മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ അസം ചീമ പാകിസ്ഥാനില്‍ മരിച്ചതായി വിവരം

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ സീനിയര്‍ കമാന്‍ഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാകിസ്ഥാനിലെ ഫൈസലാബാദ് നഗരത്തില്‍ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചത്.

Read Also: എവറസ്റ്റ് കീഴടക്കാനെത്തുന്ന പർവ്വതാരോഹകരുടെ ശ്രദ്ധയ്ക്ക്: പുതിയ നിബന്ധനയുമായി നേപ്പാൾ

2006ല്‍ മുംബൈയില്‍ 188 പേര്‍ കൊല്ലപ്പെടുകയും 800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ചീമയായിരുന്നു. ഇയാളുടെ സംസ്‌കാരം ഫൈസലാബാദിലെ മല്‍ഖന്‍വാലയില്‍ നടന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2008 നവംബര്‍ 26ന് 10 പാകിസ്ഥാന്‍ ഭീകരര്‍ കടല്‍മാര്‍ഗം ദക്ഷിണ മുംബൈ പ്രദേശങ്ങളില്‍ പ്രവേശിച്ച് താജ്മഹല്‍ പാലസ് ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പരിശീലനം നല്‍കിയെന്നാരോപിച്ച് യുഎസ് സര്‍ക്കാര്‍ ഇയാളെ തിരയുകയായിരുന്നു. അന്ന് 18 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

പ്രതികളില്‍ ഒരാളായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും പിന്നീട് വിചാരണ ചെയ്യുകയും പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി രണ്ട് വര്‍ഷത്തിന് ശേഷം 2012 നവംബറില്‍ പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പ്രതിയെ തൂക്കിലേറ്റിയത്. പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരനും എല്‍ഇടി പ്രവര്‍ത്തകനുമായ ഹെഡ്ലി, 26/11 ഭീകരാക്രമണത്തിലെ പങ്കിന് യുഎസ് ജയിലില്‍ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

 

 

Share
Leave a Comment