GeneralLatest News

മലയാളികള്‍ മറന്നോ ആകാശദൂതിലെ ആനിയെ? വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിടവാങ്ങിയ മാധവിയുടെ ജീവിതം ഇങ്ങനെ…

ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായി 1962ല്‍ ഹൈദരാബാദിലാണ് മാധവി ജനിച്ചത്

മലയാളികള്‍ ആരും മറന്ന് കാണില്ല ആകാശദൂതിലെ ആനിയെ. ആനി എന്ന മാധവി അവതരിപ്പിച്ച അമ്മവേഷം മലയാളി മനസില്‍ ഇന്നും ദുഃഖത്തിന്റെ വേലിയേറ്റമാണ് സൃഷ്ടിക്കുന്നത്. എന്നിരുന്നാലും വിവാഹ ശേഷം മാധവി തന്റെ അഭിനയ ലോകത്തോട് വിടപറഞ്ഞിരുന്നു. ഈയിടെ സിനിമ പാരഡൈസൊ ഗ്രൂപ്പില്‍ മാധവിയെ കുറിച്ച് കുറിപ്പ് വന്നിരുന്നു. കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുറിപ്പ് വായിക്കാം..

സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്താല്‍ ചിലരെയൊക്കെ പ്രേക്ഷകര്‍ മറക്കും. നടിമാരെയാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ മാധവി എന്ന നായികയെ മലയാളി ഒരിക്കലും മറക്കില്ല, കാരണം ആകാശദൂത് എന്ന ഒറ്റ സിനിമ തന്നെ. ആകാശദൂത് എന്ന ചിത്രത്തില്‍ മാധവി അഭിനയിച്ച അമ്മക്കഥാപാത്രം അത്രമേല്‍ പ്രേക്ഷകരെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ഓര്‍മ്മക്കായ്, നവംബറിന്റെ നഷ്ടം, എന്നിങ്ങനെ നിരവധിയായ മലയാള ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ തുടിക്കുന്നത് ആകാശദൂത് എന്ന ചിത്രത്തിലെ അവര്‍ അവതരിപ്പിച്ച ആനി എന്ന അമ്മ വേഷമാണ്. നടി ഗീത ചെയ്യേണ്ട വേഷമായിരുന്നു ആകാശദൂതിലേത്. എന്നാല്‍ വാത്സല്യം എന്ന ചിത്രത്തിന്റെ തിരക്ക് മൂലം അവര്‍ക്ക് അഭിനയിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മാധവിക്ക് നറുക്ക് വീണത്. ആകാശദൂത് എന്ന ഒറ്റ സിനിമ മാത്രം മതി മാധവി എന്ന ഈ നടിയെ എക്കാലവും ഓര്‍ത്തിരിക്കാന്‍. ഒരുവട്ടം ഈ സിനിമ കണ്ടവര്‍ പോലും മാധവിയെ ജീവിതത്തില്‍ മറക്കില്ല. അത്രമേലാണ് ഈ സിനിമയിലൂടെ ഇവര്‍ പ്രേക്ഷകരെ സ്വാധീനിച്ചത്. ഇതോടെ ഹൈദരാബാദ് സ്വദേശിനിയായ മാധവി മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്തു.

ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായി 1962ല്‍ ഹൈദരാബാദിലാണ് മാധവി ജനിച്ചത്. സ്റ്റാന്‍ലി ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാന്‍സ് കോളേജില്‍ നിന്ന് ഭരതനാട്യവും നാടോടി നൃത്തവും ശാസ്ത്രീയമായി അഭ്യസിച്ചു. 1976-ല്‍ പുറത്തിറങ്ങിയ തൂര്‍പു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങള്‍. തെലുങ്കില്‍ ചിരഞ്ജീവിക്കൊപ്പം ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ മാധവിക്കായി. തെലുങ്കില്‍ അവരുടെ ആദ്യ സിനിമയും അവസാന സിനിമയും ചിരഞ്ജീവിക്കൊപ്പമായിരുന്നു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന തെലുങ്ക് സിനിമയുടെ ഹിന്ദി പതിപ്പായ ഏക് ദുജെ കേലിയെ എന്ന സിനിമ അവരുടെ തലവര ശരിക്കും മാറ്റി മറിച്ചു. കമലഹാസനൊപ്പം അഭിനയിച്ച ഈ സിനിമ വന്‍ഹിറ്റായി. ഉയിരുള്ളവരൈ എന്ന സിനിമയിലൂടെയാണ് മാധവി തമിഴില്‍ അരങ്ങേറുന്നത്. എന്നാല്‍ രജനികാന്തിന് ഒപ്പമുള്ള തില്ല് മുള്ള് എന്ന സിനിമയാണ് മാധവിയെ തമിഴില്‍ ശ്രദ്ധേയാക്കിയത്. രജനിക്കൊപ്പം പിന്നീടും നിരവധി സിനിമകളില്‍ മാധവി അഭിനയിക്കുകയുണ്ടായി. (തമ്പിക്ക് ഇന്ത ഊര്, വിടുതലൈ, ഗര്‍ജനൈ, ഉന്‍ കണ്ണില്‍ നീര് വിഴുന്താല്‍) കമലഹാസനൊപ്പവും കുറെയേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. (ടിക് ടിക് ടിക്, സട്ടം, രാജപാര്‍വൈ…etc). കന്നഡയില്‍ അംബരീഷ്, അനന്തനാഗ്, വിഷ്ണുവര്‍ധന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാധവി അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ 1990ല്‍ അമിതാഭ് ബച്ചനൊപ്പം അഗ്‌നിപഥ് എന്ന സിനിമയിലും അഭിനയിച്ചു.

ലാവ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള മാധവിയുടെ അരങ്ങേറ്റം. മലയാളത്തില്‍ കുറേയേറെ നല്ല വേഷങ്ങള്‍ അവര്‍ക്ക് ലഭിച്ചു.. ചങ്ങാത്തം, നൊമ്പരത്തിപ്പൂവ്, ഓര്‍മ്മക്കായി, പൂച്ചസന്യാസി, വളര്‍ത്തു മൃഗങ്ങള്‍, കുറുക്കന്റെ കല്യാണം, അക്കരെ, ഒരു കുടക്കീഴില്‍ എന്നിവ അവയില്‍ ചിലത് മാത്രം. ജോഷി, ഹരിഹരന്‍, ഭരതന്‍, പത്മരാജന്‍, ശശികുമാര്‍, ഭദ്രന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ മാധവിക്ക് സാധിച്ചിട്ടുണ്ട്. ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും (വളര്‍ത്തു മൃഗങ്ങള്‍) രണ്ട് തവണ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും (ഓര്‍മ്മക്കായി, ആകാശദൂത്) മാധവിക്ക് മലയാളത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 17 വര്‍ഷം നീണ്ട കരിയറില്‍ ഏതാണ്ട് 300ല്‍ അധികം സിനിമയില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ഏതാണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയാകാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ആയിരം നാവുള്ള അനന്തന്‍ ആയിരുന്നു അവരുടെ അവസാന സിനിമ.. വിവാഹ ശേഷമാണ് അവര്‍ ഈ സിനിമ അഭിനയിച്ചു പൂര്‍ത്തിയാക്കിയത്.

1996 ല്‍ റാല്‍ഫ് ശര്‍മ്മ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തതോടെ അഭിനയം നിര്‍ത്തിയ മാധവി ഭര്‍ത്താവിനോടൊപ്പം ഇപ്പോള്‍ ന്യൂജഴ്‌സിയില്‍ താമസിക്കുന്നു. മാധവിയുടെ ആത്മീയ ഗുരുവായ സ്വാമി രാമയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍ കൂടിയായ റാല്‍ഫ് ശര്‍മ്മയെ മാധവി വിവാഹം കഴിച്ചത്. പാതി ഇന്ത്യനും പാതി ജര്‍മ്മനുമായ ബിസിനസ്സുകാരനാണ് റാല്‍ഫ്. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫിയില്‍ വെച്ചാണ് തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ റാല്‍ഫ് ശര്‍മ സ്വാമിയെ ഗുരുവായി സ്വീകരിക്കുന്നത്. 1995 ലാണ് മാധവി ഗുരുവിന്റെ ശിഷ്യയായത്. ഗുരുവാണ് ഇരുവരെയും പരസ്പരം പരിചയെപ്പെടുത്തിയത്. അധികം വൈകാതെ ഗുരുവിന്റെ നിര്‍ദേശപ്രകാരം അവര്‍ വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനും.മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം 44 ഏക്കറില്‍ പരന്ന് കിടക്കുന്ന കൊട്ടാര സദൃശ്യമായ വീട്ടില്‍, സര്‍വസമ്പത്തിനും സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ ആഡംബര ജീവിതമാണ് മാധവി നയിക്കുന്നത്.

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിടവാങ്ങിയ താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ നാം മറന്നു പോയ മാധവി വിമാനത്തിലേറിയാണ് അടുത്തിടെ പ്രേക്ഷകരുടെ മനസ്സില്‍ ലാന്‍ഡ് ചെയ്തത്. വിമാനം പറത്താനുള്ള ലൈസന്‍സും സ്വന്തമായി വിമാനവുമുള്ള സ്ത്രീ എന്ന തലക്കെട്ടോടെയാണ് അടുത്തിടെ മാധവി വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയുടെ ഗ്ലാമര്‍ ലോകം വിട്ട് വീട്ടമ്മയായി ജീവിക്കുന്ന മാധവിയുടെ പുതിയ രൂപംകണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ കണ്ണുതള്ളിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. മാധവിയുടെ ഇപ്പോഴത്തെ പ്രധാനയിഷ്ടം വിമാനം പറത്തലാണത്രെ. ഭര്‍ത്താവിന്റെ വിമാനം പറത്തുന്ന മാധവി, വിമാനം പറത്താനുള്ള ലൈസന്‍സും ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു പെണ്‍മക്കളുടെ അമ്മയാണെങ്കിലും വീട്ടമ്മ എന്ന റോളിനപ്പുറം ഭര്‍ത്താവിനെ ബിസിനസ്സ് കാര്യങ്ങളില്‍ സഹായിക്കുന്ന മിടുക്കിയായ ഭാര്യയുമാണ് ഇപ്പോള്‍ അവര്‍. ആകാശദൂതിലെ കണ്ണീര്‍ കഥാപാത്രത്തെപ്പോലെ ദുര്‍ബലയല്ലെന്നും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയെപ്പോലെ വീര്യവും വീറുമുള്ള സ്ത്രീയാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച അപൂര്‍വ വ്യക്തിത്വമാണ് മാധവിയുടേത്.

shortlink

Related Articles

Post Your Comments


Back to top button