‘ക്ലാസ്മേറ്റ്സി’ലെ മുരളി എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചാണ് നരേൻ എന്ന നടൻ മലയാളി മനസിലേക്ക് കയറിയത്. പിന്നീട്, നിരവധി മികച്ച കഥാപാത്രങ്ങൾ താരം മലയാള സിനിമയിൽ അവതരിപ്പിച്ചു. തമിഴ് സിനിമകളിലും താരം സജീവമാണ്. ഇപ്പോളിതാ, മലയാളത്തിലെ ഏതെങ്കിലും സിനിമകളിലെ ഒരു കഥാപാത്രത്തെ, സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രേദ്ധയമാകുന്നത്. തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ അദൃശ്യത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് നരേൻ ഇക്കാര്യം പറഞ്ഞത്.
നരേന്റേ വാക്കുകൾ:
അങ്ങനെ ഒരു സിനിമ തമിഴിലേക്ക് ചെയ്യുകയാണെങ്കില്‍ എനിക്ക് ചെയ്യണം എന്ന് ആഗ്രഹം തോന്നിയത് ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ ഫഹദ് ചെയ്ത ക്യാരക്ടറാണ്. അതു പോലെ തന്നെ ഒരുപോലെ നില്‍ക്കുന്ന രണ്ട് നായകന്മാരുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ട്. ഞാന്‍ ഇനി ചെയ്യാന്‍ പോകുന്ന രണ്ട് സിനിമകളില്‍ ഒന്നില്‍ ഞാനാണ് നായകനെങ്കില്‍ അതുപോലെ പ്രാധാന്യമുള്ള ടൈറ്റില്‍ റോള്‍ ചെയ്യുന്നത് ഞാനല്ല.
രണ്ടാമത്തെ സിനിമ ഒരു മള്‍ട്ടിപ്പിള്‍ ഹീറോ സബ്ജക്ടാണ്. അത് വലിയൊരു ഡയറക്ടറും എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള പ്രൊഡക്ഷന്‍ കമ്പനിയുമാണ്. കുറച്ച് വലിയൊരു പ്രൊജക്ട് ആണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലാണ് ഇങ്ങനെ ഒരു അഡ്വാന്റേജ് ഉള്ളത്. സ്‌ക്രിപ്റ്റിനെ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പല ആര്‍ടിസ്റ്റുമാരും, ഇതില്‍ ഞാന്‍ നായകനാണോ എന്ന് നോക്കിയിട്ടല്ല ചെയ്യുന്നത്. ഇത് മലയാളത്തില്‍ മാത്രമേ കാണാറുള്ളൂ.തമിഴിലോ തെലുങ്കിലോ 99 ശതമാനവും അങ്ങനെയൊന്നും നടക്കില്ല. അത്രയും വലിയ സംവിധായകരാണെങ്കില്‍ മാത്രമേ, നായകനാണോ എന്ന് നോക്കാതെ അഭിനയിക്കാന്‍ അവിടെ ആര്‍ടിസ്റ്റുമാർ സമ്മതിക്കൂ. മലയാളത്തില്‍ പിന്നെ അങ്ങനെയല്ല. ഇഷ്ടപ്പെട്ട ക്യാരക്ടറാണെങ്കില്‍, കഥ ഇഷ്ടമായെങ്കില്‍ നമ്മളെല്ലാവരും റെഡി ആണ് ചെയ്യാന്‍. അത് മലയാളത്തിന്റെ ഒരു പ്ലസ്സാണ്.
Post Your Comments