ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽനിന്നും തെലുങ്ക് ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതി. നടി സാക്ഷി മാലിക്കിന്റെ അപകീർത്തി കേസിലാണ് നടപടി. തന്റെ അനുവാദമില്ലാതെ ചിത്രം സിനിമയിൽ ഉപയോഗിച്ചു എന്നാണ് പരാതി. നിർമ്മാതാക്കളായ വെങ്കടേശ്വര ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെയാണ് അപകീർത്തി കേസ് രജിസ്റ്റർ ചെയ്തത്. നിർമാതാക്കൾ വിവാദരംഗം നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന് വിലക്കേർപ്പെടുത്താനാണ് ആമസോണിനോടുള്ള നിർദ്ദേശം.
നാനി നായകനായി എത്തിയ ത്രില്ലർ ചിത്രം ‘വി’യിലാണ് മോഡലും, നടിയുമായ സാക്ഷി മാലിക്കിന്റെ ചിത്രം മോശം രീതിയിൽ ഉപയോഗിച്ചത്. ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് സാക്ഷിയുടെ ചിത്രം സിനിമയിൽ കാണിക്കുന്നത്. ഒരാളുടെ സ്വകാര്യ ചിത്രം അയാളുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഈ കേസിൽ ചിത്രം ഉപയോഗിക്കുന്ന രീതി അനുസരിച്ച് അപകീർത്തികരവും കൂടിയാണെന്നും സാക്ഷി മാലിക്കിന്റെ അഭിഭാഷക സവീന ബേദി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആളുകൾ പിന്തുടരുന്നയാളാണ് സാക്ഷിയെന്നും, ചില ബോളിവുഡ് ഗാനരംഗങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ടെന്നും അഭിഭാഷക പറഞ്ഞു. 2017 ൽ ഫോർട്ട്ഫോളിയോക്കു വേണ്ടിയാണ് നടി ചിത്രങ്ങളെടുത്തതെന്നും ഇത് പിന്നീട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നുവെന്നും. ഇതിൽ നിന്നാണ് അനുവാദമില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും അഡ്വക്കേറ്റ് പറഞ്ഞു
Post Your Comments