CinemaGeneralNEWS

വിവാഹമോചനത്തിന് കാരണം ധനുഷ് എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമലാ പോള്‍

തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും സംവിധായകന്‍ എ.എല്‍ വിജയുമായുള്ള വിവാഹവും വിവാഹമോചനവും സിനിമാലോകത്തും പുറത്തും എന്നും ചൂടുള്ള വാര്‍ത്തയായിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങള്‍ക്കും അമല ഇരയായി.

കരിയറിലും ജീവിതത്തിലുമുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ മറികടന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ അമലയെ വീണ്ടും വിവാദങ്ങള്‍ പിടിമുറുക്കുകയാണ്. ധനുഷിനൊപ്പം വാടാ ചെന്നെ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ധനുഷുമായി ചേര്‍ന്നുള്ള പുതിയ വിവാദങ്ങളാണ് അമലയ്്ക്ക് നേരെ ഉയരുന്നത്.

തന്റെ വിവാഹമോചനത്തിന് കാരണം ധനുഷാണെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി അമല രംഗത്തെത്തി. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. താന്‍ വിജയ്യുമായുള്ള വിവാഹമോചനത്തെ കുറിച്ച് ധനുഷ് സംസാരിച്ചിരുന്നു. വിജയ്യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷെന്നും വിവാഹമോചനത്തിന് തൊട്ടുപിന്നാലെ തന്നെയും ധനുഷിനെയും ചേര്‍ത്ത് പുറത്തു വരുന്ന കഥകള്‍ അറപ്പുളവാക്കുന്നുവെന്നും അമല പോള്‍ പ്രതികരിച്ചു.

ധനുഷിനെ ചേര്‍ത്ത് ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും കെട്ടുകഥകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ലയെന്നും പറഞ്ഞ അമല വിഐപി ആദ്യഭാഗത്തില്‍ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും തനിക്കാ റോള്‍ തന്നെ ലഭിച്ചതെന്നും അതല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ലെന്നും വ്യക്തമാക്കി.

ഒരു പെണ്‍കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ തനിക്കെതിരെ ഉണ്ടാകുന്നതെന്നും ഒരു ബന്ധം തകര്‍ന്നാല്‍ ആദ്യം എല്ലായിപ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണെന്നും അമല പറഞ്ഞു. വിവാഹം കഴിച്ചപ്പോള്‍ വിവാഹമോചനം ഉണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും കരിയറിനാണ് ഇനി പ്രഥമ പരിഗണനയെന്നും താരം വ്യക്തമാക്കി.

തനിക്ക് ഉല്ലാസമേകുന്നത് അഭിനയജീവിതമാണെന്നും ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹമെന്നും അമല പറഞ്ഞു. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടുമെന്നും അമല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button