India

വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച എഎപി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി : വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച എഎപി എംഎല്‍എ അറസ്റ്റില്‍. ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച് കലാപമുണ്ടാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ആംആദ്മിഎം എല്‍ എ നരേഷ് യാദവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 25ന് പഞ്ചാബിലെ സാംഗ്രൂറില്‍ നടന്ന സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി വിജയ്കുമാര്‍ മെഹ്‌റോളിയാണ് എം.എല്‍.എക്കെതിരെ മൊഴി നല്‍കിയത്. തുടര്‍ന്ന് എം.എല്‍.എക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം സംഗ്രൂര്‍ പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആപ്പിന് ജയിക്കാനായി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പരിപാടികള്‍ എംഎല്‍എ വിശദീകരിച്ചെന്നും അതിന്റെ ഭാഗമായി ഖുര്‍ആന്‍ കീറി താളുകള്‍ ഓടയിലെറിയാന്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് പ്രതി വിജയ്കുമാറിന്റെ മൊഴി.

വിജയകുമാറിന്റെ ഓഡി കാറില്‍ നിന്ന് ഖുറാന്റെ കീറിയ താളുകള്‍ കണ്ടെടുത്തിരുന്നു. പഞ്ചാബില്‍ സംഘര്‍ഷാവസ്ഥക്ക് വഴി തുറന്ന ഖുര്‍ആന്‍ അവഹേളന സംഭവത്തില്‍ എം എല്‍ എയെ അറസ്റ്റുചെയ്യാന്‍ പോലീസ് സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ചതായി പട്യാല സോണ്‍ ഐജി പരാംറാജി സിംഗ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ഇതിനകം രണ്ടുതവണ നരേഷ് യാദവിനെ ചോദ്യം ചെയ്തിരുന്നു. വിജയ് കുമാറിനു പുറമെ വി.എച്ച്.പി നേതാക്കളായ നന്ദ്കിശോര്‍, ഗൗരവ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button