NewsInternational

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി എയര്‍ലൈന്‍സിന്റെ പുതിയ തീരുമാനം

റിയാദ്: സൗദി ദേശീയ വിമാന കമ്പനി ഈ വര്‍ഷം 30 പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് സൗദിയ മേധാവി എഞ്ചിനീയര്‍ സ്വാലിഹ് ബിന്‍ നാസ്വിര്‍ അല്‍ജാസിര്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസും ആരംഭിക്കും. ഒപ്പം, സൗദിയ ബജറ്റ് എയര്‍ലൈനായ ഫ്ളൈ അദീല്‍ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും. ഇതോടെ ആഭ്യന്തര സെക്ടറില്‍ മത്സരം ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എയര്‍ബസ് ഇനത്തില്‍പെട്ട വിവിധ മോഡലുകള്‍ക്കു പുറമെ ബി 787 ഡ്രീംലൈനര്‍ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് യാത്രക്ക് തയ്യാറാക്കുന്നത്. എയര്‍ബസ് എ330 വിമാനങ്ങള്‍ അടുത്ത ആഴ്ച സൗദിയിലെത്തും. 50 വിമാനങ്ങള്‍ക്കാണ് എയര്‍ബസ് വിമാനകമ്പനിയുമായി കരാറെന്ന് എഞ്ചിനീയര്‍ സ്വാലിഹ് ബിന്‍ നാസ്വിര്‍ അല്‍ജാസിര്‍ പറഞ്ഞു. ഈ വര്‍ഷം പഴയ 18 വിമാനങ്ങള്‍ ഒഴിവാക്കും. പകരം പുതിയ വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം 19 വിമാനങ്ങള്‍ മാറ്റിയിരുന്നു. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ സര്‍വീസ് കാലാവധി അഞ്ചു വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. പുതിയ വിമാനങ്ങള്‍ വരുന്നതോടെ നാലു വര്‍ഷം മാത്രമായിരിക്കും വിമാനങ്ങള്‍ യാത്രക്കായി ഉപയോഗിക്കുക. മൂന്നു വര്‍ഷത്തിനകം പുതിയ വിമാനങ്ങളുടെ എണ്ണം 200 ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഈ വര്‍ഷം ഫ്ളൈ അദീല്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതോടെ ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മത്സരം ശക്തമാകും. എയര്‍ബസിന്റെ ആറു വിമാനങ്ങളാണ് ഫ്ളൈ അദീല്‍ സര്‍വീസിന് ഉപയോഗിക്കുക. ഇതിനു പുറമെ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഫ്‌ളൈനാസ് 60 വിമാനങ്ങള്‍ക്ക് 860 കോടി ഡോളറിന്റെ കരാര്‍ എയര്‍ബസുമായി ഒപ്പുവെച്ചു. പുതുതായി സര്‍വീസ് ആരംഭിച്ച സൗദി ഗള്‍ഫ് കമ്പനിയും കൂടുതല്‍ വിമാനങ്ങള്‍ ഈ വര്‍ഷം സര്‍വീസ് നടത്തും. ഖത്തറിന്റെ അല്‍ മഹാ എയര്‍ലൈനും സൗദിയില്‍ ആഭ്യന്തര സര്‍വീസിന് അനുമതി ലഭിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസിന് അഞ്ച് കമ്പനികള്‍ രംഗത്ത് എത്തുന്നതോടെ കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.<

shortlink

Post Your Comments


Back to top button