NEWSNostalgia

പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി നടന്‍ സൈനുദീനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു

നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളൊരു മെലിഞ്ഞ ശരീരം. ശരീര നാമം രഘുനാഥ്‌ പലേരി. മൂക്കിന്‌ ഭാരം തരുന്നൊരു കട്ടി കണ്ണട. കണ്ണട മാറ്റിയാല്‍ കാഴ്‌ച്ചയുടെ തിരശ്ശീലയില്‍ എത്ര തുടച്ചാലും മായാത്ത മഞ്ഞ്‌. അതിരാവിലെ മുതലുള്ള ജോലിയില്‍ വിയര്‍ത്ത്‌ കുളിച്ച്‌ കാഴ്‌ച്ച മങ്ങിയ കണ്ണടയിലെ മഞ്ഞിലൂടെയാണ്‌ അന്ന്‌ സൈനുദ്ദീന്‍ എന്റെ മുന്നിലേക്ക്‌ വരുന്നത്‌. പേരു പറഞ്ഞ്‌ സ്വയം പരിചയപ്പെടുത്തിയ സൈനുദ്ദീനെ തെളിമയോടെ കാണാനായി ഞാനെന്റെ കണ്ണട എപ്പോഴും കീശയില്‍ സൂക്ഷിക്കുന്ന ഒരു കൈ വട്ടം മിനുസമുള്ള തുണി എടുത്ത്‌ കഴുകി തുടച്ചതും, സൈനുദ്ദീന്‍ പറഞ്ഞു.

*ഷര്‍ട്ടില്‍ തുടക്കുംന്നാ ഞാന്‍ വിചാരിച്ചത്‌..*
സൈനുദ്ദീന്റെ ആ നിരീക്ഷണം എനിക്ക്‌ വല്ലാതങ്ങ്‌ ഇഷ്‌ടായി.
പോറലേല്‍ക്കാതെ കണ്ണട തുടക്കേ ഞാന്‍ സൈനുദ്ദീനോട്‌ സംസാരിച്ചു.
*സൈനുദ്ദീന്‍ എവിടാ..?*
*കലാഭവനിലാണ്‌..*
*അവിടെ എന്തു ചെയ്യുന്നു..*
*മിമിക്രിയാണ്‌.*
*മിമിക്രി അത്രക്കും ഇഷ്‌ടാണോ..*
*അതേ അറിയൂ. അതുകൊണ്ട്‌ മിമിക്രിയായി തോന്നുന്നതെല്ലാം ഇഷ്‌ടമാണ്‌..*
സൈനുദ്ദീന്റെ സംസാരം ഒരു കടിച്ചു പിടിച്ച രീതിയിലാണ്‌. അക്ഷരങ്ങളെ പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിപ്പിച്ചാണ്‌ സൈനുദ്ദീന്‍ സംസാരിക്കുക. പുറത്തേക്ക്‌ വരുന്ന വാക്കുകള്‍ക്ക്‌ മിക്കവാറും ഒടിവും ചതവും കാണും. വാക്കുകളിലെ ആ ചതവും വേഗതയും തന്നെയാണ്‌ സൈനുദ്ദീനെവ്യത്യസ്‌ഥനാക്കുന്നതും.
നവോദയ സ്‌റ്റൂഡിയോയില്‍ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുങ്ങുന്ന സമയമായിരുന്നു അത്‌. സ്‌റ്റൂഡിയോക്കകത്ത്‌ മന്ത്രവാദി കുട്ടിച്ചാത്തനെ തടവിലാക്കിയ വലിയൊരു പഴയ കെട്ടിടത്തില്‍ ചിത്രീകരണം നടക്കുന്ന ദിവസങ്ങള്‍. സിനിമക്കാവശ്യമായ മറ്റു സെറ്റുകളും സ്‌റ്റൂഡിയോക്കുള്ളില്‍ തന്നെയാണ്‌. അതില്‍ ഒരു ബാറും, ഭാരതത്തില്‍ തന്നെ ആദ്യമായി ഉണ്ടാക്കിയ വലിയൊരു റിവോള്‍വിങ്ങ്‌ സെറ്റും ഉണ്ട്‌. ആ റിവോള്‍വിങ്ങ്‌ സെറ്റിനകത്ത്‌ വലിയ മുറിയും മുറി നിറയെ സാധനങ്ങളുമാണ്‌. അതങ്ങിനെ കറങ്ങും. ഗുരുത്വാകര്‍ണ വിസ്‌മയം ത്രിമാനത്തില്‍ പകര്‍ത്താനായി ശ്രീ ജിജോയുടെയും കലാസംവിധായകന്‍ ശ്രീ ശേഖറിന്റെയും തലയില്‍ ഉദിച്ച ആശയമായിരുന്നു അത്‌.
തിരക്കഥയില്‍ അതിനനുസരിച്ചുള്ളൊരു ഭാഗം എന്നില്‍ നിന്നും പകര്‍ന്നു കിട്ടിയപ്പോള്‍ അതവര്‍ക്ക്‌ എളുപ്പമായി. അങ്ങിനെ ഭാരതത്തിലെ പ്രഥമ ത്രിമാന ചലചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ തിരക്കും ബഹളവും വിയര്‍പ്പും അമ്പരപ്പും ആഹ്‌ളാദവും നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ്‌ ശ്രീ സൈനുദ്ദീന്‍ എന്ന കലാഭവന്‍ മിമിക്രിക്കാരന്‍ എന്റെ മുന്നിലേക്ക്‌ വരുന്നതും, *മിമിക്രിയേ അറിയൂ അതുകൊണ്ട്‌ മിമിക്രിയായി തോന്നുന്നതെല്ലാം ഇഷ്‌ടമാണെന്ന്‌..* പറയുന്നതും.
കുട്ടിച്ചാത്തനില്‍ മൂന്ന്‌ കുട്ടികളാണ്‌ പ്രധാന കഥാപാത്രങ്ങള്‍. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്‌. പെണ്‍കുട്ടിക്ക്‌ അഛനുണ്ട്‌. അമ്മ മരിച്ചുപോയി. അഛന്‍ നല്ലൊരു ചിത്രകാരനും മദ്യപനുമാണ്‌. അഛന്‍ മദ്യപിക്കാന്‍ പോകുന്ന ബാറില്‍ ധാരാളം മദ്യപന്മാര്‍ വരും. അഛന്റെ മദ്യപാനം അവസാനിപ്പിക്കാനായി മകള്‍ക്കൊപ്പം വരുന്ന കട്ടിച്ചാത്തന്‍ അവിടെ ഉണ്ടാക്കുന്ന പുകിലുകള്‍ സിനിമയിലെ ഒരു പ്രധാന ഭാഗമാണ്‌. അവിടെയുള്ള മദ്യപന്മാരും ജോലിക്കാരും അതില്‍ പങ്കാളികളാവും. അതിനായി ധാരാളം കലാകാരന്മാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്കിടയിലാണ്‌ സൈനുദ്ദീന്‍ വരുന്നത്‌. അങ്ങിനെ സൈനുദ്ദീന്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായി.
സിനിമയില്‍ സൈനുദ്ദീന്‍ ആദ്യമായി ചെയ്യുന്ന വേഷമായിരുന്നു അത്‌. നിഷ്‌ക്കളങ്കവും പരിശുദ്ധവുമായ ഒരു നര്‍മ്മം സൈനുദ്ദീനില്‍ ഉണ്ടായിരുന്നു. തന്റെ പരിമിതികള്‍ അറിയാമായിരുന്നു. ചിത്രീകരണം കഴിഞ്ഞ്‌ പോകും നേരം എനിക്കരികില്‍ വന്ന സൈനുദ്ദീന്റെ മനസ്സ്‌ നിറയെ സന്തോഷമായിരുന്നു.
കുട്ടിച്ചാത്തനു ശേഷം *ഒന്നു മുതല്‍ പൂജ്യം വരെ..*യുടെ ജോലി നടക്കേ സൈനുദ്ദീന്‍ വീണ്ടും മുന്നില്‍ വന്നു. പക്ഷെ സൈനുദ്ദീന്‌ നല്‍കാനാവുന്ന ഒരു വേഷവും തിരക്കഥയില്‍ ഇല്ലായിരുന്നു. സൈനുദ്ദീനോട്‌ സത്യം പറഞ്ഞു.*ഇതില്‍ വേഷമില്ല സൈനുദ്ദീനേ… .*
ഇല്ലെങ്കില്‍ സാരമില്ലെന്ന ഭാവത്തോടെ ആ പകല്‍ മുഴുവന്‍ സൈനുദ്ദീന്‍ എന്നെ വിട്ടു പോകാതെ എനിക്കൊപ്പം നടന്നു. ഇടക്കിടെ പൊട്ടിക്കുന്ന നര്‍മ്മങ്ങളില്‍ ആ മനസ്സില്‍ വിങ്ങി നില്‍ക്കുന്ന ചില വേദനകളുടെ പൂത്തിരികള്‍ എനിക്കു ചുറ്റും വിടരുന്നത്‌ ഞാന്‍ കണ്ടു. സൈനുദ്ദീനു കടന്നു പോകാവുന്ന ഒരു വാതിലും എനിക്കു മുന്നില്‍ ഉണ്ടായിരുന്നില്ല. ഉള്ളിലെ ആ വേദന കാണാതിരിക്കാനും സാധിക്കുന്നില്ല.
വേഷമുണ്ടോ എന്നറിയാന്‍ ദിവസവും സൈനുദ്ദീന്‍ എന്റെ മുന്നില്‍ വരും. സൈനുവിനെ കണ്ടിട്ടെങ്കിലും വല്ല വേഷവും വരട്ടെ എന്നവന്‍ ചിന്തിച്ചു കാണും. ഒടുക്കം ചിത്രീകരണം തുടങ്ങുന്ന ദിവസമായി. അന്നും സൈനു മുന്നില്‍ വന്നു നിന്നു. ആ നില്‍പ്പ്‌ വല്ലാത്തൊരു നില്‍പ്പായിരുന്നു. അവന്‍ ധരിച്ചിരിക്കുന്നതു മുഴുവന്‍ അവന്‍ അനുഭവിക്കുന്ന വിഷമങ്ങളാണെന്ന്‌ എനിക്ക്‌ തോന്നി. ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ ചോദിച്ചു.
*അഭിനയം നടക്കില്ല. പകരം നീ എന്റെ അസിസ്‌റ്റന്റാവുന്നോ..?*
സൈനുദ്ദീന്‍ തെല്ലിട നേരം മൈക്ക്‌ പോയ മമിക്രി ശബ്‌ദംപോലെ നിന്നു. പിന്നെ കരയുംപോലെ പറഞ്ഞു.
*എനിക്കൊന്നും അറിയില്ല സാര്‍.*
*പഠിപ്പിച്ചു തന്നാ പഠിക്ക്യോ..?*
*ഞാനൊരു മണ്ടനാണ്‌. പെട്ടെന്ന്‌ മറക്കും.*
*അത്‌ സാരല്ല്യ. ഞാനും മറക്കും.*
സൈനുദ്ദീന്‍ മറയില്ലാതെ ചോദിച്ചു.
*സാറിനെന്താ ഒരു പേടീം ഇല്ലാത്തെ..? എനിക്ക്‌ സാറിനെ വല്ല്യ പേടിയാണ്‌. പേടിച്ചോണ്ടാണ്‌ ഇത്രേം ദിവസം കാണാന്‍ വന്നത്‌. എന്നെ പേടി ഇല്ലാത്തതുകൊണ്ടാണോ സാറെന്നോട്‌ ഇങ്ങിനെ ചോദിക്കുന്നത്‌..?!*
സൈനുദ്ദീന്റെ കണ്ണു നിറഞ്ഞു. സൈനുദ്ദീന്‍ മിമിക്രി മറന്നു. കുറച്ചു ദിവസം അവനൊരു ജോലി. അതീന്നു കിട്ടുന്ന പ്രതിഫലം. അത്രയേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളു. ചിത്രീകരണ ദിവസം മിമിക്രി ഉണ്ടെങ്കില്‍ പോയ്‌ക്കോളാന്‍ പറഞ്ഞു. കലാഭവനാണ്‌. അവിടത്തെ തലവന്‍ വളരെ കണിശക്കാരനാണ്‌ എന്നൊക്കെ സൈനുദ്ദീന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌.
ആദ്യ ദിവസം എങ്ങിനെ അസിസ്‌റ്റന്റാവണം എന്നറിയാതെ സൈനുദ്ദീന്‍ എനിക്കു ചുറ്റും പരക്കം പാഞ്ഞു. ഞാനവനൊരു നോട്ടു പുസ്‌തകം കൊടുത്തു. ഒരു പെന്നും. ഓരോ ഷോട്ടിലും അവനു ചുറ്റും എന്തു നടക്കുന്നുവെന്ന്‌ എഴുതിയും വരച്ചും വെക്കാന്‍ പറഞ്ഞു. അവന്‍ എഴുതും വരക്കും. പിന്നെ നോട്ടു പുസ്‌തകം ചുരുട്ടിപ്പിടിച്ചങ്ങനെ സെറ്റില്‍ നടക്കും. ഇടക്കെങ്ങാനും കഴിഞ്ഞതിന്നു മുന്‍പത്തെ ഷോട്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചാല്‍ സൈനുദ്ദീന്‍ കരയും. ഷൂട്ടിങ്ങ്‌ തീരും വരെ ആ നോട്ട്‌ പുസ്‌തകം അവന്‍ ചുരുട്ടി പിടിച്ചിരുന്നു. നിറയെ എഴുതിയിരുന്നു. എന്നാല്‍ അതിലെ ഒരക്ഷരംപോലും എനിക്കോ അവനോ മനസ്സിലായിരുന്നില്ല. ഒടുക്കം അവന്‍ തന്നെ ചോദിച്ചു.
*ഞാനെന്താ സാറേ ഈ എഴുതിം വരച്ചും വെച്ചത്‌. ഇതാണോ സാറിന്റെ സിനിമ..?*
സൈനുദ്ദീന്‍ എന്നെക്കാള്‍ ഭാഗ്യവാനായിരുന്നു. ചിത്രീകരണത്തിനിടയില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാതെ പലയിടത്തായി ഏഴ്‌ ചെറു വേഷങ്ങള്‍ സൈനുദ്ദീനു നല്‍കാന്‍ എനിക്ക്‌ സാധിച്ചു. ഒരു വേഷത്തില്‍ അവന്‍ ആഗ്രഹിച്ചപോലെ സംഭാഷണവും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞതോടെ സൈനുദ്ദീന്‌ ചിത്രീകരണം കാണാന്‍ വന്ന മറ്റൊരു സംവിധാകന്റെ സിനിമയില്‍ വേഷം കിട്ടി. പിന്നെ വേഷങ്ങളോടു വേഷങ്ങളായി. സൈനുദ്ദീന്‍ മലയാളത്തിലെ അറിയപ്പെടുന്ന നടനായി. ഒരിക്കല്‍ കാതില്‍ വീണ അവന്റെ ശബ്‌ദത്തില്‍ വീടു വെച്ചതും വാഹനം വാങ്ങിയതും ട്രൂപ്പുണ്ടാക്കിയതും എല്ലാം ഞാന്‍ കേട്ടു. അവന്‍ അഭിനയിക്കുന്നത്‌ കാണാന്‍ ഞാനൊരു സെറ്റില്‍ ചെന്നു. കഥാപാത്ര വേഷത്തില്‍ മുന്നില്‍ വന്നു കൈ രണ്ടും ചേര്‍ത്ത പിടിച്ച ആ സൈനുദ്ദീന്‍ സ്‌പര്‍ശം ഇതാ ഈ അക്ഷരങ്ങള്‍ എനിക്കിപ്പോള്‍ തരുന്നു.
കുറെക്കാലം അവന്‍ എഴുതിയ നോട്ടു പുസ്‌തകം എന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ അവന്‍ മാഞ്ഞപോലെ ആ പുസ്‌തകവും മാഞ്ഞു.
ഞാന്‍ ഓര്‍ക്കുന്നു, ചില താളുകളില്‍ അവന്‍ എഴുതിയത്‌ വീട്ടിലേക്ക്‌ വാങ്ങേണ്ട അത്യാവശ്യ സാധനങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button