കോഴിക്കോട്: പിൻവലിച്ച നോട്ടുകൾ മാറാൻ ക്യൂ നിന്നയാൾ ബാങ്കിനു മുകളിൽ നിന്ന് വീണു മരിച്ചു. പിണറായി സ്വദേശി ഉണ്ണികൃഷ്ണ (48)നാണ് മരിച്ചത്.
തലശേരി നാരങ്ങാപ്പറമ്പിൽ എസ്.ബി.റ്റി ബാങ്കിന്‍റെ മൂന്നാം നിലയിൽ നിന്നും വീണാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബിയിലെ ഓവർസിയറാണ് ഇദ്ദേഹം. ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടു വന്ന അഞ്ചര ലക്ഷം രൂപയും ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി പറയുന്നു.
എന്നാൽ ഇത് ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന പണത്തിന്‍റെ കാര്യത്തിലും ദുരൂഹതയുള്ളതായി റിപ്പോർട്ടുണ്ട്. ഈ പണം നവംബർ എട്ടിന് രാവിലെ ബാങ്കിൽ നിന്നും എടുത്തതാണെന്നാണ് പ്രാഥമിക വിവരം. ഇത്രയും പണം ഉറവിടം വെളിപ്പെടുത്താതെ ബാങ്കിൽ നിക്ഷേപിക്കാനാവില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നതായും പറയുന്നു. സംഭവത്തിൽ തലശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആലപ്പുഴയിലും ഇത്തരത്തിൽ ക്യൂ നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചതായി റിപ്പോർട്ടുണ്ട്. ഹരിപ്പാട് ഡാണപ്പടി എസ്.ബി.ടി ബ്രാഞ്ചിൽ ക്യൂ നിന്ന കുമാരപുരം സ്വദേശി നാരായണനാണ് മരിച്ചത്.
Post Your Comments