മിമിക്രി വേദികളിൽ നിന്നും മിനിസ്ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തിയ കലാപ്രതിഭയാണ് ജാഫർ ഇടുക്കി. ഇടുക്കി സുവര്‍ണ ജൂബിലി നിറവില്‍ നില്ക്കുന്ന ഈ വേളയില്‍ തന്റെ ജന്മനാടിനെക്കുറിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ജാഫർ. ജനുവരി 26ന് ഇടുക്കി ജില്ലക്ക് അമ്പത് വയസ്സ് തികയുന്നു. എവിടെ ജീവിച്ചാലും ഓരോ ഇടുക്കിക്കാരന്റെയും മനസ്സിൽ ഈ നാടിന്റെ കുളിരുന്ന ഓർമ്മകളാണ്.
ജാഫറിന്റെ വാക്കുകൾ :
‘പേരിനൊപ്പം ഇടുക്കി എന്ന് ചേർക്കുമ്പോൾ തന്നെ അറിയാമല്ലോ ഞാന്‍ എന്റെ നാടിന് എത്രമാത്രം വില കല്പിക്കുന്നു എന്ന്. എന്റെ പേരിനല്ല, ഇടുക്കിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇടുക്കി ജാഫര്‍ എന്നാണ് ശരിക്ക് പേര്. ആള്ക്കാര് വിളിച്ചും എഴുതിയും വന്നപ്പോള്‍ ജാഫര്‍ ഇടുക്കിയായി. ഇടുക്കി ആദ്യം വരുന്നതാണ് എനിക്കിഷ്ടം. പേരിനൊപ്പം ഇടുക്കി ഉള്ളതില്‍ അഭിമാനിക്കുന്നു.
10 വര്‍ഷത്തോളമായി ഞാന്‍ ഇടുക്കിയില്‍നിന്ന് തൊടുപുഴയില്‍ വന്നിട്ട്. ഇപ്പോള്‍ ഉടുമ്പന്നൂർ അമയപ്രയിലാണ് താമസം. എങ്കിലും ഇടക്കിടെ ഇടുക്കിക്ക് പോകും. മണിയാറന്‍കുടിയിലാണ് ജനിച്ചത്. അതിനടുത്ത് ലക്ഷംകവലയിലും താമസിച്ചു. 10 വര്‍ഷത്തോളം തടിയമ്പാട്ടും ചെറുതോണിയിലും വാഴത്തോപ്പിലുമൊക്കെ ഓട്ടോയോടിച്ചു. അതുകൊണ്ടുതന്നെ ഇടുക്കിയും അവിടുത്തെ ആളുകളുമായും നല്ല ബന്ധമുണ്ട്.
പത്താം ക്ലാസ് മൂന്നുതവണ തോറ്റെങ്കിലും മനോഹരമായ ഈ നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. പഠിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷേ, അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. ദാരിദ്ര്യകാലത്ത് എന്നോടൊപ്പം നിന്നവരാണ് ഇടുക്കിക്കാര്.
വഞ്ചിക്കവലിയിലെ എച്ച്.ആര്.സി ഹാളില്‍ നടന്ന യുവജന മേളയില്‍ ജ്യേഷ്ഠെന്റ ഷര്‍ട്ടുമിട്ട് മിമിക്രി അവതരിപ്പിച്ച എന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പാവപ്പെട്ട ജനങ്ങളെ നന്ദിയോടെ ഓര്‍ക്കുകയാണ്. ഇടുക്കി വിട്ട് എങ്ങും പോയിട്ടില്ല. സിനിമയില്‍ വന്നപ്പോള്‍ എറണാകുളത്ത് താമസിച്ചു കൂടേ എന്ന് പലരും ചോദിച്ചു. രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരയെും ഉപേക്ഷിക്കാനാവില്ല. എവിടെപ്പോയാലും ഇടുക്കിയെക്കുറിച്ച് കൂടുതല്‍ പറയാറുണ്ട്.
ഇടുക്കിയുടെ മനോഹാരിത പറഞ്ഞറിയിക്കാനാവാത്തതാണ്. അത് ‘മഹേഷിെന്റ പ്രതികാര’ത്തിലൂടെ ദിലീഷ് പോത്തനും സംഘവും കാണിച്ചു കൊടുത്തിട്ടുണ്ട്. ഈ നാടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. വികസനത്തില്‍ പാര്‍ട്ടി നോക്കരുത്. ഇടുക്കിയില്‍ എത്ര കോടി മുടക്കിയാലും അധികമാകില്ല. ജില്ലക്ക് അമ്പത് വയസ്സ് തികയുന്ന ഈ വേളയില്‍ ഇടുക്കിക്കും നാട്ടുകാര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ എന്നും നമ്മുടെ തലമുറക്ക് ശേഷവും ഇടുക്കി വന്‍ ഇടുക്കിയായി മാറട്ടെ എന്നും ആശംസിക്കുന്നു.’
Post Your Comments