InterviewsLatest NewsNEWS

വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഷഫ്‌ന കാണിച്ച ധൈര്യമാണ് ഞങ്ങളുടെ ജീവിതം ഇവിടെവരെ എത്താന്‍ കാരണം : സജിൻ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സജിന്‍. യഥാര്‍ഥ പേരിനെക്കാളും സാന്ത്വനത്തിലെ ശിവന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ താരം അറിയപ്പെടുന്നത്. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഒരു സിനിമയെ വെല്ലുന്ന പ്രണയ കഥയായിരുന്നു ഇവരുടേത്. വ്യത്യസ്ത മതക്കാരായത് കൊണ്ട് തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതൊക്കെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിത ഷഫ്‌നയുമായുള്ള പ്രണയത്തെ കുറിച്ചും 24ാം വയസ്സിലെ വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സജിന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിൽ.

സജിന്റെ വാക്കുകൾ :

‘ഭഗവാന്‍ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയപ്പോഴാണ് ആദ്യമായി ഷഫ്‌നയെ കാണുന്നത്. പിന്നീട് കാണുന്നത് പ്ലസ്ടു സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. ഷഫ്‌ന നായികയായ പ്ലസ്ടു എന്ന സിനിമയില്‍ ഒരു വേഷം ചെയ്തു. ആ സമയത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. എനിക്ക് ഷഫ്‌നയോട് ഇഷ്ടം തോന്നി. സിനിമയുടെ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും എനിക്ക് അവളോടുള്ള പ്രണയം സീരിയസ് ആയിത്തുടങ്ങിയിരുന്നു. ഞാന്‍ അത് തുറന്നു പറഞ്ഞു. കേട്ടപ്പോള്‍ ഇതൊക്കെ വേണോ എന്ന ഭാവമായിരുന്നു അവള്‍ക്ക്. എന്നാല്‍ ഒടുവില്‍ അവള്‍ക്കും എന്നോട് ഇഷ്ടം തോന്നി.

മനസ്സില്‍ ഇഷ്ടം ഉണ്ടെന്നല്ലാതെ ഇത് എങ്ങോട്ടു പോകുമെന്നോ എന്തായിത്തീരുമെന്നോ ഒരു ധാരണയും അന്ന് ഉണ്ടായിരുന്നില്ല. വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പ്രായമായിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞു ഷഫ്‌ന തിരുവനന്തപുരത്തേക്കും ഞാന്‍ തൃശൂരിലേക്കും മടങ്ങി. പിന്നെ ഫോണ്‍ വിളികള്‍ മാത്രമായി ആശ്രയം. വല്ലപ്പോഴും ഞാന്‍ തിരുവനന്തപുരത്ത് പോയി അവളെ കാണും. തമ്മില്‍ കാണുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യണം. ആ എന്നാല്‍ യാത്രകള്‍ ഒരിക്കലും മറക്കാനാവില്ല.

അന്ന് എനിക്ക് കാര്യമായ ജോലിയൊന്നുമില്ല. കിട്ടുന്ന പണം തിരുവനന്തപുരം വരെ പോയി വരാന്‍ സൂക്ഷിച്ചു വയ്ക്കും. കാറില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. അവളുടെ വീട്ടില്‍ അറിയാതെ നോക്കുകയും വേണമല്ലോ. അവളെ കണ്ടു മടങ്ങും. പിന്നെ അടുത്ത തവണ കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ രസമായി തോന്നുമെങ്കിലും അന്ന് അതൊന്നും അത്ര എളുപ്പമായിരുന്നില്ല. ഷഫ്‌നയുടെ വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയപ്പോള്‍ ഇനി കാത്തിരുന്നാല്‍ ശരിയാകില്ല എന്നു തോന്നി. അങ്ങനെയാണ് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.

തങ്ങള്‍ ഒന്നിക്കുമോ എന്നുളള കാര്യത്തില്‍ ആശങ്കയും ഉണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നു. പക്ഷേ എങ്ങനെ എന്നുള്ളതായിരുന്നു ഭയപ്പെടുത്തിയത്. വീട്ടുകാര്‍ അറിയുമ്പോള്‍ പ്രശ്നം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും പ്രണയത്തില്‍ പെണ്‍കുട്ടി ശക്തമായ തീരുമാനം എടുത്താല്‍ ഒന്നിക്കാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. അത് പെണ്‍കുട്ടിയുടെ ധൈര്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്തുവന്നാലും എന്നോടൊപ്പം ഉണ്ടാകുമെന്ന് ഷഫ്‌ന ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പിലായിരുന്നു പിന്നീടുള്ള ജീവിതം. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഷഫ്‌ന കാണിച്ച ധൈര്യമാണ് ഞങ്ങളുടെ ജീവിതം ഇവിടെവരെ എത്താന്‍ കാരണമെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു

വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതു വരെ തങ്ങള്‍ പ്രണയം രഹസ്യമായി സൂക്ഷിച്ചു. വിവാഹത്തിന് തന്റെ വീട്ടില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഷഫ്‌നയുടെ വീട്ടില്‍ സമ്മതിക്കില്ലെന്ന് തനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് വിവാഹം റജിസ്റ്റര്‍ ചെയ്തതിനുശേഷം വീട്ടില്‍ പറഞ്ഞാല്‍ മതി എന്ന് തീരുമാനിച്ചത്. രജിസ്റ്റര്‍ കഴിഞ്ഞു ഷഫ്‌ന അവളുടെ വീട്ടിലേക്കും ഞാന്‍ എന്റെ വീട്ടിലേക്കും പോയി. പതിയെ വീട്ടില്‍ വിവരം അറിയിക്കാം എന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഷഫ്‌ന അന്നേ അറിയപ്പെട്ടിരുന്ന താരമായിരുന്നു. അതുകൊണ്ട് വിവാഹം റജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആരൊക്കെയോ അവളുടെ വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചു. അവളുടെ വീട്ടില്‍ പ്രശ്‌നമുണ്ടായി.

പിന്നീട് ഞാന്‍ അവളുടെ വാപ്പയെ വിളിച്ചു സംസാരിച്ചു. അവര്‍ എന്നോടോ ഷഫ്‌നയോടോ മോശമായൊന്നും പെരുമാറിയില്ല. എന്നാല്‍ ഷഫ്‌നയെ പറഞ്ഞു മനസ്സ് മാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ 12 ദിവസങ്ങള്‍ ഞങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം ചെറുതല്ല. അവര്‍ അവളുടെ മൊബൈല്‍ പിടിച്ചു വാങ്ങിവച്ചിരുന്നില്ല. അതുകൊണ്ടു ആ ദിവസങ്ങളിലും ഫോണിലൂടെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ആ പന്ത്രണ്ടു ദിവസങ്ങളെക്കുറിച്ച് ഇപ്പോള്‍ വളരെ ലാഘവത്തോടെ പറയുന്നുണ്ടെങ്കിലും അന്ന് അനുഭവിച്ച വിഷമങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല. മിക്ക ദിവസവും ഞാന്‍ തിരുവനന്തപുരത്തേക്ക് വരും. അവളെ കാണാന്‍ ശ്രമിക്കും. ഒടുവില്‍ എന്റെ വീട്ടുകാരോടൊപ്പം വന്ന് അവളെ കൂട്ടികൊണ്ടുപോവുകയായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button