GeneralLatest NewsMollywoodNEWS

എനിക്കെതിരെ ആരും കത്ത് നൽകിയിട്ടില്ല, ഞാനൊരു സീറ്റുമോഹിയുമല്ല ; ധർമ്മജൻ

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്ന് ധർമ്മജൻ

സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന സംഭവത്തിൽ പ്രതികരണവുമായി നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ ബോള്‍ഗാട്ടി. ഇത് വ്യാജ പ്രചരണമാണെന്നും ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും ധർമജൻ വ്യക്തമാക്കി. കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

‘മണ്ഡലത്തിലെ രണ്ട് പേരെങ്കിലും എതിർപ്പ് പ്രകടപ്പിച്ചെങ്കിൽ ഞാൻ ഈ സ്ഥാനത്തേയ്ക്ക് വരില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഞാൻ നിൽക്കൂ. അതിൽ ആർക്കെങ്കിലും മറിച്ചൊരു തീരുമാനമുണ്ടെങ്കിൽ അതിൽ യാതൊരു എതിർപ്പുമില്ല. സ്ഥാനാർഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ ഞാൻ ഉണ്ടാകും. ഞാനൊരു സീറ്റ് മോഹിയില്ല, നിങ്ങള്‍ അങ്ങനെ എന്നെ കാണേണ്ട.’–ധർമ്മജൻ വ്യക്തമാക്കി.‘ഞാന്‍ എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. ഇവരാരും ഇത്തരം കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറായി നിൽക്കുകയാണ്.’–ധര്‍മ്മജൻ പറയുന്നു.

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നൽകിയിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ധർമ്മജനെ മത്സരിപ്പിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസ് ചർച്ചയാകുമെന്നും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്.

ധര്‍മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button