GeneralLatest NewsMollywoodNEWS

ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഒരു മുറിയില്‍ നിലത്ത് തുണി വിരിച്ച്‌ സുഖമായി ഉറങ്ങുന്നു; ജഗതിയെക്കുറിച്ചു സംവിധായകൻ

മെഗാ സ്റ്റാര്‍/സൂപ്പര്‍ സ്റ്റാര്‍ വിശേഷണങ്ങള്‍ക്ക് എന്ത് കൊണ്ടും യോഗ്യനാണദ്ദേഹം

കുടുംബത്തിനൊപ്പം തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാര്‍. എട്ടുവർഷമായി ഒരു അപകടത്തിനെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയാണ് താരം. മലയാള സിനിമയിലെ തിരുത്തല്‍ ശക്തിയായിരുന്നു അമ്ബിളി ചേട്ടന്‍ എന്നു സംവിധായകന്‍ എം.എ നിഷാദ് കുറിക്കുന്നു.

പോസ്റ്റ്

പ്രിയപ്പെട്ട അമ്ബിളി ചേട്ടന് (ജഗതി ശ്രീകുമാര്‍) പിറന്നാള്‍ ആശംസകള്‍… എഴുപതിന്റെ നിറവില്‍,അല്ലെങ്കില്‍ സപ്തതിയിലേക്ക് കടക്കുന്നു, മലയാളം കണ്ട എക്കാലത്തേയും മികച്ച നടന്‍… വ്യക്തിപരമായി ഒരുപാട് അടുപ്പമുണ്ട് എനിക്ക് അമ്ബിളി ചേട്ടനോട്… ആദ്യം കാണുന്നത് 1982-ല്‍ ഞാന്‍ ബാലതാരമായി അഭിനയിച്ച ‘അന്തിവെയിലിലെ പൊന്ന്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍.. അദ്ദേഹവുമായിട്ടാണ് കോമ്ബിനേഷന്‍ ആലുവക്കടുത്തൊരു പെട്രോള്‍ പമ്ബില്‍ ‘റ’ മീശയൊക്ക് വെച്ച്‌ തമാശ പറഞ്ഞ് സെറ്റിലുളളവരെ മുഴുവന്‍ ചിരിപ്പിച്ച ജഗതി ശ്രീകുമാര്‍… പിന്നെ കാലാനുസൃതം ഞാന്‍ നിര്‍മ്മാതാവും സംവിധായകനുമൊക്കെയായി…

read also:39 കോടി രൂപയ്ക്ക് പുത്തന്‍ വീട് സ്വന്തമാക്കി താരപുത്രി

എന്റെ മിക്ക ചിത്രത്തിലെയും സജീവ സാന്നിദ്ധ്യം ആയിരുന്നു അദ്ദേഹം… നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കാത്ത നടന്‍, സംവിധായകനെ ബഹുമാനിക്കുന്ന നടന്‍, കൂടെ അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടന്‍.. എല്ലാത്തിനുമുപരി മനുഷ്യത്തമുളള വ്യക്തി…സിനിമാ രംഗത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് അങ്ങനെയുളളവര്‍… ആക്‌സിഡന്റിന് മുമ്ബ് അമ്ബിളി ചേട്ടനെ ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്.. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍… ഞാന്‍ ചെല്ലുമ്ബോള്‍ അദ്ദേഹം ഒരു മുറിയില്‍ നിലത്ത് തുണി വിരിച്ച്‌ സുഖമായി ഉറങ്ങുന്നു… ഉറക്കം എണീറ്റ് എന്നെ കണ്ടയുടന്‍ അദ്ദേഹം പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്.

‘അനിയാ, ഇവിടുന്ന് ഞാന്‍ പോകുന്നത് കോഴിക്കോട് പത്മകുമാറിന്റെ ലൊക്കേഷനിലേക്കാണ് അവിടെ രണ്ട് ദിവസം ഷൂട്ടുണ്ട്, അത് കഴിഞ്ഞ് ലെനിന്‍ രാജേന്ദ്രന്റെ ഇടവപാതി എന്ന സിനിമയില്‍ തല കാണിച്ചിട്ട്,നമ്മുടെ പടം ഡബ്ബ് ചെയ്യാം’ എന്റെ മധുരബസ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ച അമ്ബിളി ചേട്ടന്‍, ആ സിനിമയുടെ ഡബ്ബിംഗ് കാര്യങ്ങള്‍ പറയാനാണ് ഞാന്‍ ചെന്നത് എന്ന് കരുതിയാണ് എന്നോടങ്ങനെ പറഞ്ഞത്… പക്ഷെ ഞാന്‍ അദ്ദേഹം അവിടെയുണ്ടെന്നറിഞ്ഞ് വെറുതെ കാണാന്‍ പോയതാണ്…

ഒരു കലാകാരന്റെ അര്‍പ്പണബോധം, സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥത ഇതെല്ലാം കണ്ട് പഠിക്കാന്‍, ജഗതി ശ്രീകുമാറിനോളം വേറെ ആരുമില്ല എന്നതാണ് സത്യം… ആയിരത്തില്‍ മേല്‍ സിനിമകളില്‍ അഭിനയിച്ചു…എല്ലാ തരം വേഷങ്ങളും ചെയ്തു..ന്യൂജന്‍ കാലത്തും,മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ, കാരവാന്‍ ഇല്ലാതെ, അനുചരവൃന്ദങ്ങളുടെ അകമ്ബടിയില്ലാതെ അമ്ബിളി ചേട്ടന്‍ എന്ന മഹാപ്രതിഭ, എത്ര അനായാസമായാണ് മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച്‌ മുന്നോട്ട് പോയത്.. മെഗാ സ്റ്റാര്‍/സൂപ്പര്‍ സ്റ്റാര്‍ വിശേഷണങ്ങള്‍ക്ക് എന്ത് കൊണ്ടും യോഗ്യനാണദ്ദേഹം…

അത്തരം താര പകിട്ടുകളെ അദ്ദേഹം എന്നും എതിര്‍ത്തിട്ടുമുണ്ട് എന്നതും കൂട്ടി വായിക്കേണ്ടതാണ്… ഒരപകടത്തെ തുടര്‍ന്ന് എട്ട് വര്‍ഷമായി അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ വര്‍ഷം ചിത്രങ്ങളില്‍ അഭിനയിച്ച്‌ തുടങ്ങും എന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ മലയാളികള്‍ ഒരുപാട് സന്തോഷത്തിലാണ്.. അങ്ങനെ ആകട്ടെ എന്ധ് ഞാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു… മലയാള സിനിമയിലെ തിരുത്തല്‍ ശക്തിയായിരുന്നു അമ്ബിളി ചേട്ടന്‍… സിനിമയെ ബാധിക്കുന്ന ചില മോശം പ്രവണതകള്‍ക്കെതിരെ എന്നും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു…അതൊരു ചങ്കൂറ്റമാണ്…

നിര്‍ഭയനായി കാര്യങ്ങള്‍ പറയുക എന്നുളളത് ഒരു കലാകാരന്റെ ധര്‍മ്മം കൂടിയാണ്…ജഗതി ശ്രീകുമാര്‍ അങ്ങനെയാണ്…. മനുഷ്യത്തമുളള കലാകാരന്‍.. അങ്ങനെ വിശേഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു…. ജഗതി ശ്രീകുമാര്‍ എന്ന അതുല്ല്യ നടന്‍ അഭിനയിച്ച്‌ ഗംഭീരമാക്കിയ ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്…എന്നെ ആകര്‍ഷിച്ച ജഗതീയന്‍ കഥാപാത്രങ്ങളെ ഇവിടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു…ഏറെയാരും കൊട്ടിഘോഷിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം…അത് ശ്രീ ജോഷി സംവിധാനം ചെയ്ത ‘കര്‍ത്തവ്യം’ എന്ന ചിത്രത്തിലെ തയ്യല്‍ക്കാരന്റെ വേഷമായിരുന്നു.

ആ ചിത്രത്തില്‍ അദ്ദേഹം നിറഞ്ഞാടി…നായക കഥാപാത്രമായിരുന്നു അത്… പത്മരാജന്‍ സാറിന്റെ,’അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ’ കഥാപാത്രവും അദ്ദേഹത്തിന്റെ തന്നെ മൂന്നാം പക്കം എന്ന സിനിമയിലെ കവല എന്ന കഥാപാത്രവും… ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാളിലെ കൊട്ടാര വിദൂഷകനും, ശ്രി ശശിപരവൂര്‍ സംവിധാനം ചെയ്ത നോട്ടം എന്ന ചിത്രത്തിലെ കഥാപാത്രവും വൈവിധ്യമേറിയതാണ്…

കിലുക്കത്തിലെ നിശ്ചല്‍ കുമാര്‍, മലപ്പുറം ഹാജി മഹാനായ ജോജിയിലെ കുഞ്ഞാലികുട്ടി മാഷ്, കിരീടത്തിലെ അളിയന്‍, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തിലെ മലയാളം അധ്യാപകന്‍ ഇന്‍ഡ്യന്‍ റുപ്പിയിലെ അച്ചായന്‍, അറബി കഥയിലെ മുതലാളി, ഭൂമിയിലെ രാജാക്കന്മാരിലെ അമ്മാവന്‍, പട്ടാഭിക്ഷേകത്തിലെ തമ്ബുരാന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ വെളിച്ചപ്പാട്..അങ്ങനെ എണ്ണിയാല്‍ തീരാത്ത എത്രയോ കഥാപാത്രങ്ങള്‍… ഈ എഴുപത് തികയുന്ന ദിനത്തില്‍, മലയാളികളുടെ പ്രിയപ്പെട്ട ജഗതിശ്രീകുമാറിന്…ഞങ്ങള്‍ സിനിമാക്കാരുടെ സ്‌നേഹനിധിയായ അമ്ബിളി ചേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..

shortlink

Related Articles

Post Your Comments


Back to top button