ദമാസ്‌കസ്: പാല്‍മിറയില്‍ ഇസ്‌ലാമിക് സ്റ്റേറ്റും റഷ്യന്‍ സൈന്യവും തമ്മിലുള്ള പോരാട്ടം കനക്കുന്നു. നേരത്തെ തന്നെ ഐഎസ് നിയന്ത്രണത്തിലുള്ള പാല്‍മിറ റഷ്യന്‍സൈന്യം പിടിച്ചെടുത്തതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. പക്ഷെ മേഖലയില്‍ ഐഎസ് വീണ്ടും പോരാട്ടം ശക്തമാക്കിയിരിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ ഐഎസ് നിയന്ത്രണത്തിലായിരുന്നു പാല്‍മിറ. എന്നാൽ മാര്‍ച്ച് അവസാനത്തോടെ സിറിയന്‍ സൈന്യം ഇത് തിരിച്ച് പിടിച്ചിരുന്നു. പക്ഷെ മാസങ്ങള്‍ക്ക് ശേഷം ഭീകരര്‍ വീണ്ടും പാല്‍മിറയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
തങ്ങളുടെ നിയന്ത്രണത്തിലായപ്പോഴെല്ലാം പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍ തകര്‍ത്തുവരികയാണ് ഐഎസ്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച മരുഭൂമിയുടെ മുത്ത് എന്ന് ഓമനപ്പേരുളള പാല്‍മിറയില്‍ നിരവധി പൈതൃക കേന്ദ്രങ്ങളാണുള്ളത്. റഷ്യന്‍ വ്യോമ സേനയുടെ കീഴില്‍ ശക്തമായ പോരാട്ടമാണ് മേഖലയില്‍ നടക്കുന്നത്. ഞായറാഴ്ച്ച ഒരുപരിധി വരെ വിജയം നേടാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നെങ്കിലും ഭീകരര്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
അലപ്പോയിലും ഭീകരരെ തുരത്താന്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ അലപ്പോ സൈന്യം തിരിച്ച് പിടിച്ചിരുന്നു. വിമത സ്വാധീന കേന്ദ്രമായ അലപ്പോയില്‍ കഴിഞ്ഞ ഒരു മാസമായി റഷ്യന്‍ പിന്തുണയോടെ ശക്തമായ ആക്രമണമാണ് സിറിയന്‍ സൈന്യം നടത്തുന്നത്. അലപ്പോയുടെ പകുതിയിലധികം പ്രദേശങ്ങളും വിമതരില്‍ നിന്ന് ഇതിനോടകം തിരിച്ചുപിടിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇത്തരത്തില്‍ ഭീകരരെ തുരത്താന്‍ അലപ്പോയിലും പാല്‍മിറയിലും കടുത്ത പരിശ്രമം നടത്തുന്നതിനിടെയാണ് സൈന്യത്തിന് പാല്‍മിറയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
Post Your Comments