എംജിആര്‍, ജയലളിത, കലൈഞ്ജര്‍ എന്നീ നേതാക്കളുടെ മരണം തമിഴകം ഒരിക്കലും മറക്കില്ല. അതിനുശേഷം തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തെയും പിടിച്ചു കുലുക്കിയ ഒരു മരണ വാര്‍ത്ത ആയിരുന്നു വിജയകാന്തിന്റേത്. വിജയ്, വടിവേലു തുടങ്ങിയവരുടെ തുടക്കകാലത്ത് എല്ലാം വിജയകാന്ത് വലിയ പിന്തുണ ആയിരുന്നു നൽകിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ പാഞ്ഞെത്തിയവരിൽ നടൻ വിജയ്‍യും ഉണ്ടായിരുന്നു. എന്നാൽ, നാടകീയ സംഭവങ്ങൾക്കായിരുന്നു തമിഴകം പിന്നീട് സാക്ഷിയായത്.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, വിഷമിച്ച് വിജയ് എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. എന്നാല്‍, വിജയകാന്തിന്റെ ആരാധകര്‍ ചെരുപ്പെറിഞ്ഞാണ് അദ്ദേഹത്തെ മടക്കി അയച്ചത്. പരസ്യമായി ഇങ്ങനെ അപമാനിക്കാനും മാത്രം എന്ത് തെറ്റാണ് വിജയ് വിജയകാന്തിനോട് ചെയ്തത്? ആ കഥ ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ.
വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖരൻ നിർമാതാവും സംവിധായകനുമാണ്. വിജയകാന്തിനെ സ്റ്റാർ ആക്കിയത് അദ്ദേഹമാണ്. പിന്നീട് വിജയ് സിനിമയിലേക്ക് വന്നപ്പോൾ എല്ലാ സഹായവും ചെയ്തുനൽകിയത് വിജയകാന്ത് ആയിരുന്നു. വിജയ്‌യ്ക്ക് വേണ്ട പിന്തുണ അദ്ദേഹം എപ്പോഴും നൽകിയിരുന്നു.
എന്നാല്‍ പിന്നീട് വിജയകാന്തിന്റെ മകന്‍ സിനിമയില്‍ തുടക്കം കുറിച്ചപ്പോൾ പഴയത് പോലെയായിരുന്നില്ല കാര്യങ്ങൾ. വിജയ് ഇളയദളപതിയായി വളര്‍ന്നു പന്തലിച്ചിരുന്നു. ഒരു ഗസ്റ്റ്‌റോള്‍ ചെയ്ത് മകനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ട് വിജയ് അതിന് തയ്യാറായില്ല. ഒരു കാലത്ത് പ്രതിഫലം വാങ്ങാതെ വിജയകാന്ത് വിജയ്‌യുടെ സിനിമയില്‍ അഭിനയിച്ചിരുന്നു. അത് പോലും വിജയ് പരിഗണിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.
അത് മാത്രമല്ല, വിജയകാന്ത് അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞപ്പോഴൊന്നും വിജയ് തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ച് വീട്ടിലേക്കോ ആശുപത്രിയിലേക്കോ വരികയോ, ഒരു ഫോണ്‍ സംഭാഷണം നടത്തുകയോ ചെയ്തില്ലെന്നും ഫാൻസ് പറയുന്നു. മരിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത സ്‌നേഹ പ്രകടനം നടത്തി എത്തിയത് എന്തിനാണെന്ന് ചോദിച്ചാണ് വിജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
Post Your Comments