Kerala

നോട്ട് റദ്ദാക്കിയ തീരുമാനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നിലപാട് ജനവികാരം മനസ്സിലാക്കി : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : നോട്ട് റദ്ദാക്കിയ തീരുമാനം പിന്‍വലിക്കേണ്ട പ്രതിപക്ഷ നിലപാട് ജനവികാരം മനസിലാക്കിയുള്ള തിരിച്ചറിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കെ.സുരേന്ദ്രന്‍ രംഗത്ത് വന്നത്. തീരുമാനം തെറ്റാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് പിന്നീട് നിലപാട് മാറ്റേണ്ടി വന്നു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം തെറ്റാണെങ്കില്‍ പിന്‍വലിക്കണമെന്ന് പറയണമല്ലോയെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിച്ചു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നോട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കേണ്ടതില്ല എന്ന പ്രതിപക്ഷനിലപാട് ജനവികാരം മനസിലാക്കിയുള്ള തിരിച്ചറിവായി മാത്രമേ കാണാനാവു. തെറ്റായ നടപടി എന്ന ആദ്യനിലപാടില്‍ നിന്ന് പ്രതിപക്ഷത്തിനു പുറകോട്ടു പോകേണ്ടി വന്നു എന്നു ചുരുക്കം. തെറ്റായ നടപടി എന്നു ഉറപ്പുണ്ടായിരുന്നെങ്കില്‍ പിന്‍വലിക്കണമെന്ന് പറയണമല്ലോ. അതിനര്‍ത്ഥം സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാന്‍ കഴിയില്ലെന്ന് സാരം. അപ്പോള്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അന്ധമായ മോദി വിരോധം കാരണമെന്ന് സത്യം. രാജ്യതാല്‍പ്പര്യമല്ലെന്ന് പറയേണ്ടിവരും.

ഇനിയിപ്പോള്‍ സഹകരണബാങ്കുകളുടെ കാര്യത്തിലുള്ള തര്‍ക്കത്തിലും അടിസ്ഥാനമില്ലെന്ന് പറയേണ്ടി വരും. ഇന്ത്യയിലൊരിടത്തും സഹകരണബാങ്കുകള്‍ക്ക് നോട്ട് മാററിക്കൊടുക്കാന്‍ അനുവാദം കൊടുത്തിട്ടില്ല. പിന്നെ കേരളത്തെ തകര്‍ക്കാനാണെന്ന് എങ്ങനെ പറയാന്‍ കഴിയും.

ഈ അടുത്ത കാലത്ത് നാഷനല്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത് കേരളത്തിലെ കൃഷിക്കാരില്‍ 68 ശതമാനം പേരും കടക്കെണിയിലാണെന്നാണ്. ആളോഹരി കടം 6.5 ലക്ഷം രൂപ. കാര്‍ഷികേതര തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 49 ശതമാനം ആളുകളും കടക്കെണിയിലാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ആളോഹരി കടം 2.5 ലക്ഷം. പാവപ്പെട്ടവര്‍ നിക്ഷേപിക്കുന്നു എന്നു പറയുന്ന സഹകരണബാങ്കുകളില്‍ നാലു ദിവസം കൊണ്ടു വന്ന നിക്ഷേപം 2800 കോടി. ഇതെങ്ങനെ പൊരുത്തപ്പെടും. അപ്പോള്‍ നിക്ഷേപിക്കുന്നവര്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പറയുന്നത് തെററാണോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button