India

ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ചെന്നൈയിലെത്തി

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരന്ദ്രമോദി ചെന്നൈയിലെത്തി. വസതിയായ പോയസ് ഗാര്‍ഡനില്‍ നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ജയലളിതയുടെ ഭൗതിക ശരീരം എത്തിച്ചു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ചെന്നൈയിലെത്തും. ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍നിന്ന് തിരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി സഞ്ചരിച്ച വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചുപറന്നു. അദ്ദേഹത്തെയുമായി വിമാനം വീണ്ടും ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ജയലളിതയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും എത്തും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തും. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരവര്‍പ്പിച്ച് ഇന്നത്തേക്കു പിരിഞ്ഞു. ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിനും കനിമൊലിയും രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ് സിനിമാ ലോകത്തുനിന്ന് നിരവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പഴയകാല അഭിനേതാക്കാളും എത്തിയിരുന്നു. നടന്‍ രജനീകാന്ത് കുടുംബസമേതമാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ജയയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം രാജ്യസഭ ഇന്നത്തേക്കു പിരിയും. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കച്ചിത്തീവിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ നാളെ നടക്കാനിരുന്ന പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി പിന്‍വലിച്ചു.
തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button