KeralaNews

ആധാരമെഴുത്തിലെ ചൂഷണം ഒഴിവാകുന്നു : ഇനി മുതല്‍ ആര്‍ക്കും ‘ആധാരം’ സ്വയം എഴുതാം

 

തിരുവനന്തപുരം: വസ്തുവകകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ആധാരമെഴുത്ത് ലൈസന്‍സുള്ളവര്‍ക്കും അഭിഭാഷകര്‍ക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതല്‍ ആര്‍ക്കും അതിനുള്ള അധികാരം കൈവന്നു. ഏറെ സാമൂഹികപ്രസക്തിയുള്ള ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നല്‍കാതെതന്നെ ഇടപാടുകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ ജനങ്ങള്‍ക്ക് കഴിയും.

1958ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്.
ഈരംഗത്ത് അമിതചൂഷണമാണ് നടക്കുന്നതെന്ന പരാതി ഏറെക്കാലമായി നിലനിന്നിരുന്നു. മൂന്നുലക്ഷംമുതല്‍ അഞ്ചുലക്ഷംവരെയുള്ള ആധാരങ്ങള്‍ക്ക് 5000 രൂപയാണ് ആധാരമെഴുത്തുകാര്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളില്‍ എത്ര രൂപയാണെങ്കിലും 7500 രൂപ നല്‍കിയാല്‍ മതിയാകും. എന്നാല്‍, സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസ് ആധാരമെഴുത്തുകാര്‍ ഈടാക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങള്‍ക്ക് ഓരോ എട്ട് ലക്ഷത്തിനും 7500 രൂപ വീതം ഈടാക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ആധാരമെഴുത്ത് മേഖലയില്‍ സുതാര്യത ഉറപ്പാക്കാനും നടപടിക്രമം ലളിതമാക്കാനും തീരുമാനിച്ചത്. ആധാരമെഴുത്തിന്റെ ഭാഷ ക്ലിഷ്ടമാണെന്ന പരാതിയുള്ളതിനാലാണ് മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നത്.

യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്തുതന്നെ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു. നികുതിസെക്രട്ടറിയായിരുന്ന ഡബ്ല്യു.ആര്‍.റെഡ്ഡിയാണ് ഇതിന് മുന്‍കൈയെടുത്തത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം ഇറങ്ങിയില്ല. ജനങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന നടപടിയായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് വിജ്ഞാപനമിറങ്ങാന്‍ വൈകി. നിലവില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഈ പരിഷ്‌കാരം നേരത്തേ നടപ്പാക്കിയിട്ടുണ്ട്. ഈ മാതൃക പിന്തുടര്‍ന്നാണ് കേരളവും ആധാരമെഴുത്തുരംഗത്ത് മാറ്റത്തിന് തുടക്കംകുറിച്ചത്. രജിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കുള്ള ലൈസന്‍സും റദ്ദാക്കി

രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്ക് ആധാരമെഴുതാന്‍ നല്‍കിയിരുന്ന ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കി. വിരമിക്കുന്ന രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്ക്, അപേക്ഷിച്ചാല്‍ ആധാരമെഴുതാന്‍ ലൈസന്‍സ് നല്‍കിയിരുന്നു. ആധാരമെഴുതാന്‍ എല്ലാവര്‍ക്കും അധികാരം നല്‍കുന്ന ഉത്തരവിനൊപ്പമാണ് ഈ ഉത്തരവും സര്‍ക്കാര്‍ ഇറക്കിയത്.
മാതൃകാ ആധാരം വെബ്‌സൈറ്റില്‍
രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ മാതൃകാ ആധാരമുണ്ടാകും
വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നയാളിന് ഇതു നോക്കി നിശ്ചിത മുദ്രപ്പത്രത്തില്‍ ആധാരമെഴുതാം. നിലവില്‍ എഴുതിയ ആളിന്റെ സ്ഥാനത്ത് ലൈസന്‍സുള്ള ആധാരമെഴുത്തുകാരന്റെ പേരാണ് രേഖപ്പെടുത്തുക

ഇനിമുതല്‍ ആരാണോ ആധാരമെഴുതുന്നത് ആ ആളിന്റെ പേര് ചേര്‍ത്താല്‍ മതിയാകും

shortlink

Post Your Comments


Back to top button