GeneralLatest NewsNEWS

‘അദ്ദേഹത്തിന്റെ സൃഷ്‌ടികള്‍ക്ക് മരണമില്ല’: പ്രിയ സംവിധായകന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാലോകം

തെലുങ്കുസിനിമയ്ക്ക് ദേശീയതലത്തില്‍ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകന്‍ കെ വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്-92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അമ്പതില്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാ രചനയിലും അഭിനയത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

‘ശങ്കരാഭരണം’ എന്ന ചിത്രത്തിലൂടെയാണ് കെ വിശ്വനാഥന്‍ കേരളക്കരയ്ക്കു സുപരിചിതനാകുന്നത്. കേരളത്തില്‍ 400 ദിവസമാണ് ചിത്രം തിയേറ്ററുകള്‍ നിറച്ചത്. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ജാതി വ്യവസ്ഥ, വൈകല്യം, തൊട്ടുകൂടായ്മ, ലിംഗ വിവേചനം, സ്ത്രീധനം, സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ തുടങ്ങിയ പ്രമേയങ്ങളില്‍ 50-ലധികം തെലുങ്ക്, ഹിന്ദി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ചെല്ലേലി കപുരം, കാലം മാറിന്തി, ശാരദ, ഓ സീത കഥ ജീവന ജ്യോതി, സിരി സിരി മുവ്വ, ശങ്കരാഭരണം, സപ്തപദി, സാഗര സംഗമം, സ്വാതി മുത്യം, ശ്രുതിലയലു, സ്വര്‍ണകമലം, സൂത്രധാരുലു, ആപദ്ബന്ധുവുഡു, സ്വാതി കിരണം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. കാംചോര്‍, ശുഭ് കാംന, ഈശ്വര്‍, ധനവാന്‍. 2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദം ആണ് വിശ്വനാഥ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു. 1992-ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി ആദരിച്ചു. തെലുങ്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി.

സൗണ്ട് റെക്കോര്‍ഡിസ്റ്റായിട്ടാണ് കെ വിശ്വനാഥ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ച ശേഷം വിശ്വനാഥ് 1961-ല്‍ ആത്മഗൗരവം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 1995ല്‍ പുറത്തിറങ്ങിയ ശുഭ സങ്കല്‍പം എന്ന ചിത്രത്തിലൂടെയാണ് വിശ്വനാഥ് ആദ്യമായി അഭിനയിച്ചത്. വജ്രം, കാളിസുന്ദം രാ, നരസിംഹ നായിഡു, സീമ സിംഹം, നുവ് ലെക നേനു ലെനു, സന്തോഷം, ലാഹിരി ലാഹിരി ലാഹിരിലോ, ടാഗോര്‍, യാരടി നീ മോഹിനി, രാജപട്ടൈ, ലിംഗ, ഉത്തമ വില്ലന്‍ തുടങ്ങിയ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

പ്രിയ സംവിധായകന്റെ വിയോഗത്തില്‍ സിനിമാ രംഗത്തുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ‘അഞ്ജലി, പാരമ്പര്യം , ഊഷ്മളത, ഹൃദയം, സംഗീതം, നൃത്തം, പ്രണയം …നിങ്ങളുടെ സിനിമകള്‍ എന്റെ കുട്ടിക്കാലത്ത് മനുഷ്യത്വവും അത്ഭുതവും നിറച്ചു’ എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു.

‘ശ്രീ കെ വിശ്വനാഥ് ഗാരുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. സ്വാതികിരണത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം പ്രാര്‍ത്ഥനകളില്‍ ചേരുന്നു’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

പ്രമുഖ താരങ്ങളായ കമലഹാസന്‍, സുഹാസിനി, ഖുശ്‌ബു എന്നിവരും മാസ്റ്ററെ ഓര്‍ത്തു കൊണ്ട് കുറിപ്പ് പങ്കുവച്ചു. മാസ്റ്റര്‍ പോയാലും അദ്ദേഹത്തിന്റെ സൃഷ്‌ടികള്‍ക്ക് മരണമില്ലെന്നാണ് കമലഹാസന്‍ കുറച്ചിത്.

shortlink

Post Your Comments


Back to top button