തിരുവനന്തപുരം: കാവ്യ സംസ്‌കാരത്തെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ പറയുന്നതിങ്ങനെ. തെണ്ടികള്‍ക്കും പാമരന്മാര്‍ക്കും വേണ്ടി എഴുതുന്നതാണ് യഥാര്‍ത്ഥ കവിതയെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. തെണ്ടികളുടെയും പാമരന്മാരുടെയും കവിയാണ് നെരൂദ. എന്നിട്ടും, അദ്ദേഹത്തിന് ലോകത്തിന്റെ ആദരം കിട്ടി. ജീവിതത്തിന് വേണ്ടിയുള്ളതാണ് ഭാഷയും സംസ്‌കാരവും. ഒന്നു മഹത്തരം മറ്റൊന്നു മോശം എന്നുപറയുന്നത് ശരിയല്ലെന്നും സുധാകരന്‍ പറയുന്നു.
കേരളകൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്റര്‍ മഞ്ചുവെള്ളായണിയുടെ ഇരുപതാമത് കവിതാസമാഹാരമായ ഒറ്റവാക്കുത്തരം, എഴുത്തുകാരി ഗോമതി അമ്മാളിന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യ സംസ്‌കാരത്തെക്കുറിച്ച് അറിയണമെങ്കില്‍ ഇംഗ്ലീഷുകാരനെ കണ്ടുപഠിക്കണം. മംഗ്ലീഷ് ഉണ്ടായിട്ട് കാര്യമില്ല. നല്ല രീതിയില്‍ ഇംഗ്ലീഷ് അറിയണം.
യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു പ്രൊഫസര്‍ക്കും ഇംഗ്ലീഷ് ശരിക്ക് അറിയില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. എന്താണെഴുതുന്നതെന്നറിയാതെ ആരാണെഴുതുന്നതെന്നു നോക്കിയാണ് ഇവിടെ വിമര്‍ശനം നടക്കുന്നത്. ഉള്ളൂര്‍ എസ് പരമേശ്വരയ്യരെ ഉജ്ജ്വല ശബ്ദാഠ്യന്‍ എന്ന വിശേഷണം കൊടുത്തു കേരളം മൂലയ്ക്കിരുത്തി.
എത്രയോ പതിറ്റാണ്ടു മുമ്പ് നമുക്കു ജാതിയില്ല എന്നാണ് പ്രേമസംഗീതത്തില്‍ ഉള്ളൂര്‍ എഴുതിയത്. അതൊക്കെ പറയാന്‍ ചങ്കൂറ്റം വേണമെന്നും സുധാകരന്‍ പറയുന്നു.
Post Your Comments