NewsIndia

ആണ്‍കുഞ്ഞ് ജനിച്ചില്ല; അമ്മ പെണ്‍കുഞ്ഞിനെ കൊന്നു

ജയ്പുര്‍: നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നേഹ ഗോയല്‍(35) എന്ന യുവതി എട്ടുവയസ്സുകാരിയായ മൂത്തമകളെ കൂടാതെ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ രോഷം പൂണ്ടാണ് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. മനുഷ്യമനസിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത് കഴിഞ്ഞ മാസമാണ്.നേഹ രണ്ടാമത്തെ കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ച പ്രകാരം കുടുംബാഗംങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

പോലീസ് സംഘം വീട്ടിലെത്തി വ്യാപക പരിശോധന നടത്തുകയും വീട്ടിനുള്ളിലെ ഉപയോഗശൂന്യമായ ഒരു എയര്‍ കണ്ടീഷണറിനുള്ളില്‍ നിന്ന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കമ്പിളിപുതപ്പിനാല്‍ മൂടിയ മൃതദേഹത്തില്‍ കത്തി കൊണ്ടാക്രമിച്ച 17-ഓളം മുറിവുകളുമുണ്ടായിരുന്നു.

കുടുംബത്തിനകത്ത് തന്നെയുള്ള ആരോ ആണ് കൊലപാതകത്തിന് പിറകിലെന്ന നിഗമനത്തിലാണ് സാഹചര്യതെളിവുകള്‍ പരിശോധിച്ച പോലീസ് എത്തിച്ചേര്‍ന്നത്. നേഹയുടെ ബെഡ് റൂമില്‍ നടത്തിയ പരിശോധനയില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവില്‍ താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് നേഹ സമ്മതിക്കുകയായിരുന്നു.

സമ്പന്നകുടുംബത്തിലെ അംഗമായ ഇവര്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചു കാണണമെന്ന ആഗ്രഹം കാരണം ഐവിഎഫും വാടകഗര്‍ഭപാത്രവുമടക്കം പലതരം സാധ്യതകള്‍ പരിശോധിക്കുകയും, ഒരുപാട് പൂജകള്‍ ചെയ്യുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഒരുപാട് മോഹിച്ചു കാത്തിരുന്നിട്ടും പെണ്‍കുഞ്ഞ് പിറന്നതോടെ ഇവര്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പക്ഷെ ഇത്ര കടുത്തൊരു ക്രൂരകൃത്യം തന്റെ ഭാര്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നേഹയുടെ ഭര്‍ത്താവ് പറയുന്നു. അപ്രതീക്ഷിതമായി അരങ്ങേറിയ ക്രൂരകൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്ന് ഇവരുടെ ബന്ധുകളും സുഹൃത്തുകളും ഇപ്പോഴും മോചിതരായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button