KeralaNews

മിസ്ഡ്കോള്‍ പ്രണയ വിവാഹം ദുരന്തമായി: ഭര്‍ത്താവ് കസ്റ്റഡിയില്‍

പ്രണയക്കുരുക്കില്‍ യുവതിയ്ക്ക് നഷ്ടമായത് സ്വന്തം ജീവനും മാതാപിതാക്കള്‍ക്ക് നഷ്ടമായത് മകളേയും

ഇടുക്കിമിസ്ഡ് കോള്‍ വഴി പ്രണയത്തിലൂടെ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി കോട്ടകപ്പറമ്പില്‍ അനീഷിന്റെ ഭാര്യയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷിന്റെ മകളുമായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമൃതയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

2015 ഏപ്രിലിലാണ് അമൃത കുട്ടമ്പുഴ പിണവൂര്‍കുടി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അനീഷിനെ മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നത്. ഇരുവരുടേയും വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അമൃത അനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം അമൃതയുടെ വീട്ടുകാര്‍ ഇടപെടുകയും ഇരുവരുടേയും വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്തുകയും ചെയ്തു. തുടര്‍ന്ന് അമൃത അനീഷിനോപ്പം കഞ്ഞിക്കുഴിയിലെ വീട്ടില്‍ താമസമാക്കി.

അനീഷിന്റെ വീട്ടില്‍ വച്ച് അനീഷും മാതാവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന വിവരം അമൃത പലതവണ പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച അനീഷ്‌ കാപ്പിച്ചെടിയുടെ വടി ഉപയോഗിച്ച് തന്നെ അടിച്ചതായി അമൃത തന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അമൃതയെ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അമൃതയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അനീഷിന്റെ മാതാവ് രാഗിണിയ്ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

അമൃതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ കൊയിലാണ്ടിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button