സന്നിധാനം: സന്നിധാനത്തെ അപ്പം നിര്‍മാണം നിര്‍ത്തിവെച്ചു. അരിയ്ക്ക് ഗുണനിലവാരം ഇല്ലെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കി. സന്നിധാനത്തെ പ്രധാന പ്രസാദങ്ങളായ അപ്പവും അരവണയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ഹൈകോടതികളുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്. അപ്പം പ്ളാന്റില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് അരിയുടെ ഗുണനിലവാരം സംബന്ധിച്ച സംശയമുണ്ടായത്. പലയിടങ്ങളിലായി തീര്‍ത്ഥാടകര്‍ നിക്ഷേപിയ്ക്കുന്ന അരിയാണ് അപ്പം നിര്‍മാണത്തിനായി ഉപയോഗിയ്ക്കുന്നത്.
പലപ്പോഴും ഇതു വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നാണ് ശേഖരിയ്ക്കുന്നതെന്ന് കണ്ടത്തിയിട്ടുണ്ട്.
അപ്പം, അരവണ നിര്‍മാണത്തിന് തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ ഉപയോഗിയ്ക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്. പക്ഷെ , അപ്പത്തിന്റെ കാര്യത്തില്‍ ഈ നിർദ്ദേശം പാലിക്കപ്പെടാറില്ല. പുറത്തു നിന്നും അരിയും മറ്റു വസ്തുക്കളുമെത്തിച്ചേ അപ്പം നിര്‍മാണം ആരംഭിയ്ക്കാവു എന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നത്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം മജിസ്ട്രേട്ടാണ് നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.
അരിയുടെ ലഭ്യത കുറഞ്ഞതോടെ വെള്ള നിവേദ്യം, ശര്‍ക്കര പായസം എന്നിവയുടെ നിര്‍മാണവും നിര്‍ത്തിയിട്ടുണ്ട്.
Post Your Comments