India

മോദിക്കെതിരെയുള്ള റാലിയില്‍ നിന്ന് നിതീഷ് കുമാര്‍ പിന്മാറി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള റാലിയില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്മാറി. ‘മോദിയെ പരാജയപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 28ന് ഹാര്‍ദിക് പട്ടേല്‍ നേതൃത്വം നല്‍കുന്ന റാലിയിയില്‍ നിന്നാണ് നിതീഷ് കുമാര്‍ പിന്മാറിയത്. നോട്ട് നിരോധനത്തിന് മുന്‍പ് ഹാര്‍ദ്ദിക് പട്ടേല്‍ ബിഹാര്‍ സന്ദര്‍ശിച്ചപ്പോള്‍ ജനവരി 28 ലെ റാലിയില്‍ താന്‍ പങ്കെടുക്കുമെന്ന് നേരിട്ട് ഉറപ്പുകൊടുത്ത നിതീഷ് കുമാര്‍ റാലിയില്‍ നിന്ന് പിന്മാറുകയായിരുന്നു.

പ്രതിപക്ഷം ഒന്നടങ്കം നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ എതിര്‍ത്തപ്പോഴും നിതീഷ് കുമാറും, നവീന്‍ പട്‌നായിക്കും മാത്രമാണ് ഈ നടപടിയെ ശക്തമായി അനുകൂലിച്ചത്. ഗുജറാത്തിലെ ജനുവരി 28 ലെ റാലി നരേന്ദ്ര മോദിയുടെ കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയായി മാത്രം മാറുമെന്നതിനാലാണ് നിതീഷ് കുമാര്‍ റാലിയില്‍ നിന്ന് പിന്മാറിയതെന്ന വാദവും പുറത്തു വരുന്നുണ്ട്.

ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും നീതീഷ് കുമാര്‍ പങ്കെടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ബിഹാര്‍ മുഖ്യന്റെ പെട്ടെന്നുള്ള ഈ മനംമാറ്റത്തിന് കാരണം നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനമാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button