തിരുവനന്തപുരം: കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികളായ വിദേശ വനിതകളെ സ്ഥിരമായി പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റിലായി. കാസർകോട് ചെറുവത്തൂർ ആമിന മൻസിലിൽ നിസാർ (27) ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് ഉള്ളത്.
കോവളത്ത് ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശ വനിതയെ കത്തികാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് നിസാറിനെ പോലീസിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ ചിത്രം കണ്ട് ഇയാളുടെ പീഡനത്തിനിരയായ മറ്റൊരു വിദേശ വനിത കൂടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ആദ്യത്തെ സംഭവത്തില്‍ വിദേശ വനിത താമസിക്കുന്ന സ്റ്റാർ ഹോട്ടലില്‍ പ്രതി എത്തുകയും ടോയ്‌ലറ്റ് ഫ്ലഷ് തകരാർ ആണെന്നും പരിശോധിക്കണമെന്ന് പറഞ്ഞു അകത്ത് കടക്കുകയുമായിരുന്നു. ഉള്ളിൽ കയറിയ പ്രതി യുവതിയേ കടന്നു പിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉള്ളിൽ നിന്നും പ്രതി വാതിൽ പൂട്ടുകയും ചെയ്തു. യുവതി ബഹളം വയ്ച്ചപ്പോൾ ഇയാൾ രക്ഷപെട്ട് പുറത്തേക്ക് ഓടുകയായിരുന്നു.
രണ്ടാമത്തെ സംഭവവും സമാനമായ രീതിയിലായിരുന്നു. സമീപത്തെ മറ്റൊരു ഹോട്ടലില്‍ എത്തിയ പ്രതി ടോയ്‌ലറ്റിലെ ഫ്ലഷ് തകരാർ പരിഹരിക്കാനെന്ന പേരിലാണു അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. കത്തി കാട്ടി കയറിപ്പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വനിത ബലപ്രയോഗത്തിലൂടെ കത്തി പിടിച്ചുവാങ്ങുകയും ബഹളം വയ്ക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ഇയാൾ ഇറങ്ങി ഓടി. തുടര്‍ന്ന് പോലീസും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആവാടുതുറ ഭാഗത്തെ മതിലിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാള്‍ നേരത്തെ അട്ടക്കുളങ്ങരയിലും പാളയത്തും ഹോട്ടലുകളില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments