സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ വിവാദങ്ങൾ അനാവശ്യമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. അവാര്‍ഡ് ജേതാക്കളാരും വിതരണത്തിനെതിരെ രംഗത്ത് എത്തിയിട്ടില്ലെന്നും ബാലന്‍ പ്രതികരിച്ചു.
കോവിഡിന്റെ വ്യാപനം വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നടന്നത്. കോവിഡ് പ്രോട്ടോകേള്‍ പാലിച്ചായിരിക്കും അവാര്‍ഡ് വിതരണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായും എകെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”കേരളത്തില്‍ കോവിഡ് ശക്തി പ്രാപിക്കുന്ന അതീവഗുരുതരമായ അവസ്ഥയാണ് മുന്നിലുള്ളതെന്ന് എല്ലാവരും ഓര്‍ക്കണം. അവാര്‍ഡ് വിതരണത്തിന്റെ തലേദിവസമാണ് മുഖ്യമന്ത്രി ഈ അപകടം ഒന്നുകൂടി എടുത്തുപറഞ്ഞത്. അതേ മുഖ്യമന്ത്രി തന്നെ പിറ്റേദിവസം കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നത് ഉചിതമാകുമോ?. മറ്റുള്ളവരില്‍ നിന്ന് തനിക്കോ, തന്നില്‍ നിന്ന് മറ്റുള്ളവര്‍ക്കോ രോഗവ്യാപനം ഉണ്ടാക്കരുതെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി സ്വന്തം കൈകൊണ്ട് എടുത്ത് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കാതിരുന്നതെന്ന് ബാലന്‍ പറഞ്ഞു. മാത്രമല്ല ഇതിന് പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. ഒരു അവാര്‍ഡ് ജേതാവിന് കൊടുത്താല്‍ ഉടനെ സാനിറ്റൈസ് ചെയ്യണം. അല്ലെങ്കില്‍ വെള്ളത്തില്‍ കഴുകണം. അങ്ങനെ 53 തവണ സ്‌റ്റേജിലിരുന്ന് സാനിറ്റൈസ് ചെയ്യല്‍ പ്രായോഗികമാണോ.” ബാലന്‍ ചോദിച്ചു.
അവാര്‍ഡ് ജേതാക്കളെ അപമാനിക്കുന്നതിന് മുഖ്യമന്ത്രി തയ്യാറായെന്ന് ആരോപണം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒരു അവാര്‍ഡ് ജേതാവും പോലും ഇതിനെതിരെ രംഗത്തുവന്നിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.
Post Your Comments