CinemaGeneralNEWS

തമിഴ് സൂപ്പര്‍ താരങ്ങള്‍ പുതിയ ഭീഷണി നേരിടാന്‍പോകുന്ന ആശങ്കയില്‍

ഓരോ ചിത്രത്തിന്റെയും വിജയം നായകന്മാര്‍ക്ക് അടുത്ത ചിത്രത്തിനു സാധ്യതകള്‍ കൂട്ടുന്നു. അതുകൊണ്ട് തന്നെ ഓരോ ചിത്രവും ഇപ്പോള്‍ വന്‍ മുതല്‍മുടക്കിലാണ് ചിത്രീകരിക്കുന്നത്. കേരളത്തില്‍ മലയാള താരങ്ങള്‍ക്കൊപ്പം തന്നെ ആരാധകരുള്ള തമിഴ് സൂപ്പര്‍ താരങ്ങളാണ് വിജയും സൂര്യയും. ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മലയാളി ഫാന്‍സ്‌ അസോസിയേഷന്‍ വലിയ ആഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ പുതിയ ചില റിപ്പോര്‍ട്ട് അനുസരിച്ച് വിജയ്ക്കും സൂര്യയ്ക്കും അനുകൂലമല്ല കാര്യങ്ങള്‍. ഇവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് തമിഴ് ചലച്ചിത്ര വിതരണക്കാര്‍.

തമിഴിലെ സൂപ്പർതാരങ്ങളായ വിജയ‌്‌യുടെയും സൂര്യയുടെയും ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയങ്ങളായിരുന്നെന്ന് വിതരണക്കാര്‍ ആരോപിക്കുന്നു. ഇവരുടെ രണ്ടുപേരുടെയും പുതിയ സിനിമകൾ തടയാനും നടന്മാർക്കെതിരെ റെഡ്കാർഡ് നൽകാനും തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ തീരുമാനിച്ചതായാണ് വാർത്തകൾ.

കഴിഞ്ഞ രണ്ടുസിനിമകൾ ബോക്സ്ഓഫീസിൽ വിജയിച്ചിട്ടില്ലെന്നും തിയറ്ററിൽ ലഭിച്ച ശരിയായ കണക്കുകളല്ല പത്രമാധ്യമങ്ങളിലൂടെ ഇവർ പുറത്തുവിടുന്നതെന്നും വിതരണക്കാർ ആരോപിക്കുന്നു. വിജയ്‌യുടെ പുലി, ഭൈരവ എന്നീ ചിത്രങ്ങൾ കനത്ത പരാജയമായിരുന്നെന്ന് ഇവർ പറഞ്ഞു. മാത്രമല്ല സൂര്യയുടെ 24, സിങ്കം 3 എന്നീ ചിത്രങ്ങളും വിതരണത്തിനെടുത്തിട്ടും നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അറിയിച്ചു. സൂര്യയുടെ സിങ്കം സീരീസിലെ മൂന്നാമത്തെ ചിത്രമായിരുന്നു സിങ്കം 3. മലയാളിയായ കീര്‍ത്തി സുരേഷ് നായികയായി എത്തിയ വിജയ്‌ ചിത്രമായിരുന്നു ഭൈരവ. ഈ രണ്ടു ചിത്രങ്ങളും വന്‍ വിജയമാണെന്ന തരത്തില്‍ പ്രചരിക്കുകയും നായകന്മാര്‍ ചിത്രത്തിന്‍റെ വിജയം വലിയ രീതിയില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. നായിക ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ സമ്മാനം വിജയ്‌ നല്‍കിയപ്പോള്‍ സൂര്യ എസ് 3യുടെ വിജയത്തില്‍ സംവിധായകന്‍ ഹരിക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കി.

ഇങ്ങനെ മാധ്യമ ശ്രദ്ധയും ചിത്രത്തിന്‍റെ വിജയവും ആഘോഷിക്കാന്‍ കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് വിതരണക്കാരെ പ്രകോപിപ്പിച്ചത്. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്ന് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നു. പരാജയപ്പെട്ട സിനിമകള്‍ നൂറു കോടി കടന്നുവെന്ന പ്രചരണം നടത്തുന്നതിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും വിതരക്കാര്‍ പറയുന്നത്.

സൂപ്പർതാരങ്ങളുടെ താരമൂല്യം സംരക്ഷിക്കാനാണ് കള്ളക്കണക്കുകൾ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇവർ അവകാശപ്പെടുന്നു. ഇതിനെ തുടർന്നാണ് രണ്ടുതാരങ്ങളുടെയും സിനിമയുടെ റിലീസ് തടയാൻ ഇവർ തീരുമാനമെടുത്തിരിക്കുന്നത്. അല്ലെങ്കിൽ മിനിമം ഗ്യാരന്റി പണമായി നൽകണമെന്നും വിതരണക്കാർ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button