പാവപ്പെട്ടവർക്ക് സാന്ത്വന സ്പർശവുമായി നടൻ ജയസൂര്യ. കേരളത്തിലെ നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ. ‘സ്നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കെെമാറി. മുപ്പത് ദിവസമെടുത്താണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീർത്തത്.
കഷ്ട്ടപ്പാട് അനുഭവിക്കുന്നവർക്കാണ് താരം സഹായം നൽകുന്നത്. ഇത്തരത്തിൽ പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് , സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് നിലവിലിപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും.
കഷ്ടത അനുഭവിക്കുന്ന, രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ചോയ്സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നല്‍കിയ ഭൂമിയില്‍ ജയസൂര്യ അവര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി താക്കോല്‍ കെെമാറുന്ന ചടങ്ങ് നടത്തി.
Post Your Comments