NewsInternational

75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് 2,33,000 കേസുകള്‍

സൗദി: 75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് 2,33,000 കേസുകള്‍. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതലായി സിവില്‍ കേസുകളാണ് കോടതികളിലെത്തിയത്. മക്ക പ്രവിശ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കോടതിയിലെത്തിയത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഹിജ്റ വര്‍ഷം തുടക്കം മുതല്‍ കഴിഞ്ഞ ഡിസംബര്‍ 15 വ്യാഴാഴ്ച വരെയുള്ള 75 ദിവസത്തിനുള്ളില്‍ വിവിധങ്ങളായ 2,33,000 കേസുകള്‍ കോടതികളിലെത്തിയതായി സൗദി നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്രിമിനല്‍ കേസുകള്‍, സിവില്‍ കേസുകള്‍, പൊതുതാത്പര്യ കേസുകള്‍ എന്നിങ്ങനെ ശരാശരി 4243 കേസുകള്‍ ദിനംപ്രതി സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള കോടതികളിലെത്തുന്നുണ്ട്. ഏറ്റവും കൂടുതലായി കോടതികളിലേക്കെത്തുന്നത് സിവില്‍ കേസുകളാണ്. കഴിഞ്ഞ 75 ദിവസങ്ങള്‍ക്കുള്ളില്‍ കോടതികളിലെത്തിയത് 43.6 ശതമാനം സിവില്‍ കേസുകളാണ്. സിവില്‍കേസുകള്‍ കഴിഞ്ഞാല്‍ സാമ്പത്തിക കേസുകളാണ് തൊട്ടടുത്ത നില്‍ക്കുന്നത്.മൊത്തം കേസുകളുടെ 25 ശതമാനവും സാമ്പത്തികവുമായി ബന്ധപ്പെട്ട കേസുകളാണ്. എന്നാല്‍ ക്രിമിനല്‍ കേസുകളുടെ ശരാശരി കണക്ക് 19 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മക്ക പ്രവിശ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കോടതികളിലേക്കെത്തിയത്. 58,400 കേസുകളാണ് ഈ കാലയളവില്‍ മക്ക പ്രവിശ്യയില്‍ നിന്നും കോടതിയിലെത്തിയത്. മൊത്തം കേസുകളുടെ 25 ശതമാനം വരും മക്ക പ്രവിശ്യയില്‍ നിന്നും കോടതികളിലെത്തിയ കേസുകള്‍. തൊട്ടടുത്ത് റിയാദ് പ്രവിശ്യയാണ്. 54,400 കേസുകളാണ് റിയാദ് പ്രവിശ്യയിലെ കോടതികളിലെത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 27,300 കേസുകളും അസീര്‍ പ്രവിശ്യയില്‍ 20,700 കേസുകളും മദീന പ്രവിശ്യയില്‍ 16,000 കേസുകളും കോടതികളിലെത്തിയതായി കണക്കുകള്‍ സൂചന നല്‍കുന്നു.

shortlink

Post Your Comments


Back to top button