NewsIndia

ഐ.എസ് ഭീഷണി : സൈബര്‍ സുരക്ഷയ്ക്ക് ഇന്ത്യ-യുഎഇ കരാര്‍

ന്യൂഡല്‍ഹി: ഐ.എസ് ഭീഷണി നേരിടാന്‍ സൈബര്‍ സുരക്ഷാരംഗത്ത് കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറിലത്തെി. ഇതനുസരിച്ച് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. അത്തരക്കാര്‍ക്കെതിരായ നീക്കങ്ങളില്‍ ഇന്ത്യയിലെയും യു.എ.ഇയിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിനും കരാര്‍ സഹായിക്കും. അബൂദാബി കിരീടാവകാശി ഷൈഖ് മുഹമ്മദ് സായിദ് അല്‍നഹ്യാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്.

സൈബര്‍ സുരക്ഷാ കരാര്‍ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞ ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എ.ഇ സന്ദര്‍ശനവേളയില്‍ നടന്നിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനുപിന്നാലെ ഇന്ത്യയുടെ ആവശ്യപ്രകാരം ഐ.എസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഏതാനും പേരെ യു.എ.ഇ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാവിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേകചര്‍ച്ച നടത്തിയിരുന്നു.

ബഹിരാകാശ ഗവേഷണം, അടിസ്ഥാനമേഖലയിലെ നിക്ഷേപം, നാണയവിനിമയം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ഏതാനും കരാറുകളും യു.എ.ഇയും ഇന്ത്യയും വ്യാഴാഴ്ച ഒപ്പുവെച്ചു. 2020ല്‍ ചാന്ദ്ര പര്യവേഷണത്തിന് പദ്ധതി തയാറാക്കിയ യു.എ.ഇയെ ഐ.എസ്.ആര്‍.ഒ സഹായിക്കും.

shortlink

Post Your Comments


Back to top button