NewsIndiaInternational

ഇന്ത്യയുടെ ആണവശക്തിയെ പരിഹസിച്ച് പാകിസ്ഥാൻ

വാഷിങ്ടണ്‍: തങ്ങളുടെ ആണവ പദ്ധതി ഇന്ത്യയുടേതിനേക്കാള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്ത്. ആണവ രംഗത്ത് ഇന്ത്യയേപ്പോലെ ഒരു തവണ പോലും തങ്ങള്‍ അപകടം സൃഷ്ടിക്കുകയോ സുരക്ഷാ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി അവകാശപ്പെട്ടതായി ഡോണ്‍ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഷിങ്ടണില്‍ നടന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയായിരുന്നു ചൗധരി.

ആണവ സുരക്ഷയുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു വരുന്നതിനിടെയാണ് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പാക്കിസ്ഥാന്റെ നീക്കം. പാക്കിസ്ഥാനിലെ ആണവ ശേഖരം സുരക്ഷിതമല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പാക്കിസ്ഥാന്റെ ആണവശേഖരം സുരക്ഷിതമാണെന്നു മാത്രമല്ല, അതങ്ങനെയാണെന്ന് ലോകം അംഗീകരിക്കുകയും ചെയ്യുന്നതായി ഐസാസ് ചൗധരി ചൂണ്ടിക്കാട്ടി.

ആണവമേഖലയുമായി ബന്ധപ്പെട്ട് ലോകത്തിലാകമാനം 2,734 ചെറുതും വലുതുമായ അപകടങ്ങളെക്കുറിച്ച് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നില്‍പോലും പാക്കിസ്ഥാന്‍ ഭാഗഭാക്കല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 40 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് പാക്കിസ്ഥാന്റെ ആണവപദ്ധതി. എന്നാല്‍, അഞ്ചോളം അപകടങ്ങള്‍ക്ക് ഇന്ത്യ ഇതിനകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്റെ ആണവശേഖരം യുദ്ധാവശ്യങ്ങള്‍ക്കുള്ളതാണെന്ന തരത്തിലുള്ള പ്രചാരണത്തെ തള്ളിയ ചൗധരി, അത് രാജ്യത്തിന്റെ സുരക്ഷയെ പ്രതിരോധിക്കുന്നതിനുള്ളത് മാത്രമാണെന്നും വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുത്തിയിരുന്നു. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നെങ്കിലും ലഹോറില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ സെക്രട്ടറിയെ അയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button