡ് ആന്തണി ജോസഫ് പ്രേക്ഷകർക്കു സമ്മാനിച്ചിട്ടുള്ളത്. ചെയ്ത സിനിമകളേക്കാൾ ജൂഡിനെ മലയാളികൾക്കിടയിൽ സജീവമായി നിലനിറുത്തുന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും നിലപാടുകളുമാണ്. മുഖം നോക്കാതെ പ്രതികരിക്കുന്ന ജൂഡിന്റെ പല പെരുമാറ്റങ്ങളും വിമർശിക്കപ്പെടാറുണ്ട്. അത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ജൂഡിനെതിരെ ഉയരുന്നത്. തന്റെ സിനിമയിലൂടെ നല്ല സന്ദേശങ്ങൾ പങ്കുവെയ്ക്കാറുള്ള ജൂഡ് പക്ഷെ ജീവിതത്തിൽ പലപ്പോഴും പാലിക്കാറില്ലെന്നും, പലരോടും മോശമായി പെരുമാറാറുണ്ടെന്നും പരക്കെ ആക്ഷേപം ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ജൂഡ് ഒരിക്കൽ തന്നെ അപമാനിച്ചിട്ടുണ്ടെന്ന വിവരം അറിയിച്ചുകൊണ്ട്  സിനിമ പ്രവർത്തകൻ റിയാസ് എം ടി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് കഴിഞ്ഞു മടങ്ങി വരുമ്പോൾ ഒപ്പം കാറിൽ ജൂഡ് ഉണ്ടായിരുന്നുവെന്ന് റിയാസ് പറയുന്നു. തീർച്ചയായും ഒരു സംവിധായകൻ കൂടെ അത്രയും സമയം ഉണ്ടാകുമ്പോൾ ഒന്ന് പരിചയപ്പെടണം എന്ന ചിന്ത എല്ലാവരിലും ഉണ്ടാകുമല്ലോ. ആ ഉദ്ദേശത്തിൽ അദ്ദേഹത്തോട് സംസാരിക്കുകയും നമ്പർ ആവശ്യപ്പെടുകയും ചെയ്തു എന്ന് റിയാസ് പറയുന്നു. എന്നാൽ തുടക്കം മുതൽ തന്നെ കണ്ട ഭാവം പോലും കാണിക്കാത്ത ജൂഡ് അപമര്യാദയായിട്ടാണ് പെരുമാറിയതെന്ന് റിയാസ് പറയുന്നു. താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായതു കൊണ്ടാണ് ജൂഡിന്റെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു പെരുമാറ്റം ഉണ്ടായതെന്നും, ഇന്നും ആ വിഷമം മനസ്സിൽ മായാതെ ഉണ്ടെന്നും റിയാസ് കുറിക്കുന്നു. സാറാസ് സിനിമ ഇറങ്ങിയതിനു ശേഷം തുല്യതയെ കുറിച്ചും എല്ലാം വാതോരാതെ സംസാരിക്കുന്ന ജൂഡിന്റെ യഥാർത്ഥ സ്വഭാവം ഇതൊക്കെയാണ് എന്ന് വ്യക്തമാക്കുന്നതാണ് റിയാസിന്റെ കുറിപ്പ്.

റിയാസ് എം ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

മൊബൈല്‍ നമ്പര്‍ തരാമോ എന്നു ചോദിച്ചുപോയി. അത് കഴിഞ്ഞ് നാളിതു വരെ ഒരു സിനിമാക്കാരുടെ അടുത്തും മൊബൈല്‍ നമ്പര്‍ ചോദിച്ചിട്ടില്ല. കായംങ്കുളം കൊച്ചുണ്ണി എന്ന സിനിമയുടെ ചിത്രീകരണം ഉടുപ്പിയില്‍ നടക്കുന്ന സമയം. ഞാനും നിവിന്‍പോളിയുമായുള്ള കോമ്പിനേഷന്‍ സീനായിരുന്നു. പ്രിയ സുഹൃത്തും അസോസിയേറ്റ് ഡയറക്ടറുമായ അലക്സാണ് എനിക്ക് ഈ വേഷം ലഭിക്കുവാനായി സഹായിച്ചത്. വലിയ സിനിമയില്‍ ഒരു സെക്കന്‍റ് എങ്കിലും നമ്മളെ കാണും എന്നുള്ള ഒരു വലിയ സന്തോഷമായിരുന്നു കായംങ്കുളം കൊച്ചുണ്ണിയില്‍ അലക്സിലൂടെ നേടിയത്. ഷൂട്ട് കഴിഞ്ഞ തിരിച്ച് വരുവാനായി റൂമില്‍ നിന്നും ഇറങ്ങി കാറിലേയ്ക്ക് കയറുമ്പോള്‍ സംവിധായകനും നടനുമായ ജൂഡ് ആന്‍റണിയും കൂടെയുണ്ടായിരുന്നു. ആരും സംസാരമില്ല. ഞങ്ങള്‍ രണ്ടുപേരും പിന്നെ ഡ്രൈവറും. പെട്ടെന്ന് ഒരു തുടക്കക്കാരനായ ഒരു സിനിമാക്കാരന്‍റെ സ്വഭാവം എനിക്കു വന്നു. പിന്നെ മടിച്ചില്ല. വണ്ടി നീങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു നമ്പര്‍ തരാമോ. ചോദ്യം ജൂഡിനോടായിരുന്നു. ഉത്തരം കിട്ടിയപ്പോള്‍ ചോദിക്കേണ്ടതില്ലായിരുന്നുവെന്ന് തോന്നി. ” ഞാന്‍ ആര്‍ക്കും മൊബൈല്‍ നമ്പര്‍ കൊടുക്കാറില്ല. അങ്ങനെ ആരും വിളിച്ചാല്‍ ഞാന്‍ മൊബൈല്‍ എടുക്കാറുമില്ല…” തിരിച്ച് ഒന്നും സംസാരിച്ചില്ല ഞാന്‍. ആരോ തലയ്ക്ക് പ്രഹരിച്ചത് പോലെ മരവിച്ച് പോയി. പിന്നെ ഒന്നും സംസാരിക്കുവാനായി തോന്നിയില്ല.

റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. നിവിന്‍ പോളിയുമായുള്ള കോമ്പിനേഷന്‍ സീന്‍ എടുക്കുവാനായി രണ്ട് ദിവസം ആണ് എടുത്തത്. വളരെ നല്ല സുഹൃത്തിനെപ്പോലെ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെ ആണ് സംസാരിച്ചത്. ഉച്ചയൂണ് കഴിച്ച് കുറച്ച് നേരം കസേരയില്‍ കിടന്ന എന്നോട് ഉറക്കമാണോ നമ്പൂതിരി എന്ന് ഉച്ചത്തില്‍ വിളിച്ച് ചോദിക്കുക വരെ ചെയ്തു. ഉടുപ്പിയിലേയ്ക്ക് യാത്ര ചെയ്തത് അമിത്തുമായിരുന്നു. നല്ലൊരു സഹയാത്രികനായി ഞങ്ങള്‍ റൂമിലെത്തി. വളരെ നാളുകള്‍ക്ക് ശേഷം സെറ്റില്‍ വച്ച് കണ്ട സുനില്‍ സുഖദച്ചേട്ടന്‍ വിശേഷങ്ങള്‍ തിരക്കി. അകാലത്തില്‍ പൊലിഞ്ഞുപോയ സഫീര്‍ സേട്ടും വളരെ നല്ല രീതിയിലുള്ള സഹായങ്ങളാണ് ചെയ്തത്. എറണാകുളത്ത് നിന്നും വണ്ടി കയറി ഷൂട്ട് കഴിഞ്ഞ് നാട്ടിലെത്തുന്നത് വരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു സഫീര്‍ സേട്ടും അലക്സും.

ഇന്ന് മലയാള മനോരമയിലെ ജൂഡിന്‍റെ വാര്‍ത്ത കണ്ടപ്പോഴാണ് ഇന്നെങ്കിലും ഇതൊന്ന് എഴുതണമെന്നും മനസ്സിലുണ്ടായ ഒരു വലിയ ആഘാതം ഇറക്കി വയ്ക്കണമെന്നും തോന്നിയത്. ഈ സംഭവത്തിന് ശേഷം മൊബൈല്‍ നമ്പര്‍ ചോദിക്കേണ്ട ഒരു സാഹചര്യം വന്നാല്‍ ഒരു വട്ടവും കൂടി ആലോചിക്കും. സിനിമാ മേഖലയില്‍ നിന്നും പിന്നെ ആരോടും ഞാന്‍ നമ്പര്‍ ചോദിച്ച് വാങ്ങിയിട്ടില്ല. വലിയ വലിയ ആളുകളോട് സംസാരിക്കുന്നത് വളരെ സൂക്ഷിച്ച് വേണം എന്ന് തോന്നിയ ഒരു സംഭവം. ഇത് വായിക്കുന്നവര്‍ എനിക്കു മനസ്സില്‍ തോന്നിയ ബുദ്ധിമുട്ട് എങ്ങനെ തോന്നിയിട്ടുണ്ടാകും എന്നറിയില്ല. എന്നാലും ഇങ്ങനെ കുറിക്കണം എന്ന് തോന്നി.

shortlink

Related Articles

Post Your Comments


Back to top button