NewsIndia

വിമാന എഞ്ചിന്‍ ഇടപാടുകള്‍ ഉറപ്പിക്കാന്‍ ഇന്ത്യയിലേയ്ക്ക് കോടികള്‍ ഒഴുകി: അന്തര്‍ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് : വമ്പന്‍മാര്‍ കുടുങ്ങും

ലണ്ടന്‍: ബ്രിട്ടണിലെ പ്രമുഖ എയര്‍ക്രാഫ്ട് എഞ്ചിന്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയ്‌സ് ഇന്ത്യ അടക്കമുള്ള 12 രാജ്യങ്ങളില്‍ ഇടപാടുകള്‍ ഉറപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്കായി ഏജന്റുമാരുടെ ഒരു ശൃംഖല തന്നെ റോള്‍സ് റോയ്‌സ് സ്ഥാപിച്ചിരുന്നുവെന്നും ബിബിസിയുടെ പനോരമ ടീം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയുധ വ്യാപാരിയായ സുധീര്‍ ചൗധരി എന്ന ഇടനിലക്കാരന്‍ വഴി 10 മില്യണ്‍ പൗണ്ടാണ് റോള്‍സ് റോയ്‌സ് ഇന്ത്യയിലേക്ക് ഒഴുക്കിയത്. ചൗധരിയുടെ മകന്‍ ഭാനുവും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയുധ വ്യാപാരിയായ പീറ്റര്‍ ജിഞ്ചറുമായി ഭാനു 2007ല്‍ സ്വിറ്റ്‌സര്‍ലാന്റില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രഹസ്യ അക്കൗണ്ട് വഴി വന്‍തുക കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
‘പോട്‌സ്മൗത്ത്’ എന്ന കള്ളപ്പേരിലാണ് അക്കൗണ്ട് തുറന്നിരുന്നത്. ഈ അക്കൗണ്ടില്‍ ഒരു മില്യണ്‍ സ്വിസ് ഫ്രാങ്ക് അവശേഷിക്കുന്നുണ്ടെന്നും പനോരമ ടീം കണ്ടെത്തിയിരുന്നു.

പീറ്റര്‍ ജിഞ്ചറാണ് റോള്‍സ് റോയിസിന്റെ ഹോക് എയര്‍ക്രാഫ്ട് ഭാഗങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് സര്‍ക്കാരിനെ സ്വാധീനിക്കാന്‍ മുന്നില്‍ നിന്നത്. ഇവര്‍ വഴി 400 മില്യണ്‍ പൗണ്ടിന്റെ എയര്‍ക്രാഫ്ട് എഞ്ചിന്‍ ഇടപാട് നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2002 മുതല്‍ ഭാനു ചൗധരി രണ്ട് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍സ് കമ്പനികളില്‍ ഡയറക്ടറാണ്. 2007ല്‍ പുതുതായി രൂപീകരിച്ച രണ്ട് സീഷെല്‍സ് കമ്പനികളിലും ഭാനു ഡയറക്ടറും മുഖ്യ ഓഹരി പങ്കാളിയുമാണ്.

ചൗധരിയേയും മകനേയും മുന്‍പ് സീരിയസ് ഫ്രോഡ് ഓഫീസ് (എസ്.എഫ്.ഒ) അധികൃതര്‍ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തുവെങ്കിലും കുറ്റം ചുമത്താതെ വിട്ടയക്കുകയായിരുന്നു.

ദ ഗാര്‍ഡിയനും ബിബിസിയും നടത്തിയ അന്വേഷണത്തില്‍ കമ്പനിയില്‍ നിന്നും ചോര്‍ത്തിയെടുത്ത രേഖകളുടെയും ചില ഉദ്യോഗസ്ഥരുടെ മൊഴികളെയും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി നല്‍കിയ പണം വഴി കമ്പനി നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏജന്റുമാരുടെ ഈ ശൃംഖലയ്‌ക്കെതിരെ ബ്രിട്ടണിലേയും അമേരിക്കയിലേയും അഴിമതി വിരുദ്ധ വിഭാഗങ്ങള്‍ കാര്യമായ അന്വേഷണം നടത്തുന്നുണ്ട്.
കമ്പനി നിയോഗിച്ച ഇടനിലക്കാരാണ് വേണ്ടപ്പെട്ടവര്‍ക്ക് കൈക്കൂലി എത്തിച്ചിരുന്നത്. യാത്രവിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കുമുള്ള ടര്‍ബിനുകളും എഞ്ചിനുകളും നിര്‍മ്മിച്ച് വില്‍ക്കുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് റോള്‍സ് റോയ്‌സ്. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ചൈന, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, അങ്കോള, ഇറാഖ്, ഇറാന്‍, കസാക്കിസ്ഥാന്‍, അസെര്‍ബെയ്ജാന്‍, നൈജീരിയ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും റോള്‍സ് റോയ്‌സിന്റെ കോഴപ്പണം എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button