InterviewsLatest NewsNEWS

ഓരോ തവണ കഴുകുമ്പോഴും മെറ്റീരിയല്‍ കൂടുതല്‍ റഫ് ആകാൻ തുടങ്ങി, അതോടെ മമ്മൂക്കയ്ക്ക് ബുദ്ധിമുട്ടായി: സമീറ സനീഷ്

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഒരുക്കിയത് സമീറ സനീഷാണ്. അമല്‍ നീരദിനോടൊപ്പമുളള സമീറയുടെ മൂന്നാമത്തെ ചിത്രമാണ്. കുര്‍ത്തയും മുണ്ടും ധരിച്ചുള്ള മെഗാസ്റ്റാറിന്റെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിത മമ്മൂട്ടിയ്ക്ക് വേണ്ടി കുര്‍ത്ത ഒരുക്കിയ അനുഭവം വെളിപ്പെടുത്തുകയാണ് സമീറ സനീഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിൽ.

സമീറയുടെ വാക്കുകൾ :

അമലേട്ടനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വം. ഇതിനു മുമ്പ് ഇയ്യോബിന്റെ പുസ്തകം, സിഐഎ എന്നിവയാണ് ചെയ്തത്. അമലേട്ടന്റെ സിനിമകളില്‍ ക്യാരക്ടറിന്റെ അപ്പിയറന്‍സിന് വലിയ പ്രധാന്യം ഉണ്ടാവും. കോസ്റ്റ്യൂം വളരെ ഡീറ്റൈല്‍ഡ് ആയിരിക്കും. ഭീഷ്മയിലെ കഥാപാത്രങ്ങളാരും ഒരുങ്ങി നില്‍ക്കുന്നതു പോലെ തോന്നരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശം. എല്ലാവരെയും നാച്യുറലായി തോന്നുന്ന രീതിയില്‍ കോസ്റ്റ്യൂം ചെയ്യണെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ക്ക് ഒരു രൂപമുണ്ട്. അതു നമ്മള്‍ ചെയ്താല്‍ മതി. നെടുമുടി ചേട്ടനും ലളിത ചേച്ചിക്കും ബ്ലാക് ടോണ്‍ നല്‍കിയത് അപ്രകാരമാണ്. അങ്ങനെയാരു തറവാട്ടില്‍ സാധാരണ കാണുന്ന വേഷമായിരുന്നില്ല അവരുടേത്. അവിടെ ആ കോസ്റ്റ്യൂമിലൂടെയും പലതും പറയുന്നുണ്ട്.

ലിനന്‍ കൊണ്ടാണ് മമ്മൂക്കയുടെ കുര്‍ത്തകള്‍ക്ക് ഒരുക്കിയത്. ഏതാണ്ട് 12 കുര്‍ത്തകളാണ് തയാറാക്കിയത്. ബ്ലാക്, ഗ്രേ, ഒലിവ് ഗ്രീന്‍, കോഫി ബ്രൗണ്‍, വൈറ്റ്, ഡാര്‍ക് ബ്ലൂ എന്നീ നിറങ്ങളിലാണ് കുര്‍ത്തകള്‍. ചൈനീസ് കോളര്‍, ഡബിള്‍ പോക്കറ്റ്, ഷോള്‍ഡര്‍ ഫ്‌ലാറ്റ് എന്നിവയായിരുന്നു ഇവയുടെ പ്രത്യേകതകള്‍. വിവിധ നിറത്തിലുള്ള മുണ്ടുകളും ഇതോടൊപ്പം പെയര്‍ ചെയ്തു. ട്രയല്‍ നോക്കിയപ്പോള്‍ കോസ്റ്റ്യൂം പെര്‍ഫക്ട് ആയിരുന്നു. നല്ല ചൂടുള്ള സമയത്തായിരുന്നു ഷൂട്ട്. ഓരോ തവണ കഴുകുമ്പോഴും മെറ്റീരിയല്‍ കൂടുതല്‍ റഫ് ആകാനും തുടങ്ങി. അതോടെ മമ്മൂക്കയ്ക്ക് കുറച്ച് ബുദ്ധിമുട്ടികള്‍ അനുഭവപ്പെട്ടു. എങ്കിലും അദ്ദേഹം വളരെയധികം സഹകരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button