GeneralLatest NewsMollywood

‘കടുത്ത ചൂടിനെ വകവയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയ മലയാളത്തിലെ മഹാ നടന്‍’; സിപിഎം നേതാവ് എംഎ ബേബി പറയുന്നു

രാഷ്ട്രീയമായി ഒരു പാതയില്‍ ആയിരുന്നെങ്കിലും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേര്‍പാടോടെ തനിക്ക് നഷ്ടമായത്

മലയാളത്തിന്റെ പ്രിയനടന്‍ മുരളി വിടപറഞ്ഞിട്ട് ഇന്ന് 11 വര്‍ഷം തികയുകയാണ്. ഓര്‍മദിനത്തില്‍ തന്റെ പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളിയെ ക്കുറിച്ച് പങ്കുവച്ചു സിപിഎം നേതാവ് എംഎ ബേബി. രാഷ്ട്രീയമായി ഒരു പാതയില്‍ ആയിരുന്നെങ്കിലും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേര്‍പാടോടെ തനിക്ക് നഷ്ടമായതേന്നു ബേബി പറയുന്നു. താന്‍ കുണ്ടറയില്‍ മത്സരിക്കുമ്ബോള്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായി. ഏപ്രില്‍ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടന്‍ ആണ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം ആയിരിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു

എംഎ ബേബിയുടെ കുറിപ്പ്

പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളി ഓര്‍മ്മയായിട്ട് നാളെ 11 വര്‍ഷം. കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരിക്കെ ആണ് മുരളി വിടവാങ്ങിയത്.

വളരെ വര്‍ഷങ്ങളായുള്ള അടുപ്പം ഉണ്ടായിരുന്നു സമപ്രായക്കാരായ ഞങ്ങള്‍ തമ്മില്‍. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടാണ് തന്റെ പ്രത്യക്ഷ രാഷ്ട്രീയനിലപാട് മുരളി പ്രഖ്യാപിച്ചത്. പിന്നീട് പുരോഗമനപ്രസ്ഥാനത്തോടൊപ്പം കൂസലില്ലാതെ യോജിച്ചു നില്ക്കുന്നതില്‍ മറ്റുപല കലാകാരന്മാരില്‍നിന്നും വ്യത്യസ്ഥമായ ആര്‍ജ്ജവം മുരളി പ്രകടിപ്പിച്ചു.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ കുണ്ടറയില്‍ നിന്നും മത്സരിക്കുമ്ബോള്‍ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായി .ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഏറ്റെടുക്കുന്ന മുഴുവന്‍ ചുമതകളും അദ്ദേഹം തന്റെ താര പരിവേഷം മാറ്റി വച്ച്‌ സ്വയം ഏറ്റെടുത്തു. ഏപ്രില്‍ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടന്‍ ആണ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം ആയിരിക്കും.

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭാസം ആയിരുന്നു മുരളി .നാടക പ്രവര്‍ത്തകനും നടനും എന്ന നിലയില്‍ നിന്നാണ് മുരളി വെള്ളിത്തിരയിലേക്ക് കടന്നുവന്നത് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു മേല്‍വിലാസം ഉണ്ടാക്കി. മികച്ച നടനുള്ള ദേശീയ പുരസ്കാരം 2002 ല്‍ നെയ്ത്തുകാരന്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണയും (1992, 1996, 1998, 2002)

മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു തവണയും (1991, 2001, 2008) മുരളിയെ തേടിയെത്തി. എക്കാലവും ഓര്‍മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. നടന്‍ എന്നതിലുപരി മികച്ച ഒരു എഴുത്തുകാരന്‍ കൂടി ആയിരുന്നു മുരളി. അദ്ദേഹം രചിച്ച’അഭിനയത്തിന്റെ രസതന്ത്രം’ എന്ന കൃതി അഭിനയ സങ്കേതങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച രചനകളില്‍ ഒന്നാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹെത്ത വേണ്ടത്ര നമ്മള്‍ മനസിലാക്കിയിട്ടില്ല.

കേരളസംഗീതനാടക അക്കാദമി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ മുരളിയുടെ സംഭാവനകള്‍ അവിസ്മരണീയമാണ്. ഏഷ്യന്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ എന്ന മുരളിയുടെ ആശയമാണ് പിന്നീട് തുടര്‍ വര്‍ഷങ്ങളില്‍ ലോക തിയേറ്റര്‍ ഫെസ്റ്റിവല്‍ ആയി വികസിപ്പിക്കപ്പെട്ടത്. ലോകപ്രശസ്ത മസ്തിഷ്ക്ക ശാസ്ത്രജ്ഞനായ വിളയന്നൂര്‍ രാമചന്ദ്രനെ ഒരു പ്രഭാഷണത്തിന് കേരളത്തിലേക്കു കൊണ്ടുവരുന്ന ആശയം ഞാനുമായി ചര്‍ച്ച ചെയ്തതും മുരളിയായിരുന്നു. അന്ന് ഏകെജി ഹാളില്‍ മുരളി നടത്തിയ സ്വാഗതപ്രസംഗം വിളയന്നൂര്‍ രാമചന്ദ്രന്റെ ശാസ്ത്രസംഭാവനകള്‍ ആഴത്തില്‍ പഠിച്ച ഒരു പ്രതിഭക്കുമാത്രം നടത്താന്‍ കഴിയുന്നതായിരുന്നു.

രാഷ്ട്രീയമായി ഒരേ പാതയില്‍ തന്നെ ആണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത് എങ്കിലും അതില്‍ നിന്ന് കൊണ്ട് തന്നെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേര്‍പാടോടെ എനിക്ക് നഷ്ടമായത്. പ്രിയ സഖാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ സമരണാഞ്ജലികള്‍.

shortlink

Related Articles

Post Your Comments


Back to top button