NewsIndia

രഘുറാം രാജനെതിരെ ഗുരുതര ആരോപണങ്ങളുമായി സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. രാജനെതിരെ ആറ് ആരോപണങ്ങള്‍ ഉന്നയിച്ച സ്വാമി കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ രാജന്‍ തടഞ്ഞുവച്ചു എന്നും ആരോപിച്ചു.

കാര്‍ത്തിയുടെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് വിഭാഗം 2014-ല്‍ രാജ്യത്തിന് പുറത്തേക്കൊഴുകുന്ന ഡോളറിന്‍റെ കണക്കുകള്‍ വേണമെന്ന ആവശ്യവുമായി സമീപിച്ചപ്പോള്‍ രാജന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ മൌനം പാലിച്ചു എന്നാണ് സ്വാമി ആരോപിക്കുന്നത്.

“ഇതറിഞ്ഞപ്പോള്‍, അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചുകൊണ്ട്‌ ഞാന്‍ രാജന് കത്തെഴുതി. ആ കത്ത് കിട്ടിയ ശേഷം മാത്രമായിരുന്നു കാര്‍ത്തി ചിദംബരത്തിന്‍റെ കേസിനെ സംബന്ധിക്കുന്ന പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ആര്‍ബിഐ എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയത്,” സ്വാമി പറഞ്ഞു.

രാജനെ എത്രയും പെട്ടെന്ന്‍ പുറത്താക്കണമെന്നും സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ചെറിയതും, ഇടത്തരവുമായ വ്യവസായങ്ങള്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ പലിശനിരക്ക് കൂട്ടാനുള്ള തീരുമാനമെടുത്തതും രാജനായിരുന്നു എന്ന് സ്വാമി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു.

ഇന്ത്യയിലെ സുപ്രധാന ഗവണ്‍മെന്‍റ് പദവി ലഭിച്ചതിനു ശേഷവും രാജന്‍ തന്‍റെ അമേരിക്കന്‍ പൗരത്വ രേഖയായ യുഎസ് ഗ്രീന്‍കാര്‍ഡ് ഉപേക്ഷിക്കാന്‍ തയാറാകാത്തതിനേയും സ്വാമി വിമര്‍ശിച്ചു.

ഇന്ത്യയെ സംബന്ധിച്ച രഹസ്യാത്മകവും, അതീവപ്രാധാന്യമുള്ളതുമായ സാമ്പത്തിക വിവരങ്ങള്‍ രാജന്‍ ചിക്കാഗോ സര്‍വ്വകലാശാലയുടെ പേരിലുള്ള സുരക്ഷിതമല്ലാത്ത ഒരു ഇ-മെയില്‍ വിലാസമുപയോഗിച്ച് അയക്കുന്നുണ്ടെന്നും സ്വാമി ആരോപണമുന്നയിച്ചു. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന വ്യക്തിക്കുണ്ടാകേണ്ടതായ ദേശസ്നേഹവും അര്‍പ്പണമനോഭാവവും രാജനില്ലെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button