
കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെ സിനിമയിലെത്തി വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി ഹാസ്യത്തിന്റെ പുതിയ ഭാവങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 12 വർഷങ്ങൾ. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫയുടെ അകാലമരണം. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നടന് പുറമെ സംവിധായകനായും തിരക്കഥാകൃത്തായും ഹനീഫ ചലച്ചിത്ര മേഖലയിൽ നിറഞ്ഞു നിന്നു.
സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് ദിലീപ് മാത്രമാണ്. ഹനീഫയുടെ ഭാര്യ ഫാസിലാ ദിലീപിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്
ഫാസിലയുടെ വാക്കുകൾ :
‘സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നൽ ദിലീപുള്ളപ്പോൾ ഉണ്ടാകും. ഏത് തിരക്കുകൾക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല. ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയിൽ നിന്നുള്ള സഹായം എത്തുന്നതിന് മുൻപേ ദിലീപിന്റെ കരുതൽ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.
സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങൾ ഏറെയാണ്. താൻ ചെയ്ത ഉപകാരങ്ങൾ പുറത്ത് പറയരുതെന്ന് ദിലീപിന് നിർബന്ധം ഉള്ളതുകൊണ്ട് കൂടുതലായി ഞാൻ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേൾക്കാൻ അദ്ദേഹമുണ്ട്. തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറച്ച് കഴിഞ്ഞാൽ വിളിച്ചിട്ട് ‘സോറി ഇത്താ’ എന്നാണ് ആദ്യം പറയുന്നത്.’
Post Your Comments