Latest NewsNEWS

കോളേജ് പഠന കാലത്ത് ഇടക്കാലത്ത് കേരളത്തില്‍ വലിയ പ്രശസ്തിയുണ്ടാക്കിയെടുത്ത ഒരു ജോത്സ്യനെ പോയി കണ്ടു ; കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ആ കാര്യം ഓര്‍മ വന്നത് ; അനുഭവം പങ്കുവച്ച് മാല പാര്‍വതി

മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചനം നടത്തിയ ജ്യോതിഷി കോവിഡ് ബാധിച്ച് മരിച്ചത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇങ്ങനെയൊരു ജ്യോതിഷിയുടെ കഥ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. കോളേജ് പഠന സമയം ഉണ്ടായ രസകരമായ അനുഭവമാണ് നടി ഫേസ്ബുക്കിലൂടെ തുറന്ന് എഴുതിയിരിക്കുന്നത്.

കര്‍ണ്ണാടകത്തില്‍ പഠിക്കാന്‍ പോയ, കൂട്ടുകാരിയുടെ കാമുകന്‍ വീട്ടിലേക്ക് അയച്ച കത്ത് പിടിച്ചു എന്നറിയിക്കാന്‍ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. അവള്‍ വിളിക്കുന്ന സമയത്ത് ആ പയ്യന്‍ ക്ലാസ്സിലായിരിക്കും. പിന്നീട് അവളുടെ വിവാഹ വാര്‍ത്ത അവള്‍ പറഞ്ഞത് കേട്ട് തങ്ങള്‍ എല്ലാവരും, വിഷമിച്ചെന്നും അവളുടെ സങ്കടത്തിന് പരിഹാരമുണ്ടോ എന്നന്വേഷിച്ച് പാറ കോവിലിനടുത്ത് താമസിക്കുന്ന സിദ്ധ പുരുഷനെ തേടി ഇറങ്ങിയെന്നും എന്നാല്‍ അന്നെത്തിയത് കള്ളും ,കഞ്ചാവുമൊക്കെയായി കഴിഞ്ഞിരുന്ന വിക്രമന്‍ ആസാമിയുടെ പുരയിലായിരുന്നുവെന്നും മാല പാര്‍വതി പറയുന്നു. തുടര്‍ന്ന് തങ്ങള്‍ എത്തിപ്പെട്ട മറ്റൊരു ജ്യോത്സ്യനെ കുറിച്ചും രസകരമായി മാറിയ ഒരു ഓര്‍മയെ കുറിച്ചുമാണ് താരം പങ്കുവെക്കുന്നത്.

മാലാ പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വിമെന്‍സ് കോളജ് ഓര്‍മ്മ

മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോഴാണ് വിമന്‍സ് കോളജിലേയ്ക്ക് മടങ്ങിയത്. കുറച്ച് ദിവസമായി മുടങ്ങി കിടന്ന ഓര്‍മ കുറിപ്പ് തുടരുന്നു.

കര്‍ണ്ണാടകത്തില്‍ പഠിക്കാന്‍ പോയ, കൂട്ടുകാരിയുടെ കാമുകനെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. അവള്‍ വിളിക്കുന്ന സമയത്ത് ആ പയ്യന്‍ ക്ലാസ്സിലായിരിക്കും. വീട്ടിലേക്ക് വന്ന കത്ത് വീട്ടില്‍ പിടിച്ചു എന്നറിയിക്കാന്‍ പറ്റാതെ അവള്‍ വിഷമിക്കുകയായിരുന്നു. അമ്മ ഒരുക്കുന്ന റൂം ക്വാറന്റീനിലേക്കും, അവിടുന്നു നേരെ വിവാഹ മണ്ഡപത്തിലേക്കും എത്തിയേക്കുമെന്ന വാര്‍ത്ത, അവള്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ എല്ലാവരും, വിഷമിച്ചു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കല്യാണം നിശ്ചയിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഇന്നെത്രപേരാ എന്ന് കൊറോണയെ കുറിച്ച് ചോദിക്കുന്ന പോലെ വേണമെങ്കില്‍ ചോദിക്കാമായിരുന്നു.

അവളുടെ സങ്കടത്തിന് പരിഹാരമുണ്ടോ എന്നന്വേഷിച്ചാണ് പാറ കോവിലിനടുത്ത് താമസിക്കുന്ന സിദ്ധ പുരുഷനെ തേടി ഇറങ്ങിയത്.അന്നെത്തിയത് വിക്രമന്‍ ആസാമിയുടെ പുരയിലായിരുന്നു. കള്ളും ,കഞ്ചാവുമൊക്കെയായി കഴിഞ്ഞിരുന്ന ഒരാള് ! അമ്മച്ചി ഇടപെട്ടത് കൊണ്ട്, അന്നവിടെ നിന്ന് രക്ഷപ്പെട്ടു.

പക്ഷേ ഭാവി !അത് അറിയാതെ നിവൃത്തിയില്ലായിരുന്നു. വീട്ടുകാര്‍ തീരുമാനിച്ച കല്യാണം നടക്കുമോ? കാമുകന്‍ ചതിക്കുമോ? കാമുകനെ ഫോണില്‍ കിട്ടുമോ, തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ക്ക് ഉത്തരം അറിയേണ്ടിയിരുന്നു. മുന്നില്‍ തെളിഞ്ഞ ഒരേയൊരു വഴിയാണ് ജോത്സ്യനെ കാണുക എന്നത്.

ഇടക്കാലത്ത് ,കേരളത്തില്‍ വലിയ പ്രശസ്തിയുണ്ടാക്കിയെടുത്ത ഒരു ജോത്സ്യനെയാണ് ഞങ്ങള്‍ കാണാന്‍ തീരുമാനിച്ചത്.ഈ കാര്യങ്ങളിലൊക്കെ ഞങ്ങളെ ഉപദേശിക്കുന്നത് വീണയാണ്. ഈ ജോത്സ്യന്‍ അന്ന്, ഇന്നത്തെ പോലെ, പ്രശസ്തനല്ലായിരുന്നു. പേരൂര്‍ക്കടയിലായിരുന്നു ആ കാലത്ത് പുളളിയുടെ ജ്യോതിഷാലയം.

ഞങ്ങള്‍ ഓട്ടോ പിടിച്ചു. നേരെ പേരൂര്‍ക്കടയ്ക്ക്. കൂട്ടുകാരിയുടെ ജീവിത പ്രശ്നമാണ്. ഉത്തരവാദിത്വത്തോടെ ഞങ്ങള്‍ പുറപ്പെട്ടു. ആള്‍ എന്തെല്ലാമോ പറഞ്ഞു. ചൊവ്വയെന്നോ, രാഹുവെന്നോ.. എന്തൊക്കെയോ. വീണയും, ഞാനും, കാത്തുവും ആണ് പോയത്. അരുടെയെങ്കിലും പ്രേമം തകരുന്നതില്‍ ഏറ്റവും സങ്കടം കാത്തുവിനാണ്.പെണ്‍കുട്ടികളുടെ, ഒരുവിധ പെട്ട കഥകളെല്ലാം അറിയുന്നത് അവള്‍ക്കാണ്. എന്തുകൊണ്ടോ ,അവളോടാണ് എല്ലാവരും മനസ്സ് തുറക്കാറ്. അവളാണെങ്കില്‍, സാന്ത്വനിപ്പിച്ചും, ധൈര്യം പകര്‍ന്നും എല്ലാ കഥകളും കേട്ടിരിക്കും. കൂടെ കരയുകയും ചെയ്യും.

രാഹുവും കേതുവും, പക്ഷേ കാത്തുവിനും പിടി കിട്ടുന്നുണ്ടായിരുന്നില്ല. വീണയാണ് മിടുക്കി. അവള്‍ എല്ലാം തല കുലുക്കി കേട്ടു. ഇടയ്ക്ക് സംശയങ്ങളും ചോദിക്കുന്നുണ്ടായിരുന്നു. അപ്പോ ചൊവ്വ ? ശുക്രന്‍ വരൂല്ലേ എന്നൊക്കെ? ഒടുവില്‍ ജോത്സ്യന്‍ പ്രവചിച്ചു. കാമുകന്‍ ചതിക്കും. ചതിക്കും! അയാള്‍ തീര്‍ത്തു പറഞ്ഞു. ചെക്കന് വരുമാനമുണ്ടാകണമെങ്കില്‍ ഇനിയും 5 കൊല്ലം കഴിയുമെന്നും, അതിന് മുമ്പേ പെണ്ണിനെ കെട്ടിച്ച് വിടുമെന്നും അയാള്‍ ഉറപ്പിച്ച് പറഞ്ഞു. എല്ലാവരും സങ്കടത്തിലായി. അയാള്‍ക്ക് ഫീസും കൊടുത്ത് ഇറങ്ങി. കോളജില്‍ വന്ന് വിശേഷമൊക്കെ പറഞ്ഞ് പിരിഞ്ഞു.അന്ന് വിശേഷിച്ച് ഒന്നുമുണ്ടായില്ല. പ്രശ്നങ്ങള്‍ തുടങ്ങിയത് അന്ന് രാത്രിയാണ്.

സന്ധ്യയായപ്പോള്‍ മുതല്‍ എന്റെ കണ്ണില്‍ ആ മനുഷ്യന്റെ മുഖം. അയാളെ കാണണം കാണണമെന്ന് വല്ലാത്ത ഒരു തോന്നല്‍. ആ ജോത്സ്യന്റെ ഉണ്ട കണ്ണും, തടിച്ച മുഖവും.. കണ്ണില്‍ നിന്ന് മായുന്നില്ല. മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ. പ്രേമം ഉണ്ടാകുമ്പോള്‍ തോനുന്നതിനേക്കാള്‍ തീവ്രം. കാര്യകാരണങ്ങള്‍ ഒന്നുമില്ല. അങ്ങനെ ആകര്‍ഷണം തോന്നുന്ന ഒന്നും ആ മനുഷ്യനില്‍ ഉണ്ടായിരുന്നില്ല താനും.ഞാന്‍ പോയി അച്ഛന്റടുത്ത് കാര്യം പറഞ്ഞു. മയക്കുമരുന്നൊക്കെ സ്പ്രേ ചെയ്യും മോളെ.ഭയങ്കര കള്ളന്മാരാ ഇവരൊക്കെ. മോള് പോയി കുളിച്ച്, പ്രാര്‍ത്ഥിച്ചുറങ്ങിക്കോ അച്ഛന്‍ ഉപദേശിച്ചു. ഞാന്‍ അന്ന് കുറേ നേരം പൂജാമുറിയിലിരുന്നു. മനസ്സില്‍ ഇയാള് തന്നെ. ഞാന്‍ വല്ലാതെ ഭയന്ന്, അച്ഛന്റടുത്ത് പോയി ഇരുന്നു. അച്ഛന്‍.. ഒന്നും ചോദിച്ചില്ല.പകരം കഥകള്‍ പറയാന്‍ തുടങ്ങി. അനാചരങ്ങള്‍ക്കെതിരെ ശ്രീ നാരായണ ഗുരുസ്വാമി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്കെ പറഞ്ഞു തന്നു.അത് കേട്ട് കേട്ട് ഞാനുറങ്ങി.

കാലത്തെ എഴുന്നേറ്റ്, കോളജില്‍ പോകാന്‍ റെഡിയായി.മനസ്സ് വല്ലാത്ത ഒരവസ്ഥയിലായി. ഇങ്ങനെയൊരു ചിന്ത വന്നല്ലോ എന്നൊക്കെ ആലോചിച്ചു, വിഷമിത്തിലായി..നീ മണ്ടിയാണോ? എന്നൊക്കെ ചോദിച്ച് അച്ഛന്‍ സമാധാനിപ്പിച്ചാണ് വിട്ടത്.

ഞാന്‍ കോളജില്‍ എത്തി. മരം മൂട്ടില്‍, കാത്തു മാത്രമേയൊള്ളു. വേറെ ആരെയും കണ്ടില്ല. എന്നെ കണ്ടതും അവള്‍ ഓടി വന്നു .. കൊച്ചേ.. എനിക്കൊരു കാര്യം പറയാനുണ്ടേ.. എങ്ങനെ പറയണമെന്നറിയില്ല. എനിക്ക് ആകെ എന്തോ പോലെ..! ഞാന്‍ അവളുടെ മുഖത്ത് നോക്കി.. പേരൂര്‍ക്കട ജോത്സ്യന്റെ പേര് പറഞ്ഞു. കാത്തുവിന്റെ ടിപ്പിക്കല്‍ ഒരു എക്സ്പ്രഷനില്‍ അവള് ഞെട്ടി തെറിച്ച് കൊണ്ട് ചോദിച്ചു.. അതെന്തുകൊച്ചെ അങ്ങെനെ. ഞാനും പെട്ടു. എന്റെ കാര്യം ഞാനും പറഞ്ഞു. അച്ഛന്‍ പറഞ്ഞതൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തു. അത്ര വിശ്വാസമായോ അവള്‍ക്കെറിയില്ല.. വീണ വരട്ടെ.. കൊച്ചേ. അവള്‍ക്ക് എന്തെങ്കിലും പറ്റിയോന്നറിയാലോ.. ഞങ്ങള്‍ അവളെയും കാത്ത് മരം മൂട്ടിലിരുന്നു.

കുറച്ച് കഴിഞ്ഞ് വീണ വന്നു. പാഞ്ഞാണ് അവള്‍ടെ വരവ്. എടി, കൊച്ചെ , നമ്മളിന്നലെ കണ്ട ആളില്ലെ.. അയാള്‍ ഒരു സാധാരണ ജോത്സ്യനല്ല. എന്തെക്കെയോ സിദ്ധിയുണ്ട് കേട്ടോ. അയാളുടെ മുഖം കണ്ണിന്റെ മുമ്പിലുണ്ട്. വല്ലത്ത ഒരു കഴിവ് തന്നെ.

അപ്പോഴേക്കും ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.. ഏതോ ആകര്‍ഷണ ഏലസ്സിന്റെ വിക്രിയകളാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അത് ശരി! അയാള് കോഴിയായിരുന്നല്ലേ.. വീണയ്ക്ക് വെളിവ് തിരിച്ച് കിട്ടി. അയ്യോ ഞാന്‍ വൃന്ദയെയും, ശ്രീ കുട്ടിയെയും, ഓട്ടോയില്‍ കേറ്റി അങ്ങോട്ട് വിട്ടതേയൊള്ളു.! കേട്ട പാതി, കേള്‍ക്കാത്ത പാതി.. ഞങ്ങള്‍ ബാഗും എടുത്തോടി…മറ്റൊരോട്ടോയില്‍.. ചേയ്സ്..!

അയാളുടെ മുറിയില്‍ കയറുന്നതിന് മുമ്പ് തടയണം. അതായിരുന്നു ഉദ്ദേശം. പക്ഷേ ലേറ്റായി പോയി. അവര്‍ മുറിയില്‍ കയറി കഴിഞ്ഞിരുന്നു . വിളറിയ മുഖവുമായി ഞങ്ങള്‍ പുറത്ത് വഴക്കടിച്ച് നിന്നു. അവരെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് കൊണ്ട്, എല്ലാ പ്രശ്നവും വീണയുടേത് മാത്രമായി.

കുറച്ച് കഴിഞ്ഞ് വൃന്ദയും ശ്രീകുട്ടിയും വന്നു. അയാള്‍ നമ്മള് വന്നില്ലേയെന്ന് ചോദിച്ച് പോലും. ആര്‍ക്കും ഒന്നും പറയാനില്ലാതെ ഞങ്ങള്‍ കോളജില്‍ തിരിച്ചെത്തി.

വീണയുടെ വീട്ടിലാണ് ഞങ്ങള്‍ അന്ന് രാത്രി നിന്നത്. അത് നേരത്തെ തീരുമാനിച്ച മറ്റൊരു കാരണത്താലാണ്. ജാനുവിനെ കൊണ്ട് വിടാന്‍ ജാനുവിന്റെ അമ്മ ഉഷ ആന്റിയും വന്നിട്ടുണ്ടായിരുന്നു.എല്ലാവരും വര്‍ത്തമാനം പറഞ്ഞ് കൊണ്ട് മുന്‍വശത്തെ മുറിയില്‍ ഇരിക്കുകയാണ്.

ഞങ്ങള്‍ക്ക് തോന്നിയതാണെങ്കിലോ, എന്നറിയാന്‍ വൃന്ദയോടൊന്നും പറഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ വൃന്ദയിലായിരുന്നു. ഏഴ് മണി കഴിഞ്ഞപ്പോള്‍, തൊട്ട്, അവളിലൊരു ഭാവമാറ്റം. ഇടത്തെ കൈ ഉയര്‍ത്തി ചൂണ്ട് വിരലും, തള്ള വിരലും കൊണ്ട് സ്റ്റെലായിട്ട് രണ്ട് കണ്ണുകളും അമര്‍ത്തുന്നു. തല വേദനിക്കുന്ന പോലെയോ, എന്തോ മായ്ച്ച് കളയുന്ന പോലെയോ പ്രയാസപ്പെടുന്നു. വീണയും ഞാനും, പതുക്കെ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് പോയി. കാത്തു കൂടെ വന്നു. എല്ലാവരും പരസ്പരം നോക്കി.. കൊച്ചേ, അവള്‍ക്ക് തുടങ്ങീന്ന് തോനുന്നു അത് പറഞ്ഞപ്പോള്‍ കാത്തുവിന് നല്ല സങ്കടമുണ്ടായിരുന്നു. ഞങ്ങള്‍ക്കും! പക്ഷേ ചിരിയും അടക്കാന്‍ പറ്റുന്നില്ല. അമ്മാതിരി ആയിരുന്നു കാത്തുവിന്റെ മുഖം.

ഏതായാലും ഞങ്ങള്‍ വൃന്ദയെ, ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വിളിച്ചു. വൃന്ദ വന്നതും… ഞങ്ങള്‍ ചോദിച്ചു.. എന്ത് കൊച്ചേ ? പേരൂര്‍ക്കട.. ജോത്സ്യനാ? ഞെട്ടി കൊണ്ട് വൃന്ദ മറുപടി പറഞ്ഞു .. ആ . അതെന്ത്? അയ്യോ! ആ ശ്രീകുട്ടിയുടെ കാര്യം എന്തായോ എന്തോ എന്നായി വീണ.അവളോട് എല്ലാം പറഞ്ഞിട്ടുണ്ട്.. കാത്തു സമാധാനിപ്പിച്ചു.

ഇന്നും ഞങ്ങള്‍ ഒരുമിച്ച് കൂടുമ്പോള്‍, ഇത് പറഞ്ഞ് ചിരിക്കും. ചിരിക്കുന്നതിനിടയിലും ആരെങ്കിലും ഒരാളെങ്കിലും എന്തപകടമായേനെയെന്ന് ഓര്‍മിപ്പിക്കും. ശരിയാ അത്.. ഞങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന സ്നേഹമാണ്.. ഞങ്ങള്‍ക്കന്ന് രക്ഷയായത്. ഞങ്ങളുടെ ഇടയില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തുണ്ടെങ്കിലും പറയും. അത് രക്ഷയായിരുന്നു. ഇന്നും രക്ഷയാണ്. ജഡ്ജ്മെന്റല്‍ അല്ലാത്ത, എന്തും പറയാന്‍ പറ്റുന്ന കൂട്ട്.. ഭാഗ്യമാണ്. കരുത്തും.

shortlink

Related Articles

Post Your Comments


Back to top button