GeneralLatest NewsMollywood

‘ഭക്ഷണം വേണ്ടെങ്കില്‍ അത് തട്ടിക്കളയും, ഇടയ്ക്കിടെ കഴിക്കുന്നത് പോഷക ബിസ്കറ്റ്.. ആ വിഗ്രഹം ഉടഞ്ഞു!! പിഷാരടി

യ കുടിക്കുന്ന സമയമായപ്പോഴും അവന്‍ വീട്ടില്‍ പോകാതെ അത്ഭുതത്തോടെ അവിടെ നില്‍ക്കുകയാണ്. എന്തെന്നില്ലാത്ത ഒരിഷ്ടം അവനോടുതോന്നിയ ഞാന്‍ അടുത്തേക്ക് വിളിച്ചു കൈയിലുണ്ടായിരുന്ന ബിസ്കറ്റിലൊരെണ്ണം അവനു കൊടുത്തു...

സിനിമാ ലോകം എന്നും അതിനു പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഒരു അത്ഭുതമാണ്. അവിടെ നടക്കുന്നത് എന്തോ അസാധാരണ സംഭവമാണെന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്. അതിനാല്‍ സിനിമയേക്കുറിച്ചും നടീനടന്മാരെക്കുറിച്ചും ചില കഥകളും നിലനില്‍ക്കുന്നുണ്ട്. അത്തരം ധാരണകള്‍ ഒരു ക് ആലത് തനിക്കും ഉണ്ടായിരുന്നുവെന്നു നടനും സംവിധായകനുമായ പിഷാരടി പറയുന്നു. സിനിമയില്‍ എത്തുന്നതുവരെ അത് സത്യമായിരുന്നു എന്ന് വിശ്വസിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ ഒരു സിനിമ ​ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇതേക്കുറിച്ച്‌ വ്യക്തമായത്. സിനിമയുടെ ഇടവേളകളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോഷക ബിസ്കറ്റ് വിതരണം ചെയ്തിരുന്നു എന്നാണ് മുന്പ് താന്‍ വിശ്വസിച്ചിരുന്നത്. ഇപ്പോഴും ചിലകുട്ടികള്‍ അങ്ങനെ ചിന്തിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

പിഷാരടിയുടെ കുറിപ്പ് 

എങ്ങനെയെങ്കിലും സിനിമയിലെത്തണം. അതിനു വേണ്ടി സ്റ്റേജില്‍ എത്തി. സ്റ്റേജില്‍ നിന്നും ടെലിവിഷനില്‍ എത്തി. അവിടെ നിന്നും സിനിമയിലും. മുകളില്‍ പറഞ്ഞ ഈ മൂന്ന് വരികളിലും കൂടെ അഞ്ചു സിനിമക്കുള്ള കഥകളുണ്ട്. പക്ഷെ ഈ ഗ്രൂപ്പില്‍ സിനിമയല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യാത്തത് കൊണ്ട് പറയുന്നില്ല. സിനിമയിലെത്തിയപ്പോള്‍ തകര്‍ന്ന ഒരു വിഗ്രഹത്തെ കുറിച്ചാണ് ഈ പോസ്റ്റ്. കഥയുടെ പേര് “പോഷക ബിസ്കറ്റ് “

ഞങ്ങളുടെ വീടിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിംഗ് ‘പവിത്രം’ എന്ന ലാലേട്ടന്‍ സിനിമയുടേതാണ്. പിറവം പാഴൂരില്‍. സ്കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിനു തൊട്ടടുത്ത് അല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കക്കാരെല്ലാവരും ഷൂട്ടിംഗ് കാണാന്‍പോയി. തിരിച്ചു വന്ന അവരോടു കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി. അതിലൊരാള്‍ പറഞ്ഞു “മോഹന്‍ലാലിനെയും ശോഭനയെയും ഒക്കെ ഒന്നു കാണണം.. സിനിമക്കാരൊന്നും നമ്മള് കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ട് കഴിയുമ്ബോഴും പാലും പഴവും കൊണ്ടുക്കൊടുക്കും. അവര്‍ക്കു വേണമെങ്കില്‍ അവരതെടുക്കും. ഇല്ലെങ്കില്‍ തട്ടിക്കളയും”. വേണ്ട എന്ന് പറഞ്ഞാല്‍ പോരെ, എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്കു തോന്നി.

ലൊക്കേഷന്‍റെ ഗെയിറ്റിനകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ‘ തള്ള് ‘എന്ന വാക്ക് ആ കാലത്തു നിലവിലും ഇല്ലായിരുന്നു.

പിന്നീട് കോളേജില്‍ പഠിക്കുമ്ബോള്‍ ഉദയംപേരൂര്‍ ‘ചെറുപുഷ്പം’ സ്റ്റുഡിയോയില്‍ ‘രാക്ഷസ രാജാവ്’ എന്ന മമ്മൂക്ക ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാണാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്ലാസ് കട്ട് ചെയ്തു പോയി. കയറു കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്നു മാത്രമേ കാണാന്‍ സാധിക്കൂ. ലൊക്കേഷനില്‍ ചായക്ക്‌ സമയമായി. സ്റ്റീല്‍ ബേസിനില്‍ ബിസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടുകയറിയ കൂട്ടുകാരന്‍ സുജിത്തിന് ഒരു ബിസ്‌ക്കറ് കിട്ടി. തിരിച്ചു പോരുന്ന വഴി അവന്‍ പറഞ്ഞു “നമ്മള്‍ കഴിക്കുന്ന ബിസ്കറ്റ് ഒന്നും അല്ല ട്ടോ അത്, എന്തോ ഒരു പോഷക ബിസ്കറ്റാണ്. എനിക്ക് ഒരു ഉന്മേഷം ഒക്കെ തോന്നുന്നു”

കാലങ്ങള്‍ കടന്നു പോയി “നസ്രാണി” എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ പോയപ്പോള്‍ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീല്‍ ബേസിന്‍. അതില്‍ നിറയെ ബിസ്‌ക്കറ്റുകള്‍. അര്‍ഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാന്‍ പോകുകയാണ്. അതും പോഷക ബിസ്ക്കറ്റ്. എന്‍റെ ഉള്ളില്‍ ആകെ ഒരു ഉന്മേഷം. അപ്പൊ അത് കഴിച്ചാല്‍ എന്തായിരിക്കും…

എടുത്തു കഴിച്ചു, ആ വിഗ്രഹം ഉടഞ്ഞു..

ഇന്ന് ഭൂരിപക്ഷം ആളുകള്‍ക്കും സിനിയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും. എങ്കിലും ഇത് എഴുതാനുള്ള പ്രേരണ ഒരു ചെറിയ പയ്യനാണ്.

ലോക്ക് ഡൗണിനു മുന്‍പ് ‘ദി പ്രീസ്റ്റ്’എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചേര്‍ത്തലയില്‍ നടക്കുകയാണ്. ലൊക്കേഷനില്‍ പത്തു വയസില്‍ താഴെ മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യന്‍ എല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. ചായ കുടിക്കുന്ന സമയമായപ്പോഴും അവന്‍ വീട്ടില്‍ പോകാതെ അത്ഭുതത്തോടെ അവിടെ നില്‍ക്കുകയാണ്. എന്തെന്നില്ലാത്ത ഒരിഷ്ടം അവനോടുതോന്നിയ ഞാന്‍ അടുത്തേക്ക് വിളിച്ചു കൈയിലുണ്ടായിരുന്ന ബിസ്കറ്റിലൊരെണ്ണം അവനു കൊടുത്തു…

അത് വായിലിട്ടു രുചിച്ച ശേഷം അവന്‍ എന്നോട് പറഞ്ഞു, “ഇത് സാധാരണ ബിസ്കറ്റ് തന്നെയാണല്ലോ”

shortlink

Related Articles

Post Your Comments


Back to top button